കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി ഭാഗമായി എല്ലാ വീടുകളിലും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഉൽപാദിപ്പിക്കണമെന്ന് കൃഷി വകുപ്പ്.
പച്ചക്കറി പുറമേ നിന്ന് വരുന്ന വിഷമയമായ പച്ചക്കറികൾ പൂർണമായി ഒഴിവാക്കി ഓണസദ്യ ഒരുക്കാനാണ് പദ്ധതി. ഏറ്റവും നന്നായി പദ്ധതി നടപ്പാക്കുന്ന കുടുംബത്തിന് അല്ലെങ്കിൽ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 50,000, 25,000 രൂപ വീതം നൽകും.
ജില്ലാതലത്തിൽ സമ്മാനാർഹരാകുന്നവർക്ക് 15,000, 7500, 5000 രൂപ എന്നിങ്ങനെ കാഷ് അവാർഡ് ലഭിക്കും.
കഴിഞ്ഞ വർഷം ഓണസമൃദ്ധി എന്ന പേരിൽ കൃഷിവകുപ്പ് വിപണി ഇടപെടൽ നടത്തിക്കൊണ്ടു നടപ്പാക്കിയ പദ്ധതി വിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വിപണി ഇടപെടലിനോടൊപ്പം സ്വന്തമായുളള ഉൽപാദനത്തിനു കൂടി പ്രാധാന്യം നൽകിക്കൊണ്ടുളള പദ്ധതിയാണ് ഇത്തവണ കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്.
ഇതിനായി 57 ലക്ഷം വിത്തുപായ്‌ക്കറ്റുകൾ, 45 ലക്ഷം പച്ചക്കറി തൈകൾ, ഗ്രോബാഗ് യൂണിറ്റുകൾ എന്നിവ സംസ്ഥാന തലത്തിൽ തയാറായിട്ടുണ്ട്. ഇവ ജൂലൈ ആദ്യവാരത്തോടെ ലഭ്യമാകും. വിഎഫ്പിസികെ, ഹോർട്ടികോർപ്, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
മുഴുവൻ കൃഷിഭവനുകളിലും കൃഷിക്ക് ആവശ്യമായ വിത്ത്പായ്‌ക്കറ്റുകൾ ലഭ്യമാക്കും. കർഷകരിൽ നിന്ന് പ്രീമിയം തുക നൽകി വാങ്ങുന്ന ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകും.