മഞ്ഞൾ സുഗന്ധവുമായി കൊല്ലം പത്തനാപുരം വെട്ടിക്കവല കോട്ടവട്ടം പാലക്കോട്ടു വീട്ടിൽ സുരേഷ് കുമാർ. സാമ്പ്രദായിക കൃഷി രീതികളിൽ നിന്ന് കർഷകർ പിന്നോട്ടു പോകുമ്പോൾ മഞ്ഞൾ കൃഷിയിലൂടെ നേട്ടമുണ്ടാക്കുകയാണു സുരേഷ്. വാണിജ്യാടിസ്ഥാനത്തിൽ മഞ്ഞൾ കൃഷി വ്യാപകമല്ലാത്തിടത്താണു സുരേഷ്കുമാർ വിജയഗാഥയൊരുക്കുന്നത്.
ഒരു വേള കൃഷിയാണെങ്കിലും മറ്റു ചെലവുകളില്ലാത്തതിനാൽ ലാഭകരമാണ്. റബറും നഷ്ടത്തിന്റെ കണക്കു നിരത്തുമ്പോഴാണു ബിരുധദാരിയായ സുരേഷ് കുമാർ പരീക്ഷണാടിസ്ഥാനത്തിൽ മഞ്ഞൾ കൃഷിയിലേക്കു തിരിയുന്നത്.
∙ ഇഞ്ചി ഉൾപ്പെടെ മറ്റിനം കൃഷികൾ പോലെ രോഗബാധയേൽക്കില്ല.
∙ രോഗബാധ, എലി, കിളികൾ, മറ്റു ജീവികൾ എന്നിവയുടെ ശല്യം ഉണ്ടാകില്ല.
∙ സ്വയം പ്രതിരോധ ശേഷിയുള്ളതിനാൽ മണ്ടപ്പുഴു, ഇല ചീയൽ, അഴുകൽ എന്നിവയും ഉണ്ടാകില്ല.
സാമ്പത്തിക നേട്ടം
∙ ഇഞ്ചി, ഏലം, കുരുമുളക് പോലെയുള്ള കൃഷികളേക്കാൾ വിലക്കുറവുണ്ടെങ്കിലും ചെലവാക്കുന്നതു നോക്കുമ്പോൾ ഏതു സമയത്തും ലാഭം തരുന്നു.
∙ ഒരു വേള കൃഷിയായ ഇതിനു വർഷം രണ്ടു തവണ മാത്രം ജൈവവളം ഇട്ടാൽ മതി. രാസവളം ഉപയോഗിക്കുകയേ വേണ്ട.
∙ വിത്തു നട്ടു കഴിഞ്ഞാൽ പരിപാലനം അധികം വേണ്ട. ഇതും ലാഭമാണ്.
∙ റബറിനിടയിൽ പോലും ഇടവേള കൃഷിയായി ഉപയോഗിക്കാം. കരയിലും വയലിലും വിളയുന്ന കൃഷിയെന്ന പ്രത്യേകതയുമുണ്ട്.
കൃഷി രീതി
∙ നിലമൊരുക്കി വിത്തു നടുക. ചാണകപ്പൊടിയോ, മറ്റു ജൈവ വളങ്ങളോ ഇട്ടു നടുന്നതു അഭികാമ്യം.
∙ ഒരു വർഷം പൂർത്തിയാകുമ്പോൾ വിളവെടുക്കാം.
∙ രണ്ടു വർഷം വരെ വിളവെടുക്കാതിരുന്നാലും വിള നശിക്കില്ല. പകരം അധികം വിളവുണ്ടാകും.
∙ വിളവെടുത്താൽ വേരു ചെത്തി കളഞ്ഞു പുഴുങ്ങി ഉണക്കിയാണു വിൽക്കേണ്ടത്.
∙ നാടൻ മഞ്ഞൾ ഉപയോഗത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മഞ്ഞളിനെക്കാളും അളവു കുറവു മതിയെന്നത് ഇതിന്റെ മറ്റൊരു നേട്ടമാണ്.