Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവന്റെ പച്ചപ്പ്

samudra-ayurveda-research-centre മുക്കാളിയിലെ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം

പ്രകൃതിയെ സ്നേഹിച്ചും ആയു‍ർവേദ ചികിൽസയ്ക്ക് പ്രചാരം നൽകിയും വിഷ പച്ചക്കറികളെ അകറ്റിയും കോഴിക്കോട് വടകരയിലെ മഹാത്മാ ദേശ സേവാ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ ഒരു ദശാബ്ദം പിന്നിടുന്നു. പ്രകൃതിയെ തൊട്ടറിയാൻ വ്യത്യസ്ത മേഖലയിൽ നിന്നുള്ളവർ കൂട്ടായി തുടങ്ങിയ ചെറിയൊരു സംരംഭമാണ് ഇന്നിപ്പോൾ വൈവിധ്യമാർന്ന പരിപാടികളുമായി മുന്നേറുന്നത്. ജനകീയ സഹകരണത്തോടെ തുടങ്ങിയ ട്രസ്റ്റിന് രാജ്യത്തിനകത്തും പുറത്തും സഹായമൊന്നും ലഭിക്കുന്നില്ല.

പ്രവർത്തനം കണ്ടറിഞ്ഞ് സർക്കാർ സഹായം എന്നോ കടന്നു വരേണ്ട സംഘടനയാണെങ്കിലും ട്രസ്റ്റിനു മുകളിൽ ഒരു പാർട്ടിയുടെ കൊടി പോലുമില്ലാത്തതു കൊണ്ടാവാം സഹായമൊന്നും തേടി വരാത്തത്.മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനും വടകര നഗരസഭാ മുൻ വൈസ് ചെയർമാനുമായിരുന്ന ടി. ശ്രീനിവാസൻ ട്രസ്റ്റ് ചെയർമാനായതു മുതൽ രാഷ്ട്രീയം ഉപേക്ഷിച്ച് ട്രസ്റ്റ് പ്രവർത്തനം ജീവവായു പോലെ ഏറ്റെടുക്കുകയായിരുന്നു.

നാടൻ പച്ചക്കറികളും ധാന്യങ്ങളും മാത്രം വി‍ൽപന നടത്തുന്ന പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള ജൈവ കലവറയായിരുന്നു ട്രസ്റ്റിന്റെ ആദ്യ സ്ഥാപനം. ജൈവ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ഇവിടെ എത്തിക്കുകയും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് പച്ചക്കറികൾ വി‍ൽക്കുകയും ചെയ്ത സ്ഥാപനത്തിന് പലപ്പോഴും ആവശ്യത്തിന് ഉൽപന്നങ്ങൾ കിട്ടുന്നില്ലെന്ന പരാതിയാണുള്ളത്.

സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പുറമ ജൈവ കൃഷിയുമായി ബന്ധപ്പെട്ട് എല്ലാ വർഷവും നഗരത്തിൽ നടത്തുന്ന ഹരിതാമൃതം പ്രദർശനം സംസ്ഥാന തലത്തിൽ തന്നെ പ്രകൃതി സ്നേഹികളുടേയും ജൈവ കർഷകരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതും ട്രസ്റ്റിന്റെ നേട്ടമാണ്. ജൈവ കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാനും പാരമ്പര്യ ആയുർവേദ ചികിൽസകരുടെ ക്യാംപും അവർ തയാറാക്കുന്ന മരുന്നുകളുടെ പിൽപനയും നാടൻ പശുക്കളുടെ പ്രചാരണവും നടത്താൻ വേണ്ടി എല്ലാ വർഷവും നടത്തുന്ന പരിപാടിയിലൊരിക്കൽ നടൻ ശ്രീനിവാസിന്റെ സാന്നിധ്യവുമുണ്ടായി.

ഇതിനു പുറമെ നാടൻ ചക്കര നിർമാണവും നെൽകൃഷി പ്രചാരണവും ട്രസ്റ്റ് വ്യാപകമാക്കിയിരിക്കുകയാണ്. ആയഞ്ചേരിയിലും തിരുവള്ളൂരിലും പാടം പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തുന്നതിനു പുറമെ കൂത്താളിയിൽ സ്ഥിരം നെൽകൃഷിയും നടത്തുന്നു. വടകരയുടെ പെരുമയായിരുന്ന തെങ്ങിൻ ചക്കര നിർമാണത്തിന് എക്സൈസ് അനുമതി കിട്ടാത്തതു കൊണ്ട് വിജയകരമായി നടത്തി വന്ന ചക്കര നിർമാണം പേരിനു മാത്രമേയുള്ളൂ.

എന്നാൽ, നെൽകൃഷി ഓരോ വർഷവും വിപുലമായി വരികയാണ്. ഇതിനു പുറമെ വീട്ടുമുറ്റത്തൊരു അവര പന്തൽ പരിപാടിയിലൂടെ നൂറുകണക്കിന് വീടുകളി‍ൽ കൃഷി നടത്താൻ പ്രേരിപ്പിക്കുകയും നല്ല പന്തലിന് അവാർഡും നൽകി വരുന്നു. മികച്ച കർഷകന് നൽകുന്ന അവാർഡിന് പുറമെയാണിത്.

സെൻട്രൽ മുക്കാളി ദേശീയ പാതോരത്ത് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം എന്ന പേരിൽ സംസ്ഥാനത്തെ വിവിധ ഭാഗത്തുള്ള പാരമ്പര്യ വൈദ്യൻമാരെയും ആയുർവേദ ഡോക്ടർമാരെയും കോർത്തിണക്കി തുടങ്ങിയ സ്ഥാപനമാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിന്റെ മറ്റൊരു നാഴികക്കല്ല്. നൂറ്റി അൻപത് രൂപ റജിസ്ട്രേഷൻ ഫീ വാങ്ങി ചികിൽസ തുടങ്ങിയ 9332 പേരുണ്ടിവിടെ. പാരമ്പര്യ വൈദ്യൻമാരായ കെ. ഗോപാലൻ, കെ. തങ്കച്ചൻ, എം. കെ. മാത്യൂസ്, എ. നടരാജസ്വാമി, അന്നമ്മ ദേവസ്യ, ഡോ. എ. കെ. പ്രകാശൻ ഗുരുക്കൾ, ഡോ. വി. കെ. മാധവൻനായർ, ഡോ. എം. പി. മണി തുടങ്ങിയവർ ഇവിടെ ചികിൽസ നടത്തുന്നതിനു പുറമെ പഠന ഗവേഷണത്തിന് നേതൃത്വം നൽകുന്നു.

വൈദ്യൻമാരും ഡോക്ടർമാരും സ്വയം തയാറാക്കുന്ന മരുന്നല്ലാതെ കമ്പനി മരുന്നുകൾ ഇവിടെ കിട്ടില്ല. നിരവധി പേർക്ക് രോഗമുക്തി കിട്ടാൻ സഹായിച്ച ഗവേഷണ കേന്ദ്രം ആയുർവേദ– മർമ– പ്രകൃതി ചികിൽസയുടെ പ്രചാരണവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവിടെ നടത്തുന്ന വിവിധ ക്ലാസുകളിൽ വൻ ജന പങ്കാളിത്തമാണ്. ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസന്റെ വയൽക്കഥ, ട്രസ്റ്റ് അംഗം പി. രജനിയുടെ മുത്തശി വൈദ്യം എന്നീ പുസ്തകങ്ങൾ ട്രസ്റ്റിന്റെ ആശയ പ്രചാരണത്തിനും കൂടിയുള്ളതാണ്.

organic-vegetable-shop വടകര പുതിയ ബസ് സ്റ്റാൻഡിനടുത്ത് ജൈവ പച്ചക്കറികളും ധാന്യവും വിൽക്കുന്ന ജൈവ കലവറ.

തന്റെ പിതാവും സഹപ്രവർത്തകരും സ്നേഹിതൻമാരും ഉൾപ്പെടെ നിരവധി പേർ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് അടിമയായി മരണത്തിനു കീഴടങ്ങയതിന്റെ പശ്ചാത്തലത്തിലാണ് ജൈവ കൃഷിയും ആയുർവേദ ചികിൽസയും പ്രോൽസാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവാനായതെന്ന് ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ പറഞ്ഞു.

വിഷ പച്ചക്കറികളും ശരീരത്തിന് ഹാനികരമായ മരുന്നും ചില ചികിൽസാ രീതികളും ജീവന് കൂടുതൽ ഭീഷണിയാവുകയാണെന്നും ഇതിനെല്ലാം പരിഹാരം ആയുർവേദത്തിലുണ്ടെന്നും തിരിച്ചറിഞ്ഞപ്പോൾ രാഷ്ട്രീയം വിട്ട് ഈ പാത തിരഞ്ഞെടുക്കുകയുമായിരുന്നു. ‘‘നടന്നു വരുന്നവനെ കിടത്തലാകരുത് കിടന്നു വരുന്നവരെ നടത്തലാകണം ചികിൽസ.....’’ എന്ന സന്ദേശമാണ് ട്രസ്റ്റ് മുന്നോട്ടു വയ്ക്കുന്നത്.

രോഗം മാറുമെന്ന വിശ്വാസവും മാറണമെന്ന ആഗ്രഹവും രോഗിക്കു വേണം, ശരീരത്തെ കീറി മുറിച്ച് ചികിൽസിക്കുന്നതിനു മുൻപ് ആയുർവേദ മേഖലയിലെ ചികിൽസകരുടെ കൂടി അഭിപ്രായം തേടുന്നതും നല്ലതാണെന്ന് ശ്രീനിവാസൻ പറയുന്നു. ഡെങ്കിപ്പനിയുടെ കാലത്തായിരുന്നു സമുദ്രയിലെ ചികിൽസയും ഗവേഷണവും ഏറെ വിജയം കണ്ടത്. ഇപ്പോൾ പ്രമേഹം, ആസ്തമ, തൈറോയ്ഡ്, മഞ്ഞപ്പിത്തം പോലുള്ള നിരവധി രോഗത്തിന് ശമനം തേടി രോഗികൾ ഇവിടെയെത്തുന്നു.

ഒടിവും ചതവും മാറ്റാൻ മർമ ചികിൽസയും ഇവിടെയുണ്ട്. മുത്തശി വൈദ്യം കൽപിക്കുന്ന ചെറു മരുന്നുകൾ കൊണ്ടു പോലും രോഗ ശാന്തി നേടാമെന്ന് പുതിയ തലമുറയ്ക്ക് സമുദ്രയിലെ ഗവേഷകർ ഉദാഹരണ സഹിതം കാണിച്ചു കൊടുക്കുന്നു. മറ്റു ചികിൽസാ മേഖല കൈവിട്ട രോഗികളിൽ ചിലരെ സമുദ്ര ഗവേഷണ കേന്ദ്രം ഏറ്റെടുത്ത് രോഗമുക്തി നൽകിയ സംഭവങ്ങളാണ് സ്ഥാപനത്തിന്റെ ചരിത്രത്തിലെ പ്രധാന നേട്ടം.

രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണെന്ന മുദ്രാവാക്യമാണ് ജൈവ പച്ചക്കറി– നെൽ കൃഷിയിലൂടെ തുടങ്ങി സമുദ്രയുടെ പ്രവർത്തനം വരെ ട്രസ്റ്റിനെ കൈ പിടിച്ചുയർത്തിയത്. ജനകീയ സംരംഭമായതു കൊണ്ട് നടത്തിപ്പ് ചെലവ് ഏറെയാണ്. സ്ഥാപനത്തെപ്പറ്റി കേട്ടറിഞ്ഞ പലരും ഹരിതാമൃതം പരിപാടിയ്ക്ക് പോലും സഹായവുമായെത്തുന്നതാണ് പ്രവർത്തന വിജയത്തിന് കാരണമാകുന്നത്. മുക്കാളിയിൽ തുടങ്ങിയ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രമാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ മറ്റൊരു പൊൻതൂവലായത്.