ഏറെ മുടക്കുമുതലില്ലാതെ നല്ല വരുമാനം സമ്പാദിക്കാം കൂൺകൃഷിയിലൂടെ. പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അടങ്ങിയ കൂൺ, രുചിയിലും മുന്‍പിലാണ്. കൂൺ യഥാർഥത്തിൽ കൃഷി ചെയ്യുകയല്ല, മറിച്ച് വിത്തു മുളച്ചുപൊന്തി വിവിധ ഘട്ടങ്ങളിലൂടെ സ്വാഭാവിക വളർച്ചയില്‍ എത്താനുള്ള പരിസ്ഥിതി ഒരുക്കുകയാണ് സംരംഭകൻ ചെയ്യുന്നത്.
മികവാര്‍ന്ന രീതിയിൽ കൂൺകൃഷി ചെയ്ത് ചുരുങ്ങിയ കാലംകൊണ്ട് മികച്ച നേട്ടം കൊയ്ത ഷൈജിയെന്ന വീട്ടമ്മയെ പരിചയപ്പെടാം.
വീട്ടുജോലികൾക്കു ശേഷമുള്ള സമയം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഷൈജി വര്‍ഗീസിനെ അരൂര്‍ റൂറല്‍ ട്രെയിനിങ് ടെക്‌നോളജി സെന്ററില്‍ എത്തിച്ചത്. ഭർത്താവ് തങ്കച്ചനു കൃഷിയോടുള്ള കമ്പം കാരണം അടുക്കളത്തോട്ടവും പച്ചക്കറിക്കൃഷിയും തുടങ്ങിയ ഷൈജി കൂണ്‍കൃഷിയുടെ വിശദാംശങ്ങളും പെട്ടെന്നു പഠിച്ചു. പരീക്ഷണാർഥം ചെയ്തതുതന്നെ നല്ല വിളവു നല്‍കുകയും ചെയ്തു. ഇപ്പോള്‍ പ്രതിമാസം പതിനായിരത്തിലേറെ രൂപ കൂണ്‍കൃഷിയില്‍നിന്നു വരുമാനമുണ്ട്. മട്ടുപ്പാവില്‍ നിറയെ പച്ചക്കറിക്കൃഷി കൂടാതെ, വീട്ടുവളപ്പില്‍ നിറയെ പുഷ്പക്കൃഷിയുമുണ്ട്.
കൂണ്‍, കൂണ്‍വിത്ത് ഉത്പാദനമാണ് ഷൈജിയുടെ സംരംഭങ്ങളില്‍ ഏറ്റവും തിളക്കമുളളത്. വീടിന്റെ അതിഥിമുറിയോടു ചേര്‍ന്നു നിര്‍മിച്ച വൃത്തിയും വെടിപ്പുമുള്ള കൂണ്‍ശാല. ഓരോ തട്ടിലും 400-500 കൂണ്‍തടങ്ങള്‍ ഒരേ സമയം നിരത്താം. ഒരു തട്ടിലെ വിളവെടുപ്പ് അവസാനിക്കുമ്പോഴേക്കും അടുത്ത തട്ടില്‍ വിളവെടുപ്പു തുടങ്ങത്തക്ക വിധത്തില്‍ കൃഷി ക്രമീകരിക്കുന്നു. ഒഴിവു സമയങ്ങളിൽ തങ്കച്ചനും ഷൈജിക്കൊപ്പം കൃഷിക്കു കൂടും. കൂണ്‍ ഉപയോഗിച്ച് കട്‌ലെറ്റ്, ബ്രഡ്‌റോള്‍, സൂപ്പ്, അച്ചാര്‍, ചമ്മന്തിപ്പൊടി, തീയല്‍, തോരന്‍ എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങളുമുണ്ടാക്കുന്നുണ്ട്.
ദിവസേന ഉത്പാദിപ്പിക്കുന്ന കൂണ്‍ എറണാകുളം നഗരത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങ ള്‍ കൂണ്‍ഫ്രഷ് എന്ന പേരില്‍ പ്രത്യേക ബ്രാന്‍ഡിലാണ് വിപണനം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ലൈസന്‍സുള്ള ഷൈജി കൂണ്‍വിത്ത് ഉത്പാദിപ്പിക്കുന്നതിനായി വീട്ടില്‍ തന്നെ പ്രത്യേക ലാബും സജ്ജീകരിച്ചിട്ടുണ്ട്.
കൂണ്‍കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കു പരിശീലനവും നല്‍കിവരുന്നു. പരിശീലനത്തിനുശേഷം വീട്ടിൽ കൃഷിചെയ്തു തുടങ്ങുന്നതിന് ഒരു പായ്ക്കറ്റ് വിത്തും ഹാൻഡ്ബുക്കും സൗജന്യനിരക്കായ 50 രൂപയ്ക്കു നൽകും.