മുട്ടിനു തേയ്മാനം വന്നു നടക്കാൻ ബുദ്ധിമുട്ടു കാരണം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്നതായാണു കണക്കുകൾ രേഖപ്പെടുത്തുന്നത്.എന്നാൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലുമായി വാഷിങ്ടണിലെ ഡോക്ടർമാർ രംഗത്തെത്തി.
മുട്ടുമാറ്റിവയ്ക്കലും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ എന്തു ബന്ധം എന്നായിരിക്കും ചിന്തിക്കുന്നത്. ശസ്ത്രക്രിയയെ തുടർന്ന് ശ്വാസകോശത്തിലും ധമനികളിലും രക്തം കട്ട പിടിക്കുന്നവരിലാണ് അപകടസാധ്യത.
മുട്ടുമാറ്റിവച്ച പതിനാലായിരത്തോളം പേരെയാണ് പഠനത്തിനു വിധേയരാക്കിയത്. ഇവരെല്ലാവരും തന്നെ അൻപതു വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയരാകാത്ത പതിനാലായിരത്തോളം പേരടങ്ങുന്ന മറ്റൊരു സംഘത്തെയും ഡോക്ടർമാർ സമാന്തരമായി നിരീക്ഷിച്ചു. ഇവരും അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു.
ശസ്ത്രക്രിയ നടത്തിയവരിൽ 306 പേർക്ക് പിന്നീട് ഹൃദയാഘാതം വന്നതായി കണ്ടെത്തി. എന്നാൽ ശസ്ത്രക്രിയയ്ക്കു വിധേയരാകാത്തവരിൽ ഇരുന്നൂറ്റി അൻപതു പേർക്കു മാത്രമേ ഹൃദയാഘാതമുണ്ടായുള്ളുവെന്നും പഠനത്തിൽ വ്യക്തമായി. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യമാസമാണ് ഹൃദയാഘാത സാധ്യത കൂടുതൽ. ക്രമേണ സാധ്യത കുറയുകയും ചെയ്യുന്നു. അതുകൊണ്ട് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവർ ഹൃദയത്തിന്റെ ആരോഗ്യം തുടക്കകാലത്ത് വളരെയധികം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.