കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ ‘നാടൻപശു ഗ്രാമം’ പദ്ധതി യാഥാർഥ്യത്തിലേക്ക്. ക്ലാപ്പനയെ ജൈവകാർഷിക ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി ആരംഭിച്ചത്. രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കും. പകരം നാടൻപശുവിന്റെ ഗവ്യങ്ങളിൽനിന്നു നിർമിക്കുന്ന ജീവാമൃതം, ബീജാമൃതം എന്നീ വളക്കൂട്ടുകൾ ഉപയോഗിച്ചു കൃഷി നടത്തും. ഇതിലൂടെ മണ്ണിന്റെ ജൈവികഘടകങ്ങൾ വീണ്ടെടുക്കാനാകും.
‘കാസർകോട് കുള്ളൻ’ ഇനത്തിലുള്ള നാടൻപശുക്കളെയും കിടാവിനെയും കഴിഞ്ഞ ദിവസം കർഷകർക്കു നൽകി. ആദ്യഘട്ടത്തിൽ 15 പശുക്കളെയാണു വിതരണം ചെയ്തത്. 50% തുക ഗുണഭോക്തൃ വിഹിതമായി അടച്ചവർക്കാണു പശുവിനെ നൽകിയത്. ഈ പശുക്കളുടെ പരിപാലന ചെലവ് താരതമ്യേന കുറവാണ്. ഘട്ടം ഘട്ടമായി ക്ലാപ്പനയെ നാടൻപശു ഗ്രാമമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാൽ, സ്ഥിരസമിതി അധ്യക്ഷൻ വരവിള മനേഷ്, പഞ്ചായത്ത് സെക്രട്ടറി ജി.രാധാകൃഷ്ണൻ പായിക്കാട്ടുശേരി എന്നിവർ അറിയിച്ചു. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനു കുടുംബശ്രീ വഴി പരിശീലനം നൽകും.