നമ്മുടെ നാട്ടിലെ പൊതുഇടങ്ങളുടെ അവസ്ഥ ശോചനീയമാണ്. സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നവർ പക്ഷേ, പൊതുഇടങ്ങളിൽ ആ മര്യാദ പാലിക്കാറില്ല. പോസ്റ്റർ ഒട്ടിച്ചും കുത്തിവരച്ചുമെല്ലാം ആ സ്ഥലം വളരെ വേഗത്തിൽ വൃത്തികേടാക്കും. പൊതു ഇടങ്ങൾ പരിപാലിക്കപ്പെടാനുള്ളതാണെന്ന സന്ദേശവും ഈ നിർമിതിയിലൂടെ വിളിച്ചു പറയണമെന്നു തോന്നി.
നിലവിലുള്ള ബസ് സ്റ്റോപ് പൊളിച്ച് ചെലവു ചുരുക്കി പുതിയൊരെണ്ണം നിര്‍മിക്കുക. എന്നതായിരുന്നു ക്ലയന്റായ കാലിക്കറ്റ് ജെസിഐ യുടെ ആവശ്യം. പുനരുപയോഗത്തിന്റെ സാധ്യതകൾ സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരമായാണ് ഈ പ്രോജക്ടിനെ കണ്ടത്.
ശ്വസിക്കുന്ന മതിൽ (Breating Wall) എന്നതായിരുന്നു ആശയം പഴയ ബസ് സ്റ്റോപ് പൊളിച്ചതിൽ നിന്ന് ലഭിച്ച ചെങ്കല്ലു കൊണ്ടാണ് ഭിത്തി കെട്ടിയത്. ഇതിൽ ജാളി ഡിസൈനുകളും ചെടികളും നൽകി. തേക്കാതെ ചെങ്കല്ലിന്റെ സാധാരണ പ്രതലം നിലനിർത്തി. ഇത്തരം പ്രതലത്തിൻമേൽ ഒന്നും എഴുതിവയ്ക്കാൻ കഴിയില്ല എന്നതാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.
പാഴ്‌വസ്തുക്കൾ പലതും നിർമാണസാമഗ്രികളായി.. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മണ്ണു നിറച്ച് അടുക്കിയാണ് ഒരു ഭാഗത്ത് അതിരു കെട്ടിയത്. മറ്റൊരു ഭാഗം അതിരിടുന്നത് പഴയ ടയറുകളാണ്. ഇവിടെ ചെറിയൊരു പാർക്കും രൂപകല്പന ചെയ്തു.
പോസ്റ്റ് സീറ്റായി
ബജറ്റ് കുറവായതിനാൽ ഇരിപ്പിടത്തിനുള്ള സൗകര്യം വെണ്ടെന്നുവച്ചിരുന്നു. പഴയൊരു കോൺക്രീറ്റ് വൈദ്യുത പോസ്റ്റ് രക്ഷയായി. ആ പോസ്റ്റ് മുറിച്ചാണ് ബസ് സ്റ്റോപ്പിൽ ഇരിപ്പിടമൊരുക്കിയത്. ഇതിന്മേൽ പച്ച ചായമടിച്ച ടയറുകളും പിടിപ്പിച്ചു. ഈ ടയറുകൾ കൊണ്ട് രണ്ട് നേട്ടങ്ങളുണ്ട്. മഴ പെയ്ത് മുകൾഭാഗം നനഞ്ഞാൽ ടയർ കറക്കി നനയാത്ത ഭാഗം മുകളിൽ വരുത്താം. ഇതിന്മേൽ ആർക്കും കിടന്നുറങ്ങാൻ സാധിക്കില്ലെന്നതാണ് രണ്ടാമത്തെ കാര്യം കാവി നിറത്തിലുള്ള ഓക്സൈഡ് ഫ്ലോറിങ്ങിനും ചെലവു കുറവാണ്.
മഴവെള്ള സംഭരണം സോളർ പാനൽ തുടങ്ങി പല ആശയങ്ങൾക്കും സമയം വില്ലനായി. അടുത്ത ഘട്ടത്തിൽ ഇവയെല്ലാം നടപ്പിലാക്കാമെന്ന പ്രതീക്ഷയിലാണ്. പാഴ്‌വസ്തുക്കൾ കണ്ടെത്താനും അവ നിർമാണത്തിന് സജ്ജമാക്കാനും ജെസിഐയിലെ അംഗങ്ങൾ തന്നെ മുന്നിട്ടിറങ്ങി. സമയവും പണവും ലാഭിച്ചു. ഒന്നര ലക്ഷം രൂപയ്ക്ക് 12 ദിവസം കൊണ്ട് പ്രോജക്ട് തീർക്കാനായി എന്നതാണ് ഏറ്റവും വലിയ മാനസിക സംതൃപ്തി.
Read more on Public Space Design