മുതിര, പയറുവിളകളിൽ പ്രധാനപ്പെട്ട ഒന്നാണ്. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാൻ യോജിച്ച വിളയാണിത്. ദക്ഷിണേന്ത്യയിലാണ് മുതിരക്കൃഷി കൂടുതലായുള്ളത്. മുതിരയിൽ കുത്തനെയും പടർന്നു വളരുന്നതുമായ രണ്ട് ഇനങ്ങളാണ് ഉള്ളത്. മുതിര മനുഷ്യർക്കെന്നതുപോലെ കുതിരകൾക്കും കന്നുകാലികൾക്കും മികച്ച തീറ്റയാണ്. മുതിരച്ചെടികൾ പച്ചിലവളമായും ഉപയോഗിക്കാം. മുതിര പരിപ്പ് മൂത്രാശയരോഗശാന്തിക്ക് അത്യുത്തമമാണ്.
ക്ഷാരമണ്ണ് ഒഴിച്ച് എല്ലാ മണ്ണിലും മുതിര കൃഷി ചെയ്യാം. കൃഷിയിറക്കേണ്ട സമയം ജൂലൈ മാസം. ഈ സമയം കൃഷിയിറക്കിയാൽ ഒക്ടോബർ–ഡിസംബർ മാസത്തോടെ വിളവെടുക്കാം. കേരളത്തിൽ മുണ്ടകൻ വിളയിൽ ഞാറ്റടിക്കുശേഷം അവിടെ മുതിരക്കൃഷി ചെയ്യുക സാധാരണയാണ്.
വേനലിനെ അതിജീവിക്കാനാകുന്ന മുതിരയുടെ കൃഷിയിൽ പ്രത്യേക ശ്രദ്ധ ആവശ്യമില്ല. നിലം ഒരുക്കി വിത്ത് വിതയ്ക്കാം. ഹെക്ടറിനു കാലിവളം 30 ടൺ, കുമ്മായം 500 കി.ഗ്രാം, റോക്ക്ഫോസ്ഫേറ്റ് 125 കി.ഗ്രാം എന്നിവയാണു വളം ചേർക്കലിനുള്ള ശുപാർശ.
വിതച്ചു നാലരമാസംകൊണ്ടു വിളവെടുക്കാം. ചെടി ചുവടെ പിഴുതെടുത്ത് കളങ്ങളിൽ നിരത്തി വടികൊണ്ടു തല്ലി വിത്തുകൾ കൊഴിച്ചെടുക്കാം.
കൃഷിയിറക്കാൻ വേണ്ട വിത്തിനു തൽക്കാലം അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരാം. സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തിൽ കൂട്ടായ്മയോടെ കൃഷിയിറക്കുന്നതായിരിക്കും ഇന്നത്തെ നിലയിൽ അഭികാമ്യം.