പാലക്കാട് പെരുമാട്ടിയിൽ അൾഡ്രോ ഹൈഡ്രോസിറ്റി–2015 പദ്ധതി പ്രകാരം മാതൃകാ മാവിൻ തോട്ടമൊരുങ്ങി. ഇന്ത്യയിലെ 16 ഇനം മാവിൻതൈകൾ വച്ചുപിടിപ്പിച്ച ഇസ്രയേൽ നിർമിത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദക്ഷിണേന്ത്യയിലെ ആദ്യ മാവിൻതോട്ടമാണു പെരുമാട്ടിയിൽ ഒരുങ്ങിയത്. പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് അഗ്രോ സെന്റർ, കമ്പാലത്തറ അഗ്രോ പ്രോസസിങ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ കമ്പാലത്തറയിൽ രണ്ടര ഹെക്ടറിലാണ് 1600 മാവിൻതൈകൾ വച്ചു പിടിപ്പിച്ചു മാതൃകാ തോട്ടം ഒരുക്കിയത്. അമ്രപാളി, മല്ലിക, ഹിമായുദ്ദിൻ, ഹൈബ്രീഡ് നമ്പർ 151, സുവർണരേഖ, അൽഫോൻസ, നമ്പിയാർ മാവ്, കോട്ടൂർകോണം, ചന്ദ്രക്കാരൻ, പഞ്ചതാരകം, രത്നം, ബനിഷാൻ, ജഹാംഗിർ, ചിന്ന രാസപ്പ, വെള്ളയ്ക്കുളമ്പൻ തുടങ്ങി 15 ഇനം ഇന്ത്യൻ മാവിൻ തൈകളാണു മൂന്നു വർഷം കൊണ്ടു കായ്ഫലം ലഭിക്കുന്ന തരത്തിൽ നട്ടുപിടിച്ചിട്ടുള്ളത്.മാവിൻ കൃഷിയുടെ സാധ്യതാപഠനം, മാവു കർഷകർക്കു പരിശീലനം, കുറഞ്ഞ വെള്ളത്തിൽ മികച്ച കൃഷി, കൂടിയ വരുമാനസാധ്യത തുടങ്ങിയവയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.
വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി മേഖലകളിലെ 90 ഹെക്ടറിൽ 245 കർഷകർ ദേശീയ ഹോർട്ടികൾച്ചറൽ ദൗത്യത്തിന്റെ ഗുണഭോക്താക്കളായി കൃഷിയിറക്കിട്ടുണ്ട്. ഇസ്രയേൽ നിർമിത ആധുനിക സംവിധാനമായ നെറ്റാജെറ്റ്, കണിക ജലസേചന സംവിധാനമായ മീഡിയ ഫിൽറ്റർ എന്നിവയിലൂടെയാണു ഹൈടെക് മാവിൻതോട്ടത്തിലെ കൃഷിയുടെ പ്രവർത്തനം. 12 ലക്ഷം രൂപയുടെ നെറ്റാജെറ്റ് എന്ന ഉപകരണം ഇസ്രയേൽ കമ്പനിയായ നെറ്റാ ഫെം സൗജന്യമായി നൽകിയതാണ്. നെറ്റാജെറ്റ് വഴിയാണു കൃഷിയിടത്തിലെ വിളപരിപാലനം, മണ്ണിന്റെ ഫലപുഷ്ടി, വളത്തിന്റെ അളവ്, കൃഷിയിടത്തിലെ കലാവസ്ഥ വ്യതിയാനം, മാറ്റം തുടങ്ങിയ വിവരശേഖരണം. മൊബൈൽ ഫോണിലൂടെ സന്ദേശം നൽകിയും പ്രവർത്തിപ്പിക്കാം.