Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തുനിന്ന് മികച്ച പ്ലാവിനങ്ങൾ

vse3

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും മൂല്യവര്‍ധനയ്ക്കും യോജിച്ച ഇനങ്ങള്‍. തേനൂറുന്ന വരിക്കച്ചക്കയുടെയും കൂഴച്ചക്കയുടെയും രുചിയറിയാത്തവർ കേരളത്തിൽ കാണില്ല. മൂപ്പെത്താത്ത ഇടിച്ചക്കയും പലതരം വിഭവങ്ങളായി ഊണുമേശയിൽ എത്തുന്നു. ചക്ക ചിപ്സ്, ചക്ക ഹൽവ, ചക്ക പ്രഥമൻ എന്നിങ്ങനെ ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾ വേറെയും. ഇത്രയധികം സാധ്യതകൾ ഉണ്ടെങ്കിലും പ്രാദേശിക വിപണിയിൽ ചക്കയ്ക്കു വലിയ സ്ഥാനമൊന്നുമില്ല. ചക്കച്ചുളയും കുരുവും അന്നജത്തിന്റെ കലവറയാണ്. ചക്കയിൽ അവക്കാഡോ, ഒലിവ് എന്നിവയിലേതുപോലെ മനുഷ്യന്റെ ആരോഗ്യത്തിനാവശ്യമായ മിക്ക പോഷകങ്ങളുമുണ്ട്. വിറ്റമിൻ ബി, സി, പൊട്ടാസ്യം, കാൽസ്യം, മറ്റു വിവിധതരം ആന്റി–ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചക്ക നമ്മുടെ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

കാൻസറിനെ തടയുന്ന ധാരാളം ഫൈറ്റോന്യൂട്രിയന്റ്സ് അടങ്ങിയ ചക്കയ്ക്കു വിദേശരാജ്യങ്ങളിൽ പ്രിയമേറുന്നു എന്നതു ശ്രദ്ധേയം. ഫ്രക്ടോസിന്റെയും സൂക്രോസിന്റെയും സാന്നിധ്യമുള്ളതിനാൽ ചക്ക പെട്ടെന്നുതന്നെ ഊർജമേകുന്നു. ചെമ്പിന്റെ മികച്ച ഉറവിടമായ  ചക്ക,  സ്ത്രീകളിൽ ആരോഗ്യകരമായ തൈറോയ്ഡിനു വളരെ ഫലപ്രദമാണ്. ചോറ്, ചപ്പാത്തി എന്നിവയെ അപേക്ഷിച്ചു ചക്കപ്പുഴുക്കിനു ഗ്ലൈസീമിക് ഇൻഡക്സ് കുറവാണെന്നു ഗവേഷണപഠനങ്ങൾ തെളിയിക്കുന്നു. ഏതെങ്കിലും ഒരുഭക്ഷണം കഴിക്കുമ്പോൾ അതേ അളവ് ഗ്ലൂക്കോസ് കഴിക്കുമ്പോഴുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ തോതുകൾ തമ്മിലുള്ള താരതമ്യമാണ് ഗ്ലൈസീമിക് ഇൻഡക്സ്. ഒരു കപ്പ് ചക്കപ്പുഴുക്ക് കഴിക്കുമ്പോൾ ഗ്ലൈസീമിക് ലോഡ് 17 ആണെങ്കിൽ അതിന്റെ ഇരട്ടിയാണു രണ്ടു ചപ്പാത്തി, അല്ലെങ്കിൽ ഒരു കപ്പ് ചോറ് കഴിക്കുമ്പോൾ ഉണ്ടാകുന്നത്. അതായത്, ചോറിന്റെ പകുതി കാലറി മാത്രമേ ചക്ക കഴിക്കുമ്പോൾ ലഭ്യമാകുന്നുള്ളൂ. വിശപ്പു മാറുക യും അതേസമയം കാലറി കുറവായതിനാൽ ദുർമേദസ് തടയപ്പെടുകയും ചെയ്യുന്നു. ചക്കപ്പുഴുക്ക് കഴിക്കുന്നതിലൂടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാമെന്നതിനു ശാസ്ത്രീയ തെളിവാണിത്.

Untitled-1

പ്ലാവിന്റെ ഏറ്റവും വലിയ ജനിതകശേഖരം കേരളത്തിലാണുള്ളതെങ്കിലും, ലോകോത്തര നിലവാരമുള്ള ഇനങ്ങൾ കണ്ടെത്താനോ തിരഞ്ഞെടുത്തു നട്ടുവളര്‍ത്താനോ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എ ന്നാൽ വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ പ്ലാവുകൃഷിയിൽ നമ്മെ പിന്നിലാക്കി ബഹുദൂരം മുന്നിലാണ്.  ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രധാനമായ ചിപ്സ് വ്യാവസായികമായി നിർമിക്കാൻ പറ്റിയ മികച്ച ഇനം നമുക്ക് ഇപ്പോഴുമില്ല. ചക്ക ചിപ്സ് നിര്‍മാണം വ്യവസായമായി വളരാന്‍ ഇവിടെ തടസ്സം ഒരേ ഇനം ചക്ക വൻതോതില്‍ കിട്ടാത്തതുതന്നെ. കേരളത്തിലുടനീളമുള്ള പതിനായിരക്കണക്കിനുള്ള പ്ലാവുകൾ ഓരോന്നും ഓരോ ‘ഇന’മാണെന്നു പറയാം. അതുകൊണ്ടുതന്നെ മികവുറ്റ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കി  രാജ്യാന്തരവിപണിയിൽ എത്തിക്കാന്‍ നമുക്കു കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണു ലോകോത്തര നിലവാരമുള്ള ഇനങ്ങൾ തോട്ടങ്ങളായി നമ്മുടെ നാട്ടിൽതന്നെകൃഷി ചെയ്യുകയെന്ന ആശയമുയരുന്നത്. അതിനു യോജിച്ച ഏതാനും ലോകോത്തര ഇനങ്ങൾ പരിചയപ്പെടാം.

വിയറ്റ്നാം സൂപ്പർ ഏർലി

വിയറ്റ്നാമിൽ വ്യാവസായികമായി കൃഷി ചെയ്യുന്ന മികച്ച ഇനം. പേരു സൂചിപ്പിക്കുന്നതുപോലെ,  വളരെ പെട്ടെന്നു വളർന്നു കായ്ഫലം തരുമെന്നതാണ്  മേന്മ. വിയറ്റ്നാമിൽ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പ്രധാന ഇനവും ഇതുതന്നെ. പ്ലാവിന്റെ സാധാരണ ഇനങ്ങളിൽ തടി മൂത്ത് മൂന്ന്–നാല് വർഷങ്ങൾക്കുള്ളിൽ ചക്ക വിളയുമ്പോൾ ഈ പ്രത്യേക ഇനം തടി മൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു. മറ്റ് പ്ലാവിനങ്ങളെക്കാൾ ഇലയ്ക്കു വലുപ്പവും  പച്ചനിറവും കട്ടിയും കൂടും.  സാധാരണ പ്ലാവിനങ്ങൾ 30 അടി അകലത്തിൽ നടുമ്പോൾ ഈ ഇനം 20 അടി അകലത്തിൽ നടാം. അധികം പടർന്നു പന്തലിക്കാത്തതിനാൽ നിബിഡകൃഷിക്ക് (ഹൈഡെൻസിറ്റി പ്ലാന്റിങ്) ഏറ്റവും യോജിച്ചത്. ചുളകൾക്കു  നല്ല മഞ്ഞ നിറം. പഴമായും ചിപ്സായും കഴിക്കാന്‍ നന്ന്. 

ജെ 33

മഞ്ഞ നിറത്തിൽ വലുപ്പവും ദൃഢതയുമേറിയ ചുളകൾ രുചികൊണ്ടു ടേബിൾ ഫ്രൂട്ടായി അനുയോജ്യം. മൂല്യവർധിത ഉൽപന്നങ്ങൾക്കും  യോജിച്ചതായതിനാല്‍ രാജ്യാന്തരവിപണിയിൽ ഏറെ പ്രിയമുണ്ട്. മലേഷ്യൻ ഇനമായ ജെ 33ന്റെ ചക്കകൾ തൂക്കത്തിലും വലുപ്പത്തിലും മറ്റിനങ്ങളേക്കാൾ വളരെ മുമ്പിലാണ്. ചുളകളുടെ എ ണ്ണത്തിലും വലുപ്പത്തിലും ജെ 33 ഏറെ മുമ്പിൽ തന്നെ.

ജാക്ക് ഡ്യാങ് സൂര്യ

ഇടത്തരം വലുപ്പമുള്ള ചുളകൾക്കു ദൃഢതയും നല്ല ചുവപ്പുനിറവുമുണ്ട്. മുകുളനം വഴി ഉരുത്തിരിച്ചെടുക്കുന്ന മരങ്ങൾക്ക് അ ധികം വലുപ്പമില്ല. വളരെ ഒതുങ്ങി വളരുന്നതിനാൽ അകലം കുറച്ചു യൂണിറ്റ് സ്ഥലത്ത് കൂടുതല്‍  പ്ലാവുകൾ നടാം. വലുപ്പം കൂടിയ ചക്കകൾ ധാരാളമുണ്ടാകുന്നതിനാൽ വാണിജ്യക്കൃഷിക്കു നന്ന്. ടേബിൾ സ്നാക്കായും അനുയോജ്യം.   

Jack-Daeng-Suriya

പ്ലാവ് ശാസ്ത്രീയമായി കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. തറനിരപ്പിൽനിന്നു മൂന്നടി ഉയർന്നതിനുശേഷം മാത്രം ശാഖകൾ അനുവദിക്കുന്നപക്ഷം തായ്ത്തണ്ടിൽതന്നെ ചക്കകൾ ഉണ്ടാകും.  ശാഖകൾ വളർന്നു പന്തലിക്കുമ്പോള്‍ പ്ലാവിനെ ഒരു കുടപോലെ രൂപഭംഗി വരുത്തി  നിലനിർത്തിയാൽ കൂടുതല്‍സ്ഥലം നഷ്ടപ്പെടുത്താതെ ധാരാളം ഫലങ്ങൾ ലഭ്യമാക്കാം.  ആവശ്യമില്ലാത്ത കൊമ്പുകൾ കോതുന്നതു വായുവും വെളിച്ചവും യഥേഷ്ടം ലഭ്യമാകാനിടയാകും. ഒന്നു മുതൽ മൂന്നു വർഷംവരെ പ്രായമായ പ്ലാവിന് വർഷംതോറും 200 ഗ്രാം നൈട്രജനും 120 ഗ്രാം ഫോസ്ഫറസും 60 ഗ്രാം പൊട്ടാഷും നൽകേണ്ടതാണ്. കൂടാതെ, പത്തോ ഇരുപതോ കിലോ കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് നൽകണം. പിന്നീട് ഓരോ വർഷവും പത്തു കിലോ വീതം കാലിവളം കൂടുതലായി നൽകി അഞ്ചാം വർഷം മുതൽ 50 കിലോ കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റും 750 ഗ്രാം നൈട്രജനും 400 ഗ്രാം പൊട്ടാഷും നൽകണം. ഈ വളപ്രയോഗത്തിലൂടെ മികച്ച വിളവു പ്രതീക്ഷിക്കാം. ഒരു ഏക്കർ പ്ലാവിൻതോട്ടത്തിൽനിന്ന് 25 ടൺ മുതൽ 50 ടൺ ചക്ക ലഭിക്കുമെന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ട കാര്യമാണ്.

മേയ് മുതൽ ഓഗസ്റ്റ് വരെ കാലയളവിൽ ഒരു മീറ്റർ സമചതുരത്തിലെടുത്ത കുഴികളിൽ മേൽമണ്ണ്, കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റും യോജിപ്പിച്ചു നിറച്ച് തൈകൾ നടാം. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ വേനൽക്കാലത്ത് നനച്ചുകൊടുക്കേണ്ടിവരും. തടങ്ങളിൽ പുതയിടുന്നതു മണ്ണിലെ ജലാംശമുള്ളതായി നിലനിർത്തും. വളർന്നുവരുന്ന ചക്കകൾ പത്രക്കടലാസ് ഉപയോഗിച്ചു പൊതിഞ്ഞു സൂക്ഷിക്കുന്നതു വളരെ നല്ലതാണ്.

വിലാസം: ഡയറക്ടർ, 

റിസർച്ച് ആൻഡ് ഡവലപ്മെന്റ്, 

ഹോംഗ്രോൺ ബയോടെക്. 

ഫോൺ: 8113966600, 04828–297001.