സെലിബ്രിറ്റികൾ ശരീരത്തിന്റെ പലഭാഗങ്ങളിലും ടാറ്റൂ പതിപ്പിക്കുന്നത് പലപ്പോഴും നാം വാർത്തകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ആലിസൺ ഹബാൽ എന്ന യുവതിയുെട മാറിടത്തിലെ ടാറ്റൂവാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ തരംഗം. എന്താണ് ഈ ടാറ്റൂവിന്റെ പ്രത്യേകതയെന്നല്ലേ?, ഈ ടാറ്റൂ ഒരു പ്രതീകമാണ്. രോഗവുമായുള്ള പോരാട്ടത്തിൽ തോൽക്കാത്ത ഒരു മനസ്സിന്റെ പ്രതീകം.
സ്തനാർബുദം ബാധിച്ചതിനെത്തുടർന്ന് ഒരു വർഷത്തോളം നീണ്ടുനിന്ന ചികിത്സയായിരുന്നു ആലിസന് നേരിടേണ്ടി വന്നത്. കീമോയ്ക്കുശേഷം മാറിടത്തിലെ അർബുദം ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്തു. പ്ലാസ്റ്റിക് സർജറിയുടെ സാധ്യത മുന്നിലുണ്ടായിട്ടും മറ്റൊരു മാർഗമാണ് ആലിസൺ തിരഞ്ഞെടുത്തത്.
രോഗബാധയുടെ മുറിപ്പാടുകൾ ശരീരത്തോടൊപ്പം മനസ്സിനെയും ബാധിക്കാതിരിക്കാൻ ശരീരത്തിൽ പൂക്കൾ വിരിയിക്കുകയാണ് ഈ യുവതി ചെയ്തത്. മാറിടത്തിൽ ഒരു ആവരണം പോലെയാണു പൂക്കൾ ചിത്രീകരിച്ചിരിക്കുന്നത്‍. പക്ഷേ, അത് ടാറ്റൂ ആണെന്നു മാത്രം, ന്യൂസിൻഡ് സ്വദേശിയായ മക്കാല റോസ് എന്ന കലാകാരനാണ് ഈ ടാറ്റൂ ചെയ്തത്.
ഒരു ദിവസം ആർട്ടിസ്റ്റിനടുത്ത് ചെലവഴിച്ചതിനുശേഷമാണ് പച്ചകുത്തൽ പൂർണ്ണമായത്. മാറിടത്തിലെ പച്ചകുത്തൽ വേദനാജനകമായിരുന്നെങ്കിലും രോഗത്തോട് പടവെട്ടി തിരിച്ചെത്തിയ തനിക്കത് നിസാരമായിരുന്നുവെന്ന് ആലിസണ്‍ പറയുന്നു. വിജയകരമായതിനുശേഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു 23000ലധികം ഷെയറുകളാണുണ്ടായത്. ഫെയ്സ്ബുക്കിന്റെ നിയന്ത്രണമൊന്നും ടാറ്റൂവിനടുത്ത് വിലപ്പോയില്ല.
സ്തനാർബുദത്തോട് പോരാടുന്നവർക്ക് പ്രചോദനമായിരിക്കും തന്റെ ഈ വ്യത്യസ്തമായ ചിന്തയെന്ന് ആലിസൺ പറയുന്നു. സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്. നേരത്തെതന്നെ കണ്ടെത്തിയാൽ സ്തനാർബുദം ചികിത്സിച്ച് ഭേദമാക്കാനാകും.