അധികസമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത ഏറുമെന്നു പഠനം. ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോൾ (LDL) കൂടുന്നതായും നല്ല കൊളസ്ട്രോൾ (HDL) കുറയുന്നതായും പഠനത്തിലൂടെ തെളിഞ്ഞു.
യുകെയിലെ വാർവിക് സർവകലാശാലയിലെ വില്വം ടിഗ്ബെയുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം, അധികസമയം ഇരിക്കാതെ കൂടുതൽ ആക്ടീവ് ആകാൻ ജനങ്ങളെ ഉപദേശിക്കുന്നു.
ഓരോ മണിക്കൂറിലെയും അധിക ഇരുപ്പിനനുസരിച്ച് അരവണ്ണം 2 സെ. മീറ്റർ കൂടുന്നതോടൊപ്പം ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 0.2 ശതമാനം കൂടും എന്നും ഗവേഷകർ പറയുന്നു.
ഹൃദ്രോഗം ഒഴിവാക്കാനായി ദിവസം ഏഴുമണിക്കൂറെങ്കിലും നിൽക്കുകയോ ഏഴുമൈൽ നടക്കുകയോ ആവശ്യമാണെന്ന് പഠനം പറയുന്നു.
ആരോഗ്യവാന്മാരായ 111 തപാൽ ജീവനിക്കാരിലാണ് ഈ പഠനം നടത്തിയത്. ഇവരുടെ പ്രവൃത്തികൾ തുടര്‍ച്ചയായി 7 ദിവസം നിരീക്ഷിച്ചു. ഇവരില്‍ 55 പേർ ഓഫീസ് ജോലിക്കാരും 56 പേർ തപാൽ കൊടുക്കുന്നവരും ആയിരുന്നു. ഇരുന്നു ജോലി ചെയ്യുന്നവരുടെ ബോഡിമാസ് ഇൻഡക്സ് 1 യൂണിറ്റ് വ്യത്യാസപ്പെട്ടതായും 10 വർഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 1.6 ശതമാനത്തെ അപേക്ഷിച്ച് 2.2 ശതമാനം കൂടിയതായും കണ്ടു.
പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗം, രക്താതിമർദ്ദം പ്രമേഹം മുതലായ ഒരു രോഗചരിത്രവും ഇല്ലാത്തവരാണ് പഠനത്തിൽ പങ്കെടുത്ത്. ലിപ്പിഡ് ബ്ലഡ് പ്രഷർ, ഗ്ലൂക്കോസ് ഇവ കുറയ്ക്കാനുള്ള മരുന്നുകളൊന്നും ആരും കഴിച്ചിരുന്നില്ല.
മനുഷ്യവംശം പരിണാമത്തിലൂടെ രൂപപ്പെട്ടത് പകൽ മുഴുവൻ ഇരുന്നുകൊണ്ട് ചെലവഴിക്കാനല്ല എന്നും ദിവസവും ഏഴു മുതൽ എട്ടുമണിക്കൂർ വരെ നിന്നുകൊണ്ടും വേട്ടയാടിയും ശേഖരിച്ചും ചെലവിടുന്ന രീതിയിൽ ആരോഗ്യവാന്മാരായി രൂപാന്തരം സംഭവിച്ചവരാണ് നാം എന്നും യൂ കെയിലെ ഗ്ലാസ്ഗോ സർവകലാശാലയിലെ പ്രൊഫസറായ മൈക്ക്‌ലീൻ പറയുന്നു.
ഇന്റർനാഷണൽ ജേണൽ ഓഫ് ഒബേസിറ്റിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.