Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിയറുകുടിച്ചാൽ പ്രമേഹമോ?

cheers

വീര്യം കുറവാണ്, ആൽക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളു എന്ന നിലയില്‍ ബിയറിന് സ്വീകാര്യത–കൂടുതലാണ്. ബിയർ ആരോഗ്യത്തിന് നല്ലതാണെന്ന തെറ്റിധാരണയുമുണ്ട്. പ്രമേഹരോഗികൾക്ക് മദ്യമെന്നതുപോലെ ബിയറും തീർത്തും നല്ലതല്ല. എന്നാൽ അമിതമായ ബിയർ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത കൂട്ടുമെന്നതാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വരും വർഷങ്ങളിൽ കുതിച്ചുയരാനുള്ള സാധ്യത കൂടുതലാണ്. കാരണം ബാറുകൾ പൂട്ടിയതോടെ കേരളത്തിലെ ബിയർ ഉപയോഗത്തിൽ വൻ വർധന ഉണ്ടായി. മദ്യപിച്ചിരുന്ന പലരും ലഹരികിട്ടാൻ അമിതമായ അളവിൽ ബിയർ കുടിക്കാൻ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരിൽ വ്യാപകമാകാൻ തുടങ്ങിയതും അമിതവണ്ണം മുതൽ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

മൂന്നു വിധത്തിൽ വരാം

പതിവായതോ അമിതമായതോ ആയ ബിയർ ഉപയോഗം പ്രമേഹത്തെ നേരത്തേ വിളിച്ചുവരുത്തും. അച്ഛനമ്മമാർക്കു പ്രമേഹമുണ്ടായിരിക്കുകയെന്ന റിസ്ക് കൂടുതലുള്ളവരിൽ ഇക്കാര്യം പറയാനുമില്ല. ബിയർ കുടിക്കുന്നത് മൂന്നുകാരണങ്ങളാൽ പ്രമേഹരോഗം വരുത്താനുള്ള സാധ്യത കൂട്ടുന്നു.

∙ ടൈപ്പ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തെ വരുത്താൻ കാരണമാകും.

∙ പാൻക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും ബിയറിന്റെ അമിത ഉപയോഗവും മദ്യപാനവും കാരണമാകാം. അതിന്റെ പരിണതഫലവും പ്രമേഹം തന്നെ.

∙ ബിയറിലൂടെ ഉള്ളിലെത്തുന്ന ഊർജ്ജത്തിന്റെ അളവ് വളരെ കൂടുതലാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കാലറി അളവ് വളരെ കൂടുതലാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കാലറി അളവ് ഏറ്റവും കൂടുതൽ ബിയറിലാണ്. ഒരു ഡ്രിങ്കിൽ (355 മി. ലി) 154 കാലറി. ഈ ഉയർന്ന ഊർജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകും. പ്രമേഹം വന്നു കഴിഞ്ഞവരിൽ ബിയറും മദ്യവുമുണ്ടാക്കുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല.

ബിയർ എന്ന അപകടകാരി

ബിയറിലും എത്തനോൾ (ആല്‍ക്കഹോള്‍) അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടുതന്നെ അത് അപകടകാരിയാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ചു ബിയറിൽ എത്തനോളിന്റെ അളവു കുറവാണ് എന്നതു സത്യം തന്നെ. എന്നാൽ ശരീരത്തിന് ഹാനീകരമാകുന്ന ഒരു പദാർഥം നേർപ്പിച്ചു കഴിക്കാൻ ആരും ഉപദേശിക്കാറില്ലല്ലോ. പ്രത്യേകിച്ചു എത്തനോളിന് ആശ്രിതത്വ–അടിമത്ത മനോഭാവങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്ന യാഥാർഥ്യം കൂടി ഓർക്കുക. അതുപോലെ തന്നെ കഴിക്കുന്ന ബിയറിന്റെ അളവ് കൂടുന്നതനുസരിച്ചു രക്തത്തിൽ കലരുന്ന എത്തനോളിന്റെ അളവും കൂടിവരും. ബിയറിൽ രണ്ടുമുതൽ 12 ശതമാനം ആണ് ആൽക്കഹോളിന്റെ അളവ്. വിസ്കി, വോഡ്ക പോലുള്ള മറ്റ് മദ്യങ്ങളിൽ ഇത് 40 ശതമാനത്തോളമാണ്. പക്ഷേ കഴിക്കുന്ന ബിയറിന്റെ അളവ് കൂടിയിരിക്കുന്നതിനാൽ ദോഷമുണ്ടാക്കുന്ന കാര്യത്തിൽ ബിയറും മദ്യവും സമാസമം നിൽക്കും.

എന്താണ് ബിയർ?

ബാര്‍ലി, ഗോതമ്പ്, അരി തുടങ്ങിയ അന്നജം അടങ്ങിയ പദാർത്ഥങ്ങൾ ബ്രൂമിങ്, ഫെർമെന്റേഷൻ തുടങ്ങിയ പ്രക്രിയയിലൂടെ പുളിപ്പിച്ചാണ് ബിയർ ഉണ്ടാക്കുന്നത്. 12 ഔൺസ് (355 മില്ലി) ബിയറിൽ ശരാശരി 150 കാലറിയും 135 കാർബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. പോഷകമൂല്യങ്ങളൊന്നും നൽകാതെ ശരീരത്തിന് കാലറി മാത്രം നൽകുന്ന മദ്യ ഉല്പന്നങ്ങളെ പൊതുവിൽ ശൂന്യോര്‍ജം (Empty Calories) എന്ന് വിളിക്കുന്നു. ഇത് മറ്റു ദൂഷ്യഫലങ്ങൾക്കൊപ്പം തന്നെ ശരീരത്തിൽ പോഷകങ്ങളുടെ അഭാവത്തിനും അതു മൂലമുള്ള സങ്കീര്‍ണ്ണതയ്ക്കും കാരണമാകുന്നു. ഒപ്പം ഉയർന്ന കാലറി മൂലം ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ബിയർ വഴിവയ്ക്കും.

മദ്യപാനം പ്രമേഹരോഗികളില്‍ പലവിധത്തിലുള്ള സങ്കീർണതൾക്കും കാണമാകുന്നു.

ഹൈപ്പർ ഗ്ലൈസീമീയ

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കൂടിയിരിക്കുന്ന അവസ്ഥയും മദ്യപാനികളായ പ്രമേഹരോഗികളിൽ കൂടുതലാണ്. മദ്യത്തിലെ കാലറിയും കാർബോ ഹൈഡ്രേറ്റിന്റെ അളവും മദ്യപിക്കുമ്പോൾ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളും മദ്യപിക്കുന്ന സമയങ്ങളിൽ പ്രമേഹത്തിന്റെ മരുന്നുകളും ഇൻസുലിൻ ഒഴിവാക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാൻ കാരണമാവുന്നു. ഇത് ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്. പ്രമേഹരോഗികളിൽ ഡയബറ്റിക് കീറ്റോ അസിഡോസിസിനും മദ്യപാനവുമായി ബന്ധപ്പെട്ട ആൽക്കഹോളിക് കീറ്റോ അസിഡോസിസിനുമുള്ള സാധ്യത കൂടുതലാണ്.

ഹൈപ്പർട്രൈഗ്ലിസറീമിയ

ഉയർന്ന അളവിൽ ബിയറും മദ്യവും കഴിക്കുന്ന പ്രമേഹരോഗികളിൽ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് അമിതമായി കൂടും. ഇത് ഹൃദയാഘാതത്തിലേക്കു നയിക്കാം. കൂടാതെ പാൻക്രിയാറ്റൈറ്റിസ് എന്ന രോഗത്തിനു കാരണമാവുകയും പാൻക്രിയാസില്‍ നിന്ന് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതിന്റെ അളവു വീണ്ടും കുറയുവാനും പ്രമേഹം ഗുരുതരമാകാൻ ഇടയാക്കുകയും ചെയ്യും.

ന്യൂറോപ്പതി

പ്രമേഹ ബാധിതരിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പ്രമേഹം നാഡീവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥ അഥവാ ഡയബറ്റിക് പെരിഫറൽ ന്യൂറോപ്പതി. കൈകാലുകളിലെ പുകച്ചിൽ, തരിപ്പ്, സ്പർശനശേഷി തിരിച്ചറിയാനുള്ള കഴിവ് കുറയൽ എന്നിവയാണ് ലക്ഷണങ്ങള്‍. മദ്യപാനികളായ പ്രമേഹരോഗികളില്‍ ന്യൂറോപ്പതി കൂടുതലായി കാണപ്പെടുന്നു. കൂടുതൽ തീവ്രമായും. പ്രമേഹരോഗബാധിതരല്ലാത്തവരില്‍ പോലും മദ്യം നൂറോപ്പതിക്കു കാരണമാവാം.

ഉദ്ധാരണക്കുറവു മുതൽ

പ്രമേഹബാധിതരായ പുരുഷന്മാരിലെ സാധാരണ ലൈംഗികപ്രശ്നമാണ് ഉദ്ധാരണക്കുറവ്. മദ്യപാനികളായ പ്രമേഹ രോഗികളിൽ ഇത്തരം ലൈംഗികപ്രശ്നങ്ങൾ കൂടുതലായും തീവ്രമായും കാണുന്നു.

ഇതിനു പുറമേ കാഴ്ചനഷ്ടപ്പെടുത്തുന്ന പ്രമേഹ നേത്രരോഗമായ ഡയബറ്റിക് റെറ്റിനോപ്പതി മദ്യപിക്കുന്ന പ്രമേഹരോഗികളിൽ ഏറെ കൂടുതലാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതിനു പുറമേയാണ് കരൾ രോഗങ്ങൾ.

തീവ്രമദ്യപാനിയല്ലെങ്കിലും പതിവായി ബിയർ കഴിക്കുന്ന പ്രമേഹ രോഗിയിൽ ഉയർന്ന കൊളസ്ട്രോളും പൊണ്ണത്തടിയും കൂടുതലായിരിക്കും. മദ്യപിക്കാതെ തന്നെ ലിവർ സിറോസിസ് വരാൻ സാധ്യതയുള്ളയാളാണ് പ്രമേഹ രോഗി. അപ്പോള്‍ ബിയറോ മറ്റോ ഉപയോഗിക്കുക കൂടി ചെയ്താലോ? വേഗം സിറോസിസിലേക്ക് നീങ്ങും. ചുരുക്കി പറഞ്ഞാൽ ബിയറെന്ന മൃദുമദ്യവും പ്രമേഹ പ്രശ്നങ്ങൾ കൂട്ടും.

പ്രമേഹമരുന്നു കഴിക്കുന്നവർ മദ്യപിക്കരുത്

പ്രമേഹത്തിനു മരുന്നു ചികിത്സ ചെയ്യുന്നവർ ബിയറായാലും മറ്റു മദ്യങ്ങളായാലും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പ്രമേഹ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന സൾഫണൈൽയൂറിയ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ (ഗ്ലൈബുറൈഡ്, ക്ലോർപ്രോപമൈ‍ഡ് തുടങ്ങിയവ) ഉപയോഗിക്കുന്നവർ മദ്യം തൊടരുത്. രൂക്ഷമായ ഛർദി, തലകറക്കം, ശ്വാസതടസ്സം, ശരീരം ചുവന്നു തടിക്കുക പോലുള്ള പാർശ്വഫലങ്ങൾ ഇതുമൂലം ഉണ്ടാകാം. ഡൈസൾഫിറാം റിയാക്ഷന്‍ എന്നാണ് ഈ പാർശ്വഫലങ്ങളെ വിളിക്കുന്നത്. മദ്യപാനം നിർത്താൻ സഹായിക്കുന്ന മരുന്നാണ് ഡൈസൾഫിറാം. അതു കഴിച്ചവർ പിന്നെയും മദ്യപിച്ചാൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളാണിവ. പ്രമേഹത്തിനു സാധാരണമായി ഉപയോഗിക്കുന്ന മെറ്റ്ഫോമിൻ കഴിക്കുന്നവർ മദ്യപിച്ചാൽ ലാക്ടിക് അസിഡോസിസി (ശരീരത്തിൽ ലാക്ടിക് ആസിഡ് അളവ് കൂടുന്ന അവസ്ഥ) എന്ന അപകടകരമായ അവസ്ഥയിലെത്താം. ഇൻസുലിൻ ഉപയോഗിക്കുന്നവരിലും സൾഫണൈൽയൂറിയ വിഭാഗം മരുന്നുകൾ കഴിക്കുന്നവർ മദ്യപിച്ചാൽ ഹൈപ്പോഗ്ലൈസീമിയ സാധ്യതയും കൂടും. പ്രമേഹ മരുന്നുകൾക്കു പുറമേ അണുബാധകൾ‌ക്കുപയോഗിക്കുന്ന മെട്രോനിഡാസോൾ, ഗ്രിസിയോഫ്ലുവിൻ, വേദനസംഹാരിയായ ഫിനാസെറ്റിന്‍ തുടങ്ങിയ വിവിധ മരുന്നുകള്‍ മദ്യത്തോട് പ്രതിപ്രവർത്തിച്ച് രൂക്ഷമായ പാർശ്വ ഫലങ്ങളുണ്ടാക്കും.

ഹൈപ്പോഗ്ലൈസീമിയ ക്ഷണിച്ചുവരുത്തും

പ്രമേഹ രോഗി ബിയറോ മറ്റു മദ്യങ്ങളോ ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാര നില കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയ്ക്ക് സാധ്യത കൂടുതലാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാനും ചിലപ്പോൾ മരണത്തിനും ഇടയാക്കാം. ഭക്ഷണം കഴിക്കാതെ മദ്യം കഴിക്കുക വഴി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. ഈ അവസ്ഥയെ തരണം ചെയ്യാൻ വേണ്ടി ശരീരത്തിൽ‌ നടക്കുന്ന പ്രവർത്തനങ്ങൾ മദ്യപിച്ചവരില്‍ മന്ദഗതിയിലായിരിക്കും. അതുകൊണ്ടു തന്നെ ഹൈപ്പോഗ്ലൈസീമിയ തീവ്രമായിരിക്കും. മദ്യം കഴിച്ച ഒരാൾക്ക് ഹൈപ്പോഗ്ലൈസീമിയ ബാധിച്ചാലും ലക്ഷണങ്ങൾ പ്രകടമാവില്ല എന്നതിനാൽ തിരിച്ചറിയുവാനും ചികിത്സിക്കുവാനും കാലതാമസത്തിന് കാരണമാവുന്നു. ഇതെല്ലാം പ്രമേഹ രോഗിയെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുന്നത്.

ഡോ. എ. വി. രവീന്ദ്രൻ
ഫിസിഷ്യൻ 
ബദർ അൽ സമ ഹോസ്പിറ്റൽ 
ബർക്ക, ഒമാൻ.
മുൻ അസി. പ്രഫസർ. മെഡിക്കൽ കോളജ്, കോഴിക്കോട്