Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കപ്പെരുമയിൽ പട്ടാളക്കോളനി

jackfruit-products വിപണനത്തിനു തയാറാക്കിയ ചക്ക ഉൽപന്നങ്ങൾ

കേരളത്തിലെ സാമാന്യജനത്തിന് ചക്കയൊരു സദ്യയാണ്. എന്തും എപ്പോഴും തയാറാക്കാനൊക്കുന്ന വിള. പായസമോ പലഹാരമോ ഉപ്പേരിയോ ശീതളപാനീയമോ എന്നുവേണ്ട, ബിരിയാണിവരെ തയാറാക്കാൻ ഈ ഒറ്റവിള മതി. തോന്നുമ്പോൾ തോന്നുംപോലെ വേഷംകെട്ടാനുള്ള ചക്കയുടെ കഴിവ് പ്രയോജനപ്പെടുത്തുന്ന ഒരു സഹകരണ സംഘമുണ്ട് തൃശൂർ ചാലക്കുടി അതിരപ്പിള്ളിക്കടുത്ത് വെറ്റിലപ്പാറയിൽ. ചക്കകൊണ്ട് ഒട്ടേറെ വിഭവങ്ങളുണ്ടാക്കി വിപണനം നടത്തുന്ന വിമുക്തഭട സഹകരണ സംഘം. സ്വന്തമായുള്ള 235 ഏക്കർ ബഹുവിളത്തോട്ടത്തിലെ ചക്കകൊണ്ടായിരുന്നു തുടക്കം. അത് തികയാതായപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നുവരെ ചക്കയെത്തിച്ചാണ് മൂല്യവർധനയുടെ സാധ്യതകൾ ഇവർ പ്രയോജനപ്പെടുത്തുന്നത്.

വായിക്കാം ഇ - കർഷകശ്രീ

ഐസ്ക്രീമുകളിലെ പുത്തൻതാരമായ ചക്ക ഐസ്ക്രീമിനു വേണ്ടിയുള്ള പൾപ്പ് ഉൽപാദനമാണ് പ്രധാനം. മൂത്തുപഴുത്ത ചക്കയിൽനിന്നാണ് പൾപ്പെടുക്കുന്നത്. പൾപ്പറിന്റെ സഹായത്തോടെ ചക്കച്ചുള പൾപ്പാക്കിയശേഷം റോസ്റ്ററുപയോഗിച്ച് ജലാംശം നീക്കും. ഇതുവഴി ലഭിക്കുന്ന പൾപ്പ് സാധാരണ ഊഷ്മാവിൽ ആറു മാസം വരെ കേടാകാതെ സൂക്ഷിക്കാം. സീസണല്ലെങ്കിലും ഒരു കിലോ പൾപ്പുണ്ടെങ്കിൽ ചക്കപ്പായസം അനായാസം തയാറാക്കാം.

ചക്കകൊണ്ടുള്ള ഏത് മധുരവിഭവത്തിനും കൂട്ടുപോകാൻ പൾപ്പ് റെഡി. പായസമോ ചക്കവരട്ടിയോ ചക്ക ഷേയ്ക്കോ ജ്യൂസോ അടയോ ഉണ്ണിയപ്പമോ ഐസ്ക്രീമോ ഇതുപയോഗിച്ചു തയാറാക്കാം. വർഷം അഞ്ചു ടണ്ണാണ് ഉൽപാദനം. ആധുനിക യന്ത്രസഹായത്തോടെയാണ് നിർമാണം. കിലോയ്ക്ക് 150 രൂപ നിരക്കിൽ ചൂടപ്പംപോലെ വിറ്റുതീരുന്നു. പ്രമുഖ ഐസ്ക്രീം കമ്പനികൾ പൾപ്പ് വാങ്ങുന്നത് ഇവിടെ നിന്നാണ്. ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത്. വീടുകളിലേക്കും പൾപ്പിന്റെ ഉപയോഗമെത്തിക്കാനാണ് ഇനി പരിശ്രമം. രുചിപ്രിയരെ കീഴടക്കിയ മറ്റൊന്ന് ഇവിടുത്തെ ചക്കസ്ക്വാഷാണ്. തണുപ്പിച്ച സോഡയിലോ പാലിലോ രണ്ട് സ്പൂണൊഴിച്ച് കുടിച്ചുനോക്കിയാൽ അറിയാം ചക്കരുചിയുടെ തിരതള്ളൽ.

pm-joy-jackfruit-products-society-secretary സെക്രട്ടറി പി.എം. ജോയി

ചക്ക ജാം, ചക്കക്കുരുകൊണ്ടു പുട്ടുപൊടി, ചക്ക പൊടിച്ചുചേർത്ത ചപ്പാത്തിപ്പൊടി, ചക്കവരട്ടി, ചിപ്സ്, മിക്സർ, നുറുക്ക്, ഉണ്ണിയപ്പം, ചക്കക്കുരു ചമ്മന്തിപ്പൊടി, ഇടിച്ചക്ക അച്ചാർ, കട്‌ലറ്റ്, ഹൽവ–  ഈ നിര എത്ര വേണമെങ്കിലും നീട്ടാം. സംഘം സെക്രട്ടറി പി.എം. ജോയി പട്ടിക നിരത്തിക്കൊണ്ട് പറഞ്ഞു. ഇടിച്ചക്ക ഏത് കാലത്തും ഉപയോഗിക്കാനായി ഡ്രയറിൽ ഉണക്കി സൂക്ഷിക്കുന്നു. നാല് മണിക്കൂർ വെള്ളത്തിലിട്ടാൽ ഇതിന്റെ തനിമ വീണ്ടെടുക്കും. ഇടിച്ചക്കകൊണ്ടുള്ള ഏത് വിഭവത്തിനും ഇതു നന്ന്.

jackfruit-pulp റോസ്റ്ററുപയോഗിച്ച് പൾപ്പിലെ ജലാംശം നീക്കുന്നു

പത്ത് സ്ഥിരം ജീവനക്കാരുമായാണ് പ്രവർത്തനം. ഫാമിലെ ചക്കയ്ക്കുപുറമേ, വർഷം ചുരുങ്ങിയത് 60 ടൺ ചക്ക പുറത്തുനിന്നു സംഭരിക്കും. കർഷകരിൽനിന്നു നേരിട്ടാണ് ഇവ വാങ്ങുന്നത്. ചുളയെടുത്ത് നൽകാൻ പുറം കരാർ നൽകിയിരിക്കുകയാണ്. അതിനായി 20 വനിതകൾ സംഘവുമായി സഹകരിക്കുന്നുണ്ട്. കലക്ടർ അധ്യക്ഷനായ സംഘത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹായവുമുണ്ട്. തുമ്പൂർമൂഴിയിൽ ചക്ക ഉൽപന്നങ്ങളുടെ വിപണനത്തിനായി ഒരു കേന്ദ്രം തുറന്നുകഴിഞ്ഞു. കൂടാതെ, ജംഗിൾ സഫാരിയിൽ പങ്കെടുക്കുന്നവർക്ക് ചക്ക വിഭവങ്ങളടങ്ങിയ ഒരു കിറ്റും നൽകുന്നു. വർഷം മുഴുവൻ ചക്ക വിഭവങ്ങൾ കിട്ടാവുന്ന വിധത്തിലാണ് തുമ്പൂർമൂഴിയിലെ സെൻററിന്റെ പ്രവർത്തനമെന്ന് ഡി.ടി.പി.സി എക്സിക്യൂട്ടീവ് ഓഫിസർ മനേഷ് സെബാസ്റ്റ്യൻ പറഞ്ഞു. വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന തനിനാടൻ വിഭവം സ്വാദോടെ നൽകാനാവുന്നുണ്ട്. ചക്കപ്പായസം അടക്കമുള്ള വിഭവങ്ങൾ എന്നും കിട്ടും – മനേഷ് പറഞ്ഞു.

jackfruit-unniyappam-squash ഉണ്ണിയപ്പ നിർമാണം, ഇനി വിപണിയിൽ ചക്ക സ്ക്വാഷും

ചക്ക സംസ്കരിക്കുമ്പോൾ സൂക്ഷിപ്പുഗുണം ഏറുന്നതിനാൽ വിപണനം പ്രശ്നമല്ലെന്ന് ജോയി പറഞ്ഞു. രാസവസ്തുക്കൾ ചേർക്കാതെയാണ് സംസ്കരണം. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഭടന്മാരെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനാണ് ആയിരം ഏക്കറിൽ വെറ്റിലപ്പാറയിൽ സെറ്റിൽമെന്റ് കോളനി സ്ഥാപിച്ചത്. ഇവരുടെ പുനരധിവാസവും ക്ഷേമവുമാണ് ലക്ഷ്യം. 185 കുടുംബങ്ങളെ 800 ഏക്കറിൽ പുനരധിവസിപ്പിച്ചു. ശേഷിക്കുന്ന സ്ഥലത്താണ് സംഘത്തിന്റെ ഫാം. 20 ഇനങ്ങളിലായി നൂറോളം പ്ലാവുകളാണ് ഫാമിലുള്ളത്. 'ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നു'മെന്ന പഴഞ്ചൊല്ലിനെ പിൻപറ്റി ഫാമിൽ ഒഴിവുള്ള സ്ഥലങ്ങളിലെല്ലാം പ്ലാവ് വച്ചുപിടിപ്പിക്കാൻ പരിപാടിയുണ്ട്. ചക്ക പൾപ്പിനും ഉണക്ക ഉൽപന്നങ്ങൾക്കും സ്ക്വാഷിനും വിദേശ ഓർഡറുകളുണ്ട്. ഗൾഫ് നാടുകളിൽനിന്നാണ് കൂടുതൽ അന്വേഷണം. വ്യവസായവകുപ്പിന്റെ പിന്തുണയോടെയാണ് യൂണിറ്റിന്റെ പ്രവർത്തനം. യൂണിറ്റ് തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നതേ ഉള്ളുവെങ്കിലും ചക്കക്കാര്യത്തിൽ തെല്ലും ആശങ്കയില്ലവർക്ക്.

ഫോൺ: 9745240735 (ജോയ്)