പഴയൊരു പത്തായമുണ്ട്. പുതിയൊരു വീടും. രണ്ടും തമ്മിൽ എങ്ങനെ യോജിപ്പിച്ചെടുക്കുമെന്ന മാവേലിക്കര സ്വദേശി വി. ഉണ്ണികൃഷ്ണന്റെ ചിന്ത ചെന്നെത്തിയത് പൊളിച്ചുപണിയിലാണ്.
100 വർഷത്തിലധികം പഴക്കമുള്ള പത്തായത്തിന്റെ ചട്ടം ദ്രവിച്ചു തുടങ്ങിയിരുന്നു. പലകകൾക്കാണെങ്കിൽ യാതൊരു കേടുപാടുമില്ല. പുതിയ ചട്ടം എച്ച്ഡിഎഫ് കൊണ്ടുനിർമിച്ചു. മുകൾവശത്തെ അടപ്പിനും എച്ച്ഡിഎഫ് ഉപയോഗിക്കേണ്ടിവന്നു. മൂന്ന് ഷീറ്റുകൊണ്ട് ആവശ്യങ്ങളെല്ലാം നിറവേറ്റി എന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.
പത്തായത്തിന്റെ മുകൾഭാഗം തുറക്കാവുന്ന രീതിയിലായിരുന്നു. അതുമാറ്റി മുൻവശത്ത് രണ്ടുവാതിലുകൾ പിടിപ്പിച്ചു. സ്വർണനിറമുള്ള മൊട്ടുകളും ഹാൻഡിലുകളുമെല്ലാം പിടിപ്പിച്ചപ്പോൾ പത്തായം സൂപ്പർ ആയി. രണ്ട് ഉള്ളറകളിലും മാസികകളും പൂജാസാധനങ്ങളുമെല്ലാം വയ്ക്കാൻ ഇഷ്ടംപോലെ സ്ഥലവുമായി.
ആറ് അടി നീളവും അതിന്റെ പകുതിയോളം വീതിയും ഉയരവുമാണ് പത്തായതിന്. ഗോവണിയുടെ അടിയിൽ കൃത്യമായി ഒതുങ്ങുന്ന വിധത്തിലാണ് പത്തായം കൂട്ടിയെടുത്തത്. ആശാരിയെ വിളിച്ച് പത്തായം കൂട്ടിയെടുത്തപ്പോൾ കാഴ്ചക്കാരുടെ വോട്ടും പത്തായ'സ്‌റ്റോറേജിന്' കിട്ടി.
Read more on Home Decor Interior Trends