സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയുർവേദ ചികിൽസാകേന്ദ്രങ്ങൾ ആരംഭിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. ആരോഗ്യമേഖലയിൽ കൂടുതൽ ആയുർവേദ ഡോക്ടർമാരെ നിയമിക്കും. ആയുർവേദ ചികിൽസ, ഗവേഷണം തുടങ്ങിയവയ്ക്കായി മികവിന്റെ കേന്ദ്രം ആരംഭിക്കും. മനോരമ ഓൺലൈൻ, കെ.പി.പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുമായി ചേർന്നു സംഘടിപ്പിച്ച ‘ജീവനം 2016’ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അവർ.
‘ജീവിതശൈലീരോഗങ്ങൾ അകറ്റാൻ ആയുർവേദം’ എന്ന വിഷയത്തിൽ ആയുർവേദ കോളജ് വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധരചനാ മൽസരത്തിൽ ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്ന ഒന്നാം സമ്മാനം ഗവ.ആയുർവേദ കോളജ് വിദ്യാർഥിനി സി.കെ.സാനിയ ഏറ്റുവാങ്ങി. അരലക്ഷം രൂപ, കാൽലക്ഷം രൂപ വീതം കാഷ് അവാർഡും ട്രോഫിയും ഉൾപ്പെടുന്ന രണ്ട്, മൂന്ന് സമ്മാനങ്ങൾ യഥാക്രമം കോട്ടയ്ക്കൽ വിപി.എസ്‌വി ആയുർവേദ കോളജിലെ കെ.നജ്മമോൾ, തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ ജെ.അഞ്ജന എന്നിവർക്കു ലഭിച്ചു.
ജൂറി ചെയർമാൻ ഡോ. പി.കെ. അശോക്, ജൂറി കോ-ഓർഡിനേറ്റർ ഡോ. എസ്.ഗോപകുമാർ, കണ്ടംകുളത്തി വൈദ്യശാല മാനേജിങ് ഡയറക്ടർ കെ.പി.വിൽസൻ, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ-ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, ജൂറി അംഗങ്ങളായ ഡോ.കെ.മുരളി, ഡോ.ജി.സീമജ, ഡോ.ഡി.ജയൻ, മനോരമ ഓൺലൈൻ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു.