കൊതുകിനെതിരെയുള്ള മനുഷ്യന്റെ പ്രതിരോധം വസ്ത്ര നിർമാണത്തിലേക്കും വന്നെത്തിയിരിക്കുകയാണ്. കൊതുകുകടി ഏൽക്കാത്ത വസ്ത്രം അണിഞ്ഞ് ഒളിംപിക്സിന് ഒരുങ്ങുകയാണ് ദക്ഷിണകൊറിയയിലെ കായികതാരങ്ങൾ.
ബ്രസീലിലെ റിയോ ഡി ജനീറയിൽ ഓഗസ്റ്റ് 5–ന് ആരംഭിക്കുന്ന ഒളിംപിക്സിനായാണ് താരങ്ങൾ പ്രത്യേകവേഷം ധരിക്കുന്നത്. സിക വൈറസ്ബാധ ബ്രസീലിൽ വ്യപകമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നത്.
ലോകത്ത് രണ്ടു ദശലക്ഷം പേരിലാണ് കൊതുകു പരത്തുന്ന രോഗമായ സിക ബാധിച്ചത്. 1.5 ദശലക്ഷം പേരിലാണ് ബ്രസീലിൽ മാത്രം സികവൈറസ്ബാധ കണ്ടെത്തിയത്. ഇതു ബാധിച്ച സ്ത്രീകൾക്ക് ജനനവൈകല്യമുള്ള കുട്ടികളാണ് ഉണ്ടാവുക. ഇതുവരെ ഇതിനെതിരെയുള്ള മരുന്നും കണ്ടുപിടിച്ചിട്ടില്ല. തടിപ്പ്, പനി, സന്ധിവേദന എന്നിവയാണ് രോഗലക്ഷണം.
കൊതുകുകടിയിൽ നിന്നു രക്ഷ നേടാൻ മുഴുകൈയൻ കുപ്പായങ്ങളാണ് ദക്ഷിണകൊറിയ കായികതാരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. കൊതുകുനിവാരിണികൾ ഉപയോഗിച്ചിരിക്കുന്ന ഈ വസ്ത്രം അണിഞ്ഞാകും ഉദ്ഘാടന ദിവസം കൊറിയൻ താരങ്ങൾ ഇറങ്ങുക. കായികതാരങ്ങൾക്ക് കൊതുകിനെ അകറ്റുന്ന സ്പ്രേ നൽകുന്നതിനോടൊപ്പം കൊതുകു പരത്തുന്ന മറ്റു രോഗങ്ങൾക്കെതിരെ കുത്തിവയ്പും നൽകുന്നു. കടി ഏൽക്കാതിരിക്കാൻ താരങ്ങൾക്ക് പരിശീലനം നൽകാനും ഒളിംപിക് കമ്മിറ്റി മറന്നിട്ടില്ല.
കുറഞ്ഞത് 10 സ്വർണമെഡലെങ്കിലും നേടണം എന്ന ലക്ഷ്യത്തോടെ കൊതുകുകടി ഏൽക്കാത്ത കുപ്പായവുമായി ദക്ഷിണകൊറിയ ഒളിംപിക്സിനു തയാറായിക്കഴിഞ്ഞു.