ശീതയുദ്ധകാലത്ത്, ചൈനയിലെ ചോങ് ക്വിങ് പ്രവിശ്യയിലെ ഹരിതാഭ നിറഞ്ഞ കുന്നുകളിൽ അതീവരഹസ്യമായി ഒരു ബങ്കർ നിർമാണം ആരംഭിച്ചു. ആറ്റം ബോംബ് നിർമിക്കാനാവശ്യമായ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുകയായിരുന്നു ബങ്കറിന്റെ ഉദ്ദേശ്യം.
1967 ലാണ് നിർമാണം ആരംഭിച്ചത്. അരലക്ഷത്തിലേറെ പട്ടാളക്കാർ രാവും പകലുമില്ലാതെ 17 വർഷം പണിയെടുത്താണ് ബങ്കർ നിർമിച്ചത്.
10 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. അതായത് 14 ഫുട്ബാൾ മൈതാനങ്ങളുടെ വലുപ്പത്തിന് തുല്യം. 18 മനുഷ്യനിർമിത തുരങ്കങ്ങൾ ഇവിടെയുണ്ട്. അതിൽ 79.6 മീറ്റർ ഉയരമുള്ള മനുഷ്യനിർമിതമായ ലോകത്തിലെ ഏറ്റവും വലിയ തുരങ്കം ഇവിടെയാണ്. വളഞ്ഞു പുളഞ്ഞ ഇടനാഴികൾക്ക് 20 കിലോമീറ്റർ നീളമുണ്ട്.
നിർമാണത്തിന് 12 മില്യൻ ഡോളർ ചെലവായെങ്കിലും ശീതയുദ്ധത്തിനു നാടകീയമായ പരിസമാപ്‌തിയുണ്ടായത് മൂലം ആണവനിർമാണം നടന്നില്ല എന്നതാണ് വൈരുധ്യം. 2002 ൽ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കുകയും ചെയ്തു.അങ്ങനെയാണ് വൈകിയാണെങ്കിലും ബങ്കറിന്റെ വിനോദസഞ്ചാരസാധ്യത സർക്കാർ തിരിച്ചറിഞ്ഞത്.
816 ന്യൂക്ലിയർ ഇൻസ്റ്റലേഷൻ എന്ന ഈ ആണവപരീക്ഷണ ശാല ഇപ്പോൾ ഒരു ടൂറിസ്റ്റ് ലൊക്കേഷനായി മുഖം മാറിയിരിക്കുകയാണ്. പഴയ ഇടനാഴികളിൽ കസ്റ്റം ലൈറ്റിങ് ചെയ്തു. ബാക്കിയിടങ്ങളിൽ എൽഇഡി ലൈറ്റുകളും.
ഇടനാഴികളിൽ ബങ്കറിന്റെ ചരിത്രം വിവരിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലെ ബോർഡുകൾ സ്ഥാപിച്ചു. ബങ്കറിനകത്തെ ഇരുട്ടും ഈർപ്പമുള്ള കോൺക്രീറ്റിന്റെ ഗന്ധവും നിശബ്ദതയും സന്ദർശകരെ ശീതയുദ്ധകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നിരവധി സഞ്ചാരികളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.