Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്ക, മാങ്ങ, നെല്ലിക്ക... ഇനി എല്ലാം നാടൻ ഡ്രൈഫ്രൂട്സ്

അയ്യായിരത്തോളം വരുന്ന മലയോര കർഷകരുടെ കൂട്ടായ്മയായ മാസിന്റെ അഞ്ചിനം ഡ്രൈഫ്രൂട്സ്ആ ഭ്യന്തരവിപണിയിലുമെത്തുന്നു. കയറ്റുമതി വിജയം നേടിയശേഷമാണു കർഷകക്കൂട്ടായ്മ തദ്ദേശ വിപിണിയിലെത്തുന്നത്. കോട്ടയം മണർകാട് ആസ്ഥാനമായുള്ള പ്ലാന്റ്‌റിച്ച് എന്ന സ്ഥാപനം 2001ൽ തുടക്കമിട്ട കർഷകക്കൂട്ടായ്മയായ മാസിൽ (മണർകാട് സോഷ്യൽ സർവീസസ് സൊസൈറ്റി) കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ അയ്യായിരത്തോളം ചെറുകിട-ഇടത്തരം സുഗന്ധവ്യഞ്ജന-പഴവർഗ കർഷകരാണ് അംഗങ്ങൾ.

ഫെയർട്രേഡ് അംഗീകാരത്തോടെ യൂറോപ്യൻ യൂണിയൻ, മിഡൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് കാപ്പി, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈഫ്രൂട്സ് തുടങ്ങിയവ കയറ്റിയയയ്ക്കുന്നു പ്ലാന്റ്റിച്ച്. ഏതാണ്ട് 30 കോടി രൂപയ്ക്കടുത്ത് വിറ്റുവരവുള്ളതിൽ ഭൂരിഭാഗവും കയറ്റുമതിയിൽനിന്നുതന്നെ. 2020ആകുമ്പോഴേക്ക് വിറ്റുവരവ് 100 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. അപ്പോൾ 60% മാത്രമേ കയറ്റുമതിയിൽ നിന്നുണ്ടാകൂ. ബാക്കി ആഭ്യന്തരവിപണിയിൽ നിന്നായിരിക്കും.

നാട്ടുകാർക്കും നാടൻവിഭവങ്ങൾ

മാങ്ങ, ചക്ക, പച്ചമാങ്ങ, പൈനാപ്പിൾ, പപ്പായ, നെല്ലിക്ക എന്നിവയാണ് ഓൺലി ഓാർഗാനിക് ബ്രാൻഡിൽ ഡ്രൈഫ്രൂട്സായി ഇന്ത്യൻ വിപണിയിലുമെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മുഖ്യനഗരങ്ങളിലും കൊച്ചി ഉൾപ്പെടെയുള്ള രണ്ടാം തട്ട് നഗരങ്ങളിലുമാണ് ഓൺലി ഓർഗാനിക് ഡ്രൈഫ്രൂട്ട്‌സ് ലഭ്യമാവുക.ഓർഗാനിക് ഭക്ഷ്യോൽപ്പന്ന മേഖലയിലെ പല ആഗോള സംഘടനകളിൽ നിന്നുമുള്ള ഓർഗാനിക് അംഗീകാരമുദ്രയോടെയാണ് ഓൺലി ഓർഗാനിക് വരുന്നത്.

അമേരിക്കയിൽനിന്ന് ആപ്പിളും ഗൾഫ് രാജ്യങ്ങളിൽനിന്ന് ഈന്തപ്പഴവും അത്തിപ്പഴവുമെല്ലാം ഇറക്കുമതി ചെയ്യുമ്പോൾ വേണ്ടിവരുന്ന ഇന്ധനച്ചെലവ് പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതം ഒഴിവാക്കാൻ നാടൻ പഴങ്ങളുടെ ഉപഭോഗം വഴി സാധിക്കുമെന്ന് മാസിന്റെ പ്രസിഡന്റും പ്ലാന്റ്‌റിച്ച് മാനേജിംഗ് ഡയറക്ടറുമായ ബിജുമോൻ കുര്യൻ പറയുന്നു.

17 ചെറുസംഘങ്ങൾ ഉൾപ്പെട്ടതാണ് മാസിന്റെ ഘടന. അംഗങ്ങളും ലീഡർമാരും ഭൂരിപക്ഷവും സ്ത്രീകളാണ്. ഇടുക്കി വരിക്കാശ്ശേരിയിലെ ആനമുടി സ്വദേശിയായ സീനാ ജോമി 225 കർഷകരുൾപ്പെട്ട സംഘത്തിന്റെ ലീഡറാണ്. ഓർഗാനിക് കീടനാശിനികളും മറ്റും മാത്രം ഉപയോഗിച്ചുള്ള കൃഷിയായതിനാൽ തങ്ങളുടെ വിളകൾക്ക് കൂടിയ വില ലഭ്യമാക്കാൻ സൊസൈറ്റിയിലടെ കഴിയുന്നുവെന്ന സീന പറയുന്നു.

'ഒരു വശത്ത് കുരുമുളകിന്റെ വിലയിടിഞ്ഞപ്പോൾ മറുവശത്ത് പഴവർഗങ്ങളിലൂടെ പിടിച്ചു നിൽക്കാനും സൊസൈറ്റി താങ്ങായി’– സീന പറയുന്നു. കാപ്പി, ഏലം, കറുവപ്പട്ട, കുരുമുളക്, വാനില, ഏലം, ഗ്രാമ്പൂ, ജാതി, ഇഞ്ചി, മഞ്ഞൾ, നാളികേരം, പഴവർഗങ്ങൾ എന്നിവയാണ് മാസ് അംഗങ്ങളായ കർഷകരുടെ പ്രധാനവിളകൾ.

മൊത്തം 3100-ഓളം ഹെക്ടർ വിസ്തൃതിയിലാണ് മാസിന്റെ കൃഷി. ഇതിൽ നിന്ന് വർഷം തോറും 4000 ടൺ സുഗന്ധവ്യഞ്ജനങ്ങളും 6500 ടൺ കൊക്കോയും 2600 ടൺ കാപ്പിയും 1870 ടൺ പഴവർഗങ്ങളും ലഭിക്കുന്നു. ഇടുക്കിയിലെ ഇടിഞ്ഞമലയിലും കോട്ടയത്തെ മണർകാടുമാണ് കമ്പനിയുടെ ഫാക്ടറികൾ. മണർകാട് മിനി ഇൻഡസ്ട്രിയൽ ഏരിയയിലാണു ഫാക്ടറി.