എച്ച് ഐവി/ എയ്ഡ്സ് ഓരോ വർഷവും നിരവധി പേരുടെ ജീവനാണ് കവരുന്നത്. ഇതുവരെയും ഇതിനു കാര്യമായ പ്രതിരോധ മരുന്നും കണ്ടെത്തിയിട്ടുമില്ല. അണുബാധ ബാധിച്ച വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടത്തുന്നതിലൂടെയും ഉപയോഗിച്ച സൂചികളിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ഇപ്പോൾ പ്രതിരോധത്തിനു സ്വീകരിക്കാൻ പറ്റുന്ന ഏക മാർഗം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുൻപ് സുരക്ഷിതമായ ഉറകൾ ഉപയോഗിക്കുകയും ഉപയോഗിച്ച സിറിഞ്ചുകൾ നശിപ്പിക്കുകയും രക്തം സ്വീകരിക്കുന്നതിനു മുൻപ് ദാതാവിനെ കൃത്യമായി പരിശോധിക്കുകയും ചെയ്യുകയാണ്.
ഉറകൾ ഉപയോഗിച്ചുള്ള ലൈംഗികബന്ധം അണുബാധ പ്രതിരോധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എപ്പോഴും സുരക്ഷിതമായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഇൻഡ്യൻ അമേരിക്കൻ ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച നോൺ–ലാറ്റക്സ് കോണ്ടം പ്രസക്തമാകുന്നത്. ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ഉറ പൊട്ടിയാലും വൈറസുകളെ നശിപ്പിക്കും. എച്ച് ഐവിക്കു പുറമേ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി ഈ ഉറകൾക്കുണ്ടെന്നാണ് ഗവേഷകരുടെ വാദം.
ഹൈഡ്രോജെൽ എന്ന ഇലാസ്റ്റിക് പോളിമർ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഈ രോഗത്തെ പൂർണമായും തുടച്ചു നീക്കുക എന്ന ഉദ്ദേശമാണ് ഇത്തരം ഉറകളുടെ ഗവേഷണത്തിനു പിന്നിലെന്ന് നേതൃത്വം നൽകിയവരിലൊരാളായ മഹുവ ചൗധരി പറഞ്ഞു.
ഗർഭ നിരോധനത്തിനും ഇത് ഏറെ സഹായകമാണെന്ന് ഇവർ അവകാശപ്പെടുന്നു. പേറ്റന്റ് നടപടികൾ പൂർത്തിയി ആറു മാസത്തെ പരിശോധനയ്ക്കു ശേഷം വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ