ഇടനിലക്കാരില്ലാതെ കർഷകർക്ക് നല്ല പശുക്കൾ, കിടാരി പാർക്ക് വിറ്റത് 193 പശുക്കളെ
Mail This Article
ജില്ലയിൽ ക്ഷീര വികസന വകുപ്പിന്റെ കിടാരി പാർക്കുകളിലെ പശുക്കൾക്ക് ആവശ്യക്കാരേറെ. ഉദ്ഘാടനം കഴിഞ്ഞു രണ്ടര മാസം ആകുമ്പോഴേക്കും വിൽപന നടത്തിയത് 193 പശുക്കളെ! അതും തിരുവനന്തപുരം, കോഴിക്കോട് എന്നീ ഇതര ജില്ലകളിലേക്ക് അടക്കം. ചിറ്റൂർ എരുത്തേമ്പതി കുമരന്നൂർ ക്ഷീര സംഘം, പെരുമാട്ടി മൂലത്തറ ക്ഷീര സംഘം എന്നിവിടങ്ങളിലെ കിടാരി പാർക്കുകളിൽ നിന്നാണ് ഇടനിലക്കാരില്ലാതെ പശുക്കളെ വിൽപന നടത്തിയത്.
രോഗ പ്രതിരോധശേഷിയും പാൽ ഉൽപാദന ശേഷിയുമുള്ള മികച്ച പശുക്കളെയാണ് ഇവിടെ വളർത്തുന്നത്. അതിനാൽ ക്ഷീരകർഷകർക്കും സംഘങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും വിശ്വസിച്ചു വാങ്ങാമെന്നു ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജെ.എസ്. ജയസുജീഷ് പറഞ്ഞു. ഒക്ടോബർ 31നാണു രണ്ടു കിടാരി പാർക്കുകളും ഉദ്ഘാടനം നടത്തിയത്. മൂലത്തറയിലെ കിടാരി പാർക്കിൽനിന്ന് 98 പശുക്കളെ വിൽപന നടത്തി. 31 എണ്ണം വിൽപനയ്ക്കായി തയാറായി. കുമരന്നൂർ നിന്ന് 95 പശുക്കളെ വിറ്റു. 22 പശുക്കൾ വിൽപനയ്ക്കു തയാറാണ്.
ഒരു പശുവിന് 45,000 രൂപ മുതൽ 95,000 രൂപവരെ വിലയുണ്ട്. രോഗപ്രതിരോധം, പ്രായം, ഉൽപാദന ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണു വില. ആവശ്യക്കാർക്കു നേരിട്ടു വാങ്ങാം. പശുക്കൾക്ക് ഇൻഷുറൻസും ചെയ്തു കൊടുക്കും. ജില്ലയിലെ ക്ഷീരകർഷകർ തമിഴ്നാട്, കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നായിരുന്നു കന്നുകാലികളെ വാങ്ങിയിരുന്നത്.
ഇടനിലക്കാർ വഴി വലിയതോതിലുള്ള ചൂഷണം നേരിട്ടു. ഇത് ഒഴിവാക്കാൻ വേണ്ടിയാണു സർക്കാർ കിടാരി പാർക്കുകൾ സ്ഥാപിച്ചത്. ഓരോ പാർക്കുകളിലും 50 കിടാരികളെ വീതം വാങ്ങി വളർത്തി കർഷകർക്കു വിപണനം നടത്തുകയാണു ലക്ഷ്യം. ഇതിനായി ക്ഷീര വികസന വകുപ്പ് പാർക്ക് ഒന്നിന് 15 ലക്ഷം രൂപ ധനസഹായവും നൽകി. കൃഷ്ണഗിരി, ഹരിയാന, പല്ലടം, കുന്നത്തൂർ എന്നിവിടങ്ങളിൽ നിന്നു പരിശോധനകൾക്കു ശേഷം കിടാരികളെ എത്തിച്ചാണു പാർക്കുകളിൽ പരിചരണം.