കേരളത്തിൽ കാലവർഷമെത്തിയതോടെ മരം കടപുഴകിവീണു വീട് തകരുന്നതിന്റെ വാർത്തകൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തിൽപെട്ട് മത്സ്യങ്ങൾ മഴയോടൊപ്പം പെയ്യുന്ന വാർത്തകളും നാം വായിച്ചിട്ടുണ്ട്. പക്ഷേ ഇംഗ്ലണ്ടിലെ ഓക്സ്ഫഡിൽ ഒരു വീടിന്റെ മേൽക്കൂര തകർത്തു കയറിയിരിക്കുന്നത് ഒരു വമ്പൻ സ്രാവാണ്. എന്നാലും ഈ സ്രാവ് എങ്ങനെ വീടിന്റെ മുകളിലെത്തി എന്ന് ആദ്യമായി ഇവിടെയെത്തുന്ന വഴിപോക്കർ അതിശയത്തോടെ നോക്കുന്നുമുണ്ട്.
സത്യത്തിൽ ഇതൊരു പ്രതിമയാണ്. 25 അടി നീളവും 200 കിലോഗ്രാം ഭാരവുമുള്ള സ്രാവിന്റെ പ്രതിമ ഫൈബർഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിൽ പെയിന്റ് അടിച്ചു ഭംഗിയാക്കിയിരിക്കുന്നു. ജോൺ ബക്‌ലി എന്ന ശില്പിയാണ് ഈ സ്രാവ് പ്രതിമ രൂപകൽപന ചെയ്തത്.
1986 ലാണ് ആദ്യമായി സ്രാവ് മേൽക്കൂരയിൽ പ്രത്യക്ഷപെട്ടത്. നാഗസാക്കിയിൽ അണുബോംബ് വർഷിച്ചതിന്റെ 41 –ാം വാർഷികദിവസം പ്രതീകാത്മകമായാണ് ഈ പ്രതിമ വീടിന്റെ മേൽക്കൂരയിൽ ഉയർത്തിയത്.
സുരക്ഷാ കാരണങ്ങൾ നിരത്തി നഗരസഭ സ്രാവിനെ പലതവണ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പൊതുജന പ്രതിഷേധത്തിൽ പിന്മാറുകയായിരുന്നു.അടുത്തിടെ സ്രാവിന് പുതുക്കിപ്പണികളും നടത്തിയിരുന്നു. ആളുകളെ ഏപ്രിൽ ഫൂളാക്കാനും 'മഴയിൽ മേൽക്കൂരയിൽ പെയ്തിറങ്ങിയ സ്രാവ്' വാർത്ത പലതവണ ഉപയോഗിച്ചിട്ടുണ്ട്. സ്രാവു പ്രതിമ മേൽക്കൂരയിൽ കയറിയതോടെ, കൊളോണിയൽ ശൈലിയിൽ നിർമിച്ച മറ്റു പ്രത്യേകതകളൊന്നും ഇല്ലാത്ത വീട് താരമായി.