Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ചാൽ?

pregnancy

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് ഉത്കണ്ഠ, വിഷാദം മുതലായ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.

അനാരോഗ്യകരമായ ഭക്ഷണ ശീലം ഗർഭിണികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുക മാത്രമല്ല കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വളർച്ചയെയും അന്ത:സ്രാവി വ്യവസ്ഥയെയും ബാധിക്കുകയും ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം മൂലം പൊണ്ണത്തടിയുള്ളവരുടെ എണ്ണം വികസിത രാജ്യങ്ങളിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ ഭാവിതലമുറയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാൽ ഈ പഠനഫലം വളരെ പ്രധാനപ്പെട്ടതാണെന്ന് ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ അസിസിറ്റന്റ് പ്രൊഫസറായ എലിനോർ സുള്ളിവൻ പറയുന്നു.

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് നിർണായകമായ ന്യൂറോട്രാൻസ്മിറ്റർ ആയ സെറാടോണിൻ അടങ്ങിയ നാഡീകോശങ്ങളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ ആരോഗ്യകരമായ ഭക്ഷണം കുട്ടിക്ക് നൽകുന്നത് ഈ ദോഷഫലങ്ങളെ ഇല്ലാതാക്കുമെന്ന് ഗവേഷകർ പറയുന്നു.

അമ്മയെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് ഗർഭിണികളായ സ്ത്രീകളെ ശാക്തീകരിക്കുകയും ആരോഗ്യമേകുന്ന ഭക്ഷണങ്ങൾ ലഭ്യമാക്കി കുടുംബം അവർക്ക് ‍പിന്തുണ നൽകുകയും വേണം. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യനയം രൂപവൽക്കരിക്കേണ്ടതാണെന്നും സുള്ളിവൻ പറഞ്ഞു.

അമ്മയുടെ കൊഴുപ്പു കൂടിയ ഭക്ഷണക്രമം, കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ പ്രൈമേറ്റുകളിൽ നടത്തിയ ഈ പഠനം ഫ്രണ്ടിയേഴ്സ് ഇൻ എൻഡോക്രൈനോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനത്തിനായി 65 സിംഹവാലൻ കുരങ്ങുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ ഗ്രൂപ്പിന് കൊഴുപ്പ് കൂടിയ ഭക്ഷണവും. രണ്ടാമത്തെ ഗ്രൂപ്പിന് നിയന്ത്രിത ഭക്ഷണവും ഗർഭകാലത്ത് നൽകി. 135 സന്തതികളിൽ ഉത്കണ്ഠ പോലുള്ള സ്വഭാവങ്ങൾ അളക്കുകയും താരതമ്യം ചെയ്യുകയും ചെയ്തു.

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ച ആൺപെൺ കുരങ്ങുകളിൽ കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് ഉത്കണ്ഠ കൂടുതലാണെന്ന് കണ്ടു.