Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഹരിതപാത തുറന്ന് മുംബൈ

mby-heart-selfie മുളുണ്ട് ഫോർട്ടിസ് ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പങ്കാളികളായ ആശുപത്രി ജീവനക്കാരും പെ‍ാലീസുകാരും

തുടിക്കുന്ന ഹൃദയവുമായി ആ എയർ ആംബുലൻസ് പുണെയിൽ നിന്ന് മുംബൈ ആഭ്യന്തര വിമാനത്താവളത്തിൽ പറന്നിറങ്ങുമ്പോൾ ഹൃദയം തുറന്നു കാത്തിരിക്കുകയായിരുന്നു മഹാനഗരം. ഒരു ഹൃദയം നിലയ്ക്കാതിരിക്കാൻ നഗരത്തിന്റെ ഒട്ടേറെ വഴികൾ ചലനമറ്റു കിടന്നു. വാഹനങ്ങളെല്ലാം ഓരം ചേർത്തു നിർത്തിയിട്ടു. ഇരുന്നൂറിലേറെ പൊലീസുകാർ ഗതാഗതം ഒതുക്കി. അവർ തെളിച്ച വഴിയിലൂടെ ഹൃദയവുമായി ആ ആംബുലൻസ് നിരത്തിലൂടെ പാഞ്ഞു. മുന്നിലും പിന്നിലും പൈലറ്റ് വാഹനങ്ങൾ, ഇരുവശത്തും കാവലായി ബൈക്കിലെ സംഘം. ഒരു ജീവനെ നഗരം കൈക്കുമ്പിളിൽ കാത്തുവച്ച കാഴ്ച.

മുംബൈ ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് 18 മിനിറ്റുകൊണ്ടാണ് മുളുണ്ട് ഫോർട്ടിസ് ആശുപത്രിയിൽ ആംബുലൻസ് എത്തിയത്. ഹൃദയം കാത്തുകിടക്കുകയായിരുന്ന ആ ഇരുപത്തിരണ്ടുവയസ്സുകാരൻ. വൈകിട്ട് നാലേകാലിന് ഡോക്ടർമാരുടെ സംഘം അവനിൽ ആ ഹൃദയം വച്ചുപിടിപ്പിച്ചപ്പോൾ വഴിമാറിയത് ചരിത്രം. ഏഴുമണിക്ക് സാധാരണപോലെ മിടിച്ചുതുടങ്ങിയ ആ ഹൃദയം ഇപ്പോൾ നമ്മോടു പറയുന്നത് മഹാരാഷ്ട്രയിൽ 40 വർഷത്തിനിടെ നടത്തിയ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ കഥ.

കേരളത്തിൽ അടുത്തിടെ നടന്നതിനു സമാനമായ രീതിയിലായിരുന്നു നടപടികൾ. അപകടത്തിൽപ്പെട്ട് പുണെ ജഹാംഗീർ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 42 വയസ്സുള്ള സ്ത്രീയുടെ ഹൃദയമാണ് മുംബൈയിൽ എത്തിച്ച് ഹൃദയ തകരാറിനെത്തുടർന്ന് ജീവൻ അപകടാവസ്ഥയിലായിരുന്ന 22 വയസ്സുകാരനു മാറ്റിവച്ചത്. ബദലാപൂരിലെ ഇടത്തരം കുടുംബത്തിൽ നിന്നുള്ള യുവാവ് ഗ്രാഫിക് ഡിസൈനറാണ്.

ഹൃദയം മാറ്റിവയ്ക്കാനായില്ലെങ്കിൽ മരണം മാത്രം മുന്നിലെന്ന സ്ഥിതിയിൽ നിന്നാണ് ഇപ്പോൾ പ്രതീക്ഷ മിടിക്കുന്നത്. ഫോർട്ടിസ് ആശുപത്രിയിലെ കൺസൽട്ടന്റ് കാർഡിയാക് സർജൻ ഡോ. അൻവയ് മുളേയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. ഓപ്പറേഷൻ തിയറ്ററിൽ മെഡിക്കൽ സംഘത്തിനു ബലമേകിയത് പെരുമ്പാവൂർ കീഴില്ലം സ്വദേശിയായ ടി. മഞ്ജുഷയുടെ നേതൃത്വത്തിലുള്ള നഴ്സുമാരും.

വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ ഹൃദയം അടങ്ങിയ ഫ്രീസർ ബോക്സ് ആശുപത്രിയിലെത്തിച്ചത് മലയാളിയായ മെയിൽ നഴ്സ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിൻസ് സാം ജോർജ്.

‘‘15 കിലോഗ്രാം ഭാരമുണ്ടായിരുന്നു ഫ്രീസർ ബോക്സിന്. വെറും ഒരു പെട്ടിയല്ല. ഒരു ജീവൻ. ശരിക്കും പേടിയുണ്ടായിരുന്നു. എല്ലാം വിജയകരമായി എന്നു കേൾക്കുമ്പോൾ വലിയ സന്തോഷം’’-ആശുപത്രിയിലെ ഒപി ഇൻ ചാർജായ പ്രിൻസ് പറഞ്ഞു. വിമാനത്താവളത്തിനു പുറത്തു കാത്തുകിടന്ന ആംബുലൻസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അകത്തുകൊണ്ടുപോയി ഹൃദയമടങ്ങിയ ബോക്സുമായി പുറത്തെത്തിച്ചത്. തുടർന്ന് ആശുപത്രിയുടെ ഡ്രൈവർക്ക് ആംബുലൻസ് കൈമാറി. മറ്റു ഗതാഗതം നിർത്തിവച്ച വിക്രോളി, ഭാണ്ഡൂപ്, നാഹൂർ പാത വഴി പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലൻസ് കുതിച്ചു.

വിമാനത്താവളത്തിലേക്ക് ഒന്നര മണിക്കൂറെടുത്ത ആംബുലൻസ് ഹൃദയവുമായുള്ള മടക്കയാത്രയ്ക്ക് എടുത്തത് വെറും 18 മിനിറ്റ്. മസ്തിഷക ആഘാതത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ ഹൃദയം നൽകാൻ അവരുടെ വീട്ടുകാർ തയാറായതാണ് വഴിത്തിരിവായത്. വൃക്കകളും കരളും ഹൃദയത്തിനൊപ്പം ദാനം ചെയ്ത അവരുടെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ വെളിപ്പെടുത്താൻ വിസമ്മതിച്ചു. ദാതാക്കളുടെ അഭാവവും അതിവേഗം ഹൃദയം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലുള്ള വെല്ലുവിളിയുമാണ് അത്യാധുനിക ആശുപത്രികൾ ഏറെയുണ്ടായിട്ടും മുംബൈയിൽ ഹൃദയം മാറ്റിവയ്ക്കൽ ഇത്ര വൈകാൻ കാരണം. ഒരു സംഘം മെഡിക്കൽ വിദഗ്ധരുടെ നിശ്ചയദാർഡ്യവും ശ്രമങ്ങളും അതിന് വഴിയൊരുക്കിയ സർക്കാരും പൊലീസും എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റിയിരിക്കുന്നു. ഹൃദയം സ്വീകരിച്ച യുവാവിൽ മാത്രമല്ല, മഹാരാഷ്ട്രയുടെ ചരിത്രത്തിൽ തന്നെ ആ ഹൃദയത്തുടിപ്പുമുണ്ടാകും.

ഹൃദയം പറന്നെത്തിയ വഴി

ഉച്ചതിരിഞ്ഞ് 2.38-പുണെ ജഹാംഗീർ ആശുപത്രിയിൽ നിന്ന് ഫ്രീസർ ബോക്സിലാക്കിയ ഹൃദയവുമായി ആംബുലൻസ് പുറപ്പെടുന്നു.

2.45-ആംബുലൻസ് പുണെ വിമാനത്താവളത്തിൽ

2.55-എയർ ആംബുലൻസ് പുറപ്പെടുന്നു

3.20-എയർ ആംബുലൻസ് മുംബൈ ആഭ്യന്തര വിമാനത്താവളത്തിൽ എത്തിച്ചേരുന്നു

3.38- ഹൃദയമടങ്ങിയ ഫ്രീസർ ബോക്സുമായി ഫോർട്ടിസ് ആശുപത്രിയിൽ ആംബുലൻസ് എത്തിച്ചേരുന്നു

4.15-ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങുന്നു

വൈകിട്ട് 7.00- പുതിയ ഹൃദയം വച്ചുപിടിപ്പിക്കുന്ന ജോലികൾ പൂർത്തിയാകുന്നു.

ജീവൻ ചേർത്തുവച്ചത് മലയാളിക്കരങ്ങൾ

mby-heart-drs മുളുണ്ട് ഫോർട്ടിസ് ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പങ്കാളികളായ മലയാളികളായ മെറിൻ അലക്സ്, മഞ്ജുഷ, മിനി വർഗീസ്, പ്രിൻസ് എന്നിവർ

മഹാരാഷ്ട്രയിലെ ഹൃദയം മാറ്റിവയ്ക്കൽ ചരിത്രത്തിൽ മലയാളികളുടെ പേരുമുണ്ടാകും. മിടിക്കുന്ന ഹൃദയമടങ്ങിയ 15 കിലോഗ്രാം ഭാരം വരുന്ന പെട്ടി മുംബൈ വിമാനത്താവളത്തിൽനിന്ന് മുളുണ്ട് ഫോർട്ടിസ് ആശുപത്രിയിലെത്തിച്ച മല്ലപ്പള്ളിക്കാരൻ പ്രിൻസ് സാം ജോർജ്. ഒരു ജീവനും കയ്യിലേന്തി, അതു കാത്ത് നെഞ്ചിൻകൂട് മലർക്കെ തുറന്ന് കിടക്കുന്ന ഒരു യുവാവിനെ മാത്രം മനസ്സിലോർത്ത്...പലരും പതറിപ്പോകുന്ന സന്ദർഭത്തെയാണ് ഇൗ മലയാളി നഴ്സ് മനോധൈര്യവും ആത്മാർപ്പണവും കൊണ്ട് മറികടന്നത്.

ആശുപത്രിയിലെ നഴ്സിങ് ഹെഡ്ഡായ മിനിമോൾ വർഗീസ്, ഡപ്യൂട്ടി ഹെഡ്ഡായ മെറീന അലക്സ്, ഹൃദയം മാറ്റിവയ്ക്കൽ നടന്ന ഓപ്പറേഷൻ തിയറ്ററിന്റെ ചുമതല വഹിച്ച മഞ്ജുഷ എന്നിവരാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ മുൻനിരയിലുണ്ടായിരുന്ന മലയാളികൾ. ഓപ്പറേഷൻ തിയറ്ററിലെ രണ്ടു മലയാളി നഴ്സുമാരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.

ഇത് പുതിയ തുടക്കം

മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കും ഇതു പുതിയൊരു തുടക്കം. ഒട്ടേറെപ്പേർക്കു പുതിയ രക്ഷാമാർഗം. അവയവദാന രംഗത്തു കൂടുതൽ അവബോധത്തിന് ശസ്ത്രക്രിയ നിമിത്തമാകുമെന്നും പ്രതീക്ഷിക്കാം

ഡോ. ജയിംസ് തോമസ്, പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ, ഡി.വൈ. പാട്ടീൽ സർ‌വകലാശാല മുഖ്യ ഉപദേഷ്ടാവ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.