Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരച്ചീനിക്കൊപ്പം നിലക്കടല

peanut-groundnut നിലക്കടല

കേരളത്തിൽ മരച്ചീനിയോടൊപ്പം നിലക്കടലയും കൃഷിചെയ്യാം. ഈ വിധമുള്ള കൃഷിക്കാണ് നമ്മുടെ നാട്ടിൽ സാധ്യത കൂടുതലും. കാലവർഷം പെയ്തുതുടങ്ങുന്നതോടെയാണു സാധാരണ മരച്ചീനിക്കൃഷിയാരംഭിക്കുക. ഇതോടൊപ്പം നിലക്കടലവിത്തും പാകാം. ശിഖരങ്ങളുണ്ടാകാത്ത എം.4, എച്ച്.165 എന്നീ മരിച്ചീനിയിനങ്ങളും കുറ്റിച്ചെടിയായി വളരുന്ന ടിഎംവി–2, ടിജി–4 എന്നീ നിലക്കടലയിനങ്ങളും സഹവിളകളായി കൃഷി ചെയ്യാവുന്നതാണ്.

മരച്ചീനി നടേണ്ടത് നല്ലതുപോലെ താഴ്ത്തി കിളച്ചൊരുക്കിയ മണ്ണിൽ 90 സെ.മീ അകലം നൽകിയാണ്. മരച്ചീനിച്ചുവട്ടിൽനിന്നും 30 സെ.മീ. അകലത്തിൽ നിരയായി 20 സെ.മീ. അകലം നൽകി നിലക്കടലവിത്തുകൾ പാകണം. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്ക് 40 കി.ഗ്രാം വിത്തു വേണ്ടിവരുന്നു.

രണ്ടു വിളകൾക്കും പ്രത്യേകമായി വളങ്ങൾ ചേർക്കുകയും വേണം. അടിസ്ഥാനവളമായി മരച്ചീനി ഓരോ ചുവടിനും ഒരു കി.ഗ്രാം വീതം ജൈവവളങ്ങൾ ചേർക്കുന്നതിനു പുറമെ അടിവളമായി ഹെക്ടറിന് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് വളം എന്നിവ യഥാക്രമം 100 കി.ഗ്രാം, 500 കി.ഗ്രാം, 100 കി.ഗ്രാം എന്നിവയും കൂട്ടിക്കലർത്തി ഇടണം.

നിലക്കടല കിളിർത്തു പൊങ്ങിയാൽ ഹെക്ടറൊന്നിന് യൂറിയ 10 കി.ഗ്രാം, രാജ്ഫോസ് 50 കി.ഗ്രാം, പൊട്ടാഷ് വളം 10 കി.ഗ്രാം എന്നിവ ചേർത്ത് നിലക്കടലച്ചെടികളുടെ ചുറ്റുമായി വളം വിതറി നേരിയ തോതിൽ മണ്ണിളക്കി യോജിപ്പിക്കണം. ചെടികൾ പൂവിടാൻ തുടങ്ങിയാൽ ഹെക്ടറിനു കുമ്മായം 250 കി.ഗ്രാം മറ്റു വളങ്ങൾ ചേർത്ത രീതിയിൽത്തന്നെ ഇടുക. ഈ സമയം മരച്ചീനിയിൽ കൂടുതലായുള്ള തണ്ടുകൾ ഒടിച്ചു കളയുകയും വേണം.

നിലക്കടലയുടെ മൂപ്പ് നാലു മാസമാണ്. വിളവെത്തിയാൽ ചെടികൾ പിഴുതെടുത്ത് കായ്കൾ പറിച്ചെടുക്കാം. ശേഷിക്കുന്ന തണ്ടും ഇലകളും മരച്ചീനിച്ചുവട്ടിലിട്ട് മണ്ണുവെട്ടി അടുപ്പിക്കുക. ഇതോടൊപ്പം മരച്ചീനിക്കു യൂറിയയും പൊട്ടാഷ് വളവും 100 കി.ഗ്രാം വീതം മേൽവളമായും ചേർക്കാം.

ഈ രീതി അവലംബിച്ചാൽ മരച്ചീനിയുടെ വിളവു വർ‌ധിക്കുകയും ഹെക്ടറിന് ഒരു ടൺ വരെ നിലക്കടല ലഭിക്കുകയും ചെയ്യും.

Your Rating: