ലണ്ടൻ മലയാളീസ്... നിങ്ങൾക്ക് വിഷുവിന് കേരളത്തിലെ വാഴപ്പഴത്തിന്റെ രുചി അറിയാം
Mail This Article
ലണ്ടൻ മലയാളീസ്, കേരളത്തിൽനിന്നു കപ്പലിൽ നേന്ത്രക്കായ വരുന്നുണ്ട്. ഹരിതാഭയും കുളിരും അൽപംപോലും കളയാതെ തൃശൂരിലെ തോട്ടങ്ങളിൽ പ്രത്യേക വിധിപ്രകാരം തയാറാക്കിയ നേന്ത്രൻ വിഷുവിന് മുൻപ് ലണ്ടനിലും സ്കോട്ട്ലൻഡിലും എത്തും. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നാടിന്റെ രുചിയറിയാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം ഈ വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.
വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റി അയയ്ക്കുന്ന 10 ടൺ പച്ച നേന്ത്രക്കായ 20–25 ദിവസം കൊണ്ട് ലണ്ടനിലെ ഗേറ്റ് വേ തുറമുഖത്ത് എത്തും. കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.
ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85 % വിളഞ്ഞ കായ്കൾ ഇൗ മാസം 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് പായ്ക്കറ്റിലാക്കും. ഇതു മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്യും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പായ്ക് ചെയ്ത കാർട്ടണുകൾ തുറമുഖത്തേക്കു കൊണ്ടുപോകുന്നതു മന്ത്രി വി.എസ്. സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. മാർച്ച് 5നു കപ്പൽ പുറപ്പെടും.
ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.
English summary: Banana Export from Kerala to United Kingdom