Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകിനെ തുരത്തുമ്പോള്‍

mosquito-bite

കൊതുക് ഇന്നു നമ്മുടെ മുഖ്യ ശത്രുവാണല്ലോ. പ്രത്യേകിച്ചും രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍. പുകയുന്ന കൊതുകുതിരിയായും ഉറക്കമുണരും വരെ അന്തരീക്ഷത്തില്‍ ഗന്ധം വമിക്കുന്ന ഇലക്ട്രിക് വേപ്പറൈസറുകളുമൊക്കെയായി കൊതുകിനെ തുരത്താന്‍ നമ്മള്‍പെടുന്ന പാട് ചില്ലറയൊന്നുമല്ല. ഇവയ്ക്കൊക്കെയായി പ്രതിമാസം കേരളം ചെലവഴിക്കുന്നതു കോടികളാണ്.

ആരോഗ്യവും നഷ്ടം

ഏതാനും വര്‍ഷം മുമ്പുവരെ കത്തിത്തീരുന്ന കോയിലുകളാണു വ്യാപകമായി ഉപയോഗിച്ചിരുന്നത്. അവ സൃഷ്ടിക്കുന്ന പുകയിലെ രാസവസ്തുക്കള്‍ ശ്വസിക്കുന്നതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ക്കു പുറമേ, അലര്‍ജി രോഗങ്ങളും അത് ഉണ്ടാക്കിയിരുന്നു. മാത്രമല്ല പരിസരമലിനീകരണവും സൃഷ്ടിച്ചിരുന്നു.

പിന്നീടാണ് ഇലക്ട്രിക് ഹീറ്ററുകളില്‍ വയ്ക്കുന്ന ചെറിയ ബെഡ്ഡുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. അതു പരിഷ്കരിച്ച് ലായനികളില്‍ അലിയിച്ച രാസവസ്തുക്കള്‍ കുപ്പികളിലാക്കി, അതില്‍ ഒരു തിരിയിട്ടു ചൂടു പിടിപ്പിച്ച് ഉപയോഗിച്ചു തുടങ്ങി. ഈ തിരികളിലൂടെ വരുന്ന വാതകമാണ് കൊതുകുകളെ, മയക്കിക്കിടത്തുന്നത്. ഇത്തരത്തിലുള്ള എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കുന്നത് അപകടകരങ്ങളായ കീടാശിനികളുടെ വകഭേദങ്ങളാണ്.

മറ്റു പല കൊതുകുതിരികളിലും ഉപയോഗിക്കുന്നതു ‘പൈറത്രം’പോലുള്ള രാസവസ്തുക്കളാണ്. ഇവ ചൂടുകൊണ്ടു വാതകമാകുകയും ആ വാതകം കൊതുകുകളില്‍ തട്ടുമ്പോള്‍ അവയ്ക്കു വിഷമമുണ്ടാവുകയും അവ മുറി വിട്ടു പറന്നു പോകുകയും ചെയ്യും എന്നാണു കണക്കുകൂട്ടല്‍.

ശ്വാസതടസം മുതല്‍

കൊതുകിനെ തുരത്താന്‍ ഇത്തരം രാസപ്രയോഗം നടത്തുമ്പോള്‍ അധികം പേരിലും കണ്ടുവരുന്ന ഒരു പ്രശ്നം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ്. ആസ്മയുള്ളവരില്‍ പലര്‍ക്കും രോഗം വഷളാകാനും ഇതുകാരണമാകും. കണ്ണുകളിലെ ചൊറിച്ചില്‍, ചുമ, തലവേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

ദീര്‍ഘകാലം ഇത്തരം രാസവസ്തുക്കള്‍ ശരീരത്തില്‍ കടന്നു ചെന്നുകൊണ്ടിരുന്നാല്‍ മാരകമായ ദോഷഫലങ്ങള്‍ ഉണ്ടാകുമെന്ന് എലികളിലും മറ്റും നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. നവജാതശിശുക്കള്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ പോലും ഒരു മടിയും കൂടാതെ ഇത്തരം കൊതുകുനാശിനികള്‍ നമ്മള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതിന്റെ ദൂഷ്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

സുരക്ഷിതമാകാന്‍

കൊതുകു കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതയും അപകടങ്ങളും ഓര്‍ക്കുമ്പോള്‍ അറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കൊതുകുതുരത്തികളെ ആശ്രയിക്കാന്‍ നമ്മള്‍ തയാറാവും. കേരളത്തില്‍ ഏറെ വിറ്റഴിയുന്ന ഒരു ലിക്വിഡ് വേപ്പറൈസറിന്റെ പായ്ക്കറ്റിലെ വിശദീകരണക്കുറുപ്പില്‍ വളരെ ചെറിയ അക്ഷരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉപയോഗിക്കുമ്പോള്‍ ജനലുകളും വാതിലുകളും തുറന്നുവെയ്ക്കണം-എന്നതാണ് ആ മുന്നറിയിപ്പ്. കൊതുകുകടി ഭയന്ന് നമ്മളിലെത്രപേര്‍ അതു ചെയ്യും. കൊതുകുവലകള്‍ പോലുള്ള സുരക്ഷിതമാര്‍ഗങ്ങളാണ് ഉത്തമം.

ഏറ്റവും പ്രധാനം കൊതുകു വളരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ്. ഒരു ചിരട്ടയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം മറിച്ചു കളയുമ്പോള്‍ നിങ്ങള്‍ നശിപ്പിക്കുന്നത് അതില്‍ നിന്നും വരാനിരിക്കുന്ന നൂറില്‍പരം കൊതുകുകളെയെങ്കിലുമാണ്. അതിനുപകരം അടച്ചിട്ട മുറിയ്ക്കുള്ളില്‍ കുറഞ്ഞത് ഏഴെട്ടുമണിക്കൂറിലെങ്കിലും കൊതുകിനെ പേടിച്ചു വിഷവാതകം ശ്വസിക്കുന്നത് ഒരുതരത്തിലും സുരക്ഷിതമല്ല.

ദോഷഫലങ്ങള്‍ കുറയ്ക്കാന്‍

ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊതുകുതിരിയും, മൊസ്കിറ്റോ മാറ്റും വേപ്പറൈസറും ഉപയോഗിക്കുമ്പോഴുള്ള ദോഷഫലം കുറയ്ക്കാം.

  1. ഉപയോഗിക്കുന്ന സമയം മുഴുവന്‍ ജനാലകളും വാതിലുകളും തുറന്നുവെയ്ക്കുക.
  2. കിടക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും അവ ഓഫ് ചെയ്യുകയോ മുറിയില്‍ നിന്നും മാറ്റുകയോ ചെയ്യുക.
  3. കൊച്ചുകുട്ടികളുടെ മുറിയില്‍ ഉപയോഗിക്കാതിരിക്കുക.
  4. ശ്വാസംമുട്ടലോ ഏതെങ്കിലും വിധത്തിലുള്ള ശാരീരികാസ്വസ്ഥതകളോ ഉള്ളപ്പോള്‍ തീര്‍ത്തും ഒഴിവാക്കുക. 5. അലര്‍ജി പ്രശ്നങ്ങള്‍ നീണ്ടു നില്‍ക്കുന്നുവെങ്കില്‍ ഇവ ഒഴിവാക്കി പരീക്ഷിക്കുക.
  5. ആഹാര സാധനങ്ങള്‍ അടച്ചുവച്ചിരിക്കുകയാണെന്ന് ഉറപ്പാക്കുക.