Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു മണിക്കൂറില്‍ കൂടുതല്‍ ടിവി കണ്ടാൽ?

x-default

വീട്ടിലും മുറ്റത്തും ഓടിക്കളിച്ച് തകർത്തുവാരി നടക്കുന്ന കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ഇപ്പോൾ വീട്ടുകാർ തേടുന്ന വഴിയെന്താ– ‘മോളേ, ഡോറ തുടങ്ങാറായി, പോയിരുന്നു ഡോറ കാണൂ...’. അങ്ങനെ ഡോറ കഴിഞ്ഞാൽ മായാവി, അതു കഴിഞ്ഞാൽ ഛോട്ടാ ഭീം.. ഈ പട്ടിക തീരുന്നില്ല. അവധിക്കാലമായാൽ പിന്നെ കുഞ്ഞുങ്ങൾ എത്ര സമയം ടെലിവിഷനു മുന്നിൽ ചെലവഴിക്കും എന്നു പറയാനും കഴില്ല– മൂന്നോ നാലോ അഞ്ചോ മണിക്കൂർ വരെയാകാം. ക്രിക്കറ്റ് കളിയുള്ള ദിവസം, രാവിലെ മുതൽ വൈകുന്നേരം വരെ കളി കണ്ടില്ലെങ്കിൽ പലർക്കും വല്യ മനപ്രയാസമാണ്.

ടെലിവിഷൻ കാണുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ, അതിന് ഒരു നിയന്ത്രണമൊക്കെ വേണം. ലക്കും ലഗാനുമില്ലാതെ ടെലിവിഷനു മുന്നിൽ കഴിഞ്ഞുകൂടുന്നത് എല്ലാത്തരത്തിലും– ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികമായും ഒക്കെ പ്രശ്നമാണ്. മേലനങ്ങാതെ ചടഞ്ഞുകൂടിയിരുന്ന് ആരോഗ്യം വഷളാകുമെന്നത് ഒന്നാമത്തെക്കാര്യം. ടിവി കാണുമ്പോൾ കൊറിക്കുന്ന വറുത്തതും പൊരിച്ചതുമൊക്കെ വരുത്തിവയ്ക്കുന്ന പങ്കപ്പാടുകള്‍ വേറെ. ആരോഗ്യ പ്രശ്നം കൊണ്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത കൂടാതെ ഈ വറുത്തരും പൊരിച്ചതും വാങ്ങുന്നതും ടിവിയും ഫാനും ഒക്കെ നിരന്തരം പ്രവര്‍ത്തിക്കുന്നതിന്റെ വൈദ്യുതി ബില്ലും സാമ്പത്തിക നഷ്ടങ്ങളില്‍ പെടുത്താം. സാമൂഹിക പ്രശ്നം എന്താണെന്നു വച്ചാല്‍, ഏതു നേരവും ടെലിവിഷനു മുന്നിലിരിക്കുന്ന കൂട്ടിക്ക് ചുറ്റുപാടുമുള്ളവരുമായി കൂട്ടുകൂടാനോ നാട്ടിലൂടെ ഇറങ്ങി നടന്ന് നാലാളെ കാണാനോ അവരോടു കുശലം പറയാനോ ഒന്നും കഴിഞ്ഞെന്നു വരില്ല. താന്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും ഒറ്റപ്പെടലുമാണ് ഇതിന്റെ അന്തനരഫലം.

ഇപ്പോള്‍ ഇതാ ഇതിനേക്കാളൊക്കെ വലിയ ഒരു അപകട മുന്നറിയിപ്പുമായി വരുന്നു ലണ്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാല. ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന്‍– സ്മാര്‍ട് ഫോണ്‍– കംപ്യൂട്ടര്‍ ഇവയ്ക്കു മുന്നില്‍ ചെലവഴിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രമേഹ സാധ്യത മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് സെന്റ്.ജോര്‍ജ് സര്‍വകലാശാല ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍.

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുക, കോശങ്ങളില്‍ ഇന്‍സുലിന്‍ പ്രതിരോധം രൂപപ്പെടുക എന്നീ പ്രശ്നങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ്. ബ്രിട്ടനിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാനപങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത 8–9 വയസ് പ്രായമുള്ള അയ്യായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. നിരീക്ഷിച്ച കുട്ടികളില്‍ 22 ശതമാനം ആണ്‍കുട്ടികള്‍ മുന്നു മണിക്കൂറിലേറെ സമയം ടിവി–കംപ്യൂട്ടര്‍–ഗെയിം സ്ക്രീനുകള്‍ക്കു മുന്നില്‍ ചെലവഴിക്കുന്നതായി കണ്ടെത്തി. പെണ്‍കുട്ടികളില്‍ ഇത് 16 ശതമാനമാണ്. ഈ കുട്ടികളില്‍ അപകടകരമായ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെന്നു പരീക്ഷണങ്ങളില്‍ വ്യക്തമായി. ഒരു മണിക്കൂറോ അതില്‍ താഴെയോ ചെലവഴിക്കുന്ന കുട്ടികളില്‍ ഇതൊന്നും അപകട നിലയില്‍ ആയിരുന്നില്ല.

‘ ടിവി–കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കിയിരിക്കുന്ന സമയം എത്രത്തോളം കുറയ്ക്കുന്നോ, അത്രത്തോളം കുറവായിരിക്കും കുട്ടികള്‍ക്കു പ്രമേഹ സാധ്യത എന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്’. ആര്‍ക്കൈവ്സ് ഓഫ് ഡിസീസസ് ഇന്‍ ചൈല്‍ഡ്ഹുഡ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം പറയുന്നു.