Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കരത്തെങ്ങുകള്‍ക്കു പരിചരണം ഇങ്ങനെ

coconut-tree

കേരളത്തിൽ നെടിയ ഇനം തെങ്ങുകളാണ് ഏറെയും. എന്നാൽ ഇന്നു മിക്കവർക്കും കുറിയ ഇനങ്ങളോ സങ്കരയിനങ്ങളോ നടാനാണു താൽപര്യം. ചുരുങ്ങിയ കാലത്തിനകം (മൂന്നു വർഷം) കായ്ക്കുന്നതും 15–20 വർഷംവരെ നിലത്തു നിന്നുകൊണ്ട് (തെങ്ങുകയറ്റത്തൊഴിലാളിയെ ആശ്രയിക്കാതെ) തേങ്ങയിടാൻ കഴിയുന്നതുമാണ് ഇവയോടുള്ള പ്രിയത്തിനു പ്രധാന കാരണങ്ങൾ.

കുറിയ ഇനത്തിന്റെ തേങ്ങ ചെറുതും കൊപ്ര മാർദവം കുറഞ്ഞതുമാണ്. കുറിയ ഇനങ്ങൾ ഒന്നിടവിട്ട വർഷങ്ങളിലാണ് കായ്ക്കുക. എന്നാൽ സങ്കരയിനങ്ങളുടെ തേങ്ങ വലുപ്പത്തിലും കൊപ്രയുടെ ഗുണത്തിലും എണ്ണയുടെ അളവിലും നെടിയ ഇനത്തോട് കിടപിടിക്കുന്നതാണ്. ഡി x ടി, ടി x ഡി സങ്കരയിനങ്ങളാണ് പ്രചാരത്തിലുള്ളത്. ആദ്യത്തേതിൽ കുറിയ ഇനം മാതൃവൃക്ഷമായും രണ്ടാമത്തേതിൽ നെടിയ ഇനം മാതൃവൃക്ഷമായും ഉപയോഗിക്കുന്നു.

കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം വികസിപ്പിച്ച ഇനങ്ങളെ ആദ്യം പരിചയപ്പെടാം.

കൽപസങ്കര: കാറ്റുവീഴ്ച രോഗം ബാധിച്ചാൽപോലും വിളവിൽ കാര്യമായ കുറവുണ്ടാകില്ലെന്ന മെച്ചമുണ്ട്. കാറ്റുവീഴ്ച ബാധിത പ്രദേശങ്ങളിലെ രോഗബാധയില്ലാത്ത പശ്ചിമതീര നെടിയ നാടൻ (WCT) തെങ്ങിന്റെ പരാഗം ചാവക്കാട് കുറിയ പച്ചയിൽ (CGD) പരാഗണം നടത്തിയാണ് കല്‍പസങ്കര വികസിപ്പിച്ചെടുത്തത്. അധികം പൊക്കം വയ്ക്കാത്തതും നട്ട് 36–40 മാസമാകുമ്പോൾ കായ്ഫലം നൽകുന്നതുമാണ്. എട്ടു വർഷം പ്രായമായ തെങ്ങിന് അഞ്ചു മീറ്ററോളമേ പൊക്കം വയ്ക്കുകയുള്ളൂ. കൊപ്രയുടെ തൂക്കം തേങ്ങ ഒന്നിന് 170 ഗ്രാമും വെളിച്ചെണ്ണ അളവ് 67.5 ശതമാനവുമാണ്. ശരാശരി വിളവ് വർഷത്തിൽ 84 തേങ്ങ. ഇളം പച്ചനിറമുള്ളതും നീണ്ടുരുണ്ടതുമായ ഇവയുടെ നാളികേരത്തിന് ശരാശരി 840 ഗ്രാം തൂക്കം. വരൾച്ചയെ അതിജീവിക്കാൻ പ്രാപ്തിയുള്ളതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം.

വായിക്കാം ഇ - കർഷകശ്രീ

കാറ്റുവീഴ്ചയില്ലാത്ത പ്രദേശങ്ങൾക്കായി കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം ആറു സങ്കരയിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ചന്ദ്രസങ്കര: ചാവക്കാട് കുറിയ ഓറഞ്ച് മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായുമുള്ള സങ്കരയിനം. 3–4 വർഷത്തിനുള്ളിൽ കായ്ക്കും. ശരാശരി വിളവ് 116 തേങ്ങയും കൊപ്രയുടെ അളവ് 215 ഗ്രാമും. ഒരു തെങ്ങിൽനിന്നു പ്രതിവർഷം 30 കിലോ കൊപ്ര ലഭിക്കുന്നു. 1985ലാണ് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം ഇതു പുറത്തിറക്കിയത്.

ചന്ദ്രലക്ഷ: ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷവും ചാവക്കാട് ഓറഞ്ച് പിതൃവൃക്ഷവുമാണ്. ആറ് വർഷംകൊണ്ട് ഇത് കായ്ക്കും. ശരാശരി വിളവ് 109 തേങ്ങ. കൊപ്രയുടെ അളവ് 195 ഗ്രാം. പ്രതിവർഷം 21 കിലോ കൊപ്ര ലഭിക്കുന്നു. വരൾച്ചയെ ഒരു പരിധിവരെ ചെറുക്കും.

കേരസങ്കര: കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം 1989ൽ പുറത്തിറക്കിയ കേരസങ്കരയ്ക്ക് പശ്ചിമതീര നെടിയ നാടൻ മാതൃവൃക്ഷവും ചാവക്കാട് കുറിയ ഓറഞ്ച് പിതൃവൃക്ഷവുമാണ്. നട്ട് അഞ്ചു വർഷത്തിനുള്ളിൽ കായ്ക്കും. പ്രതിവർഷം 108 നാളികേരം ലഭിക്കുന്നു. ഒരു നാളികേരത്തിൽ 187 ഗ്രാം കൊപ്ര. ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 20 കിലോ കൊപ്ര ലഭിക്കും.

dwarf-coconut-tree സങ്കര തെങ്ങിനങ്ങൾക്ക് പരിചരണം പ്രധാനം

കൽപസമൃദ്ധി: കരിക്കിനും കൊപ്രയ്ക്കും യോജിച്ച ഡി x ടി സങ്കരം. മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായും ഉപയോഗിക്കുന്നു. നട്ട് അഞ്ച് വർഷത്തിനുള്ളിൽ കായ്ക്കുന്നു. നന സൗകര്യമുള്ള തോട്ടങ്ങളിൽ 3–4 വർഷത്തിനുള്ളിൽ കായ്ക്കും. പ്രതിവർഷം 118 നാളികേരം. ഒരു നാളികേരത്തിൽ 220 ഗ്രാം കൊപ്രയും ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 26 കിലോ കൊപ്രയും ലഭിക്കുന്നു.

കൽപശ്രേഷ്ഠ: ഡി x ടി സങ്കരയിനം. മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷവും തിപ്പത്തൂർ ടോൾ പിതൃവൃക്ഷവുമാണ്. കരിക്കിനും കൊപ്രയ്ക്കും യോജ്യം. നട്ട് 6–7 വർഷത്തിനുള്ളിൽ കായ്ക്കുന്നു. നന സൗകര്യമുള്ള തോട്ടങ്ങളിൽ നാലു വർഷത്തിനുള്ളിൽതന്നെ കായ്ക്കും. പ്രതിവർഷം ശരാശരി 167 തേങ്ങ. ഒരു നാളികേരത്തിൽനിന്ന് 215 ഗ്രാം കൊപ്രയും ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 36 കിലോ കൊപ്രയും ലഭിക്കും.

കാറ്റുവീഴ്ചയില്ലാത്ത പ്രദേശങ്ങൾക്കായി കേരള കാർഷിക സർവകലാശാലയും ആറു സങ്കരയിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

കേരശ്രീ: പശ്ചിമതീര നെടിയ ഇനം പിതൃവൃക്ഷമായും മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷമായുമുള്ള ഈ സങ്കരയിനം, തെങ്ങൊന്നിന് 130 നാളികേരം തരുന്നു. നട്ട് അഞ്ചു വർഷംകൊണ്ട് കായ്ക്കും. ഒരു തേങ്ങയിൽനിന്ന് 216 ഗ്രാമും ഒരു തെങ്ങിൽനിന്നു ശരാശരി 28 കിലോവരെ കൊപ്രയും ലഭിക്കുന്നു.

കേരസൗഭാഗ്യ: പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷം, എസ്എസ് ആപ്രിക്കോട്ട് എന്ന മറുനാടൻ ഇനം മാതൃവൃക്ഷം. തെങ്ങൊന്നിന് പ്രതിവർഷം 116 നാളികേരം കിട്ടും. ഒരു നാളികേരത്തിൽനിന്നു 196 ഗ്രാം കൊപ്ര. ഒരു തെങ്ങിൽനിന്നു പ്രതിവർഷം 23 കിലോ കൊപ്ര ലഭിക്കുന്നു.

കേരഗംഗ: പശ്ചിമതീര നെടിയൻ നാടൻ മാതൃവൃക്ഷവും ഗംഗബോന്തം എന്ന കുറിയ ഇനം പിതൃവൃക്ഷവുമാണ്. പ്രതിവർഷം ശരാശരി 101 നാളികേരം ലഭിക്കും. ഒരു നാളികേരത്തിൽനിന്ന് 208 ഗ്രാം കൊപ്രയും തെങ്ങൊന്നിന് പ്രതിവർഷം 20 കിലോ കൊപ്രയും ലഭിക്കുന്നു.

അനന്തഗംഗ: ആ‍ൻഡമാൻ ഓർഡിനറി മാതൃവൃക്ഷമായും ഗംഗബോന്തം എന്ന കുറിയ ഇനം പിതൃവൃക്ഷമായും ഉപയോഗിക്കുന്നു. ശരാശരി വിളവ് 95 തേങ്ങ. ഒരു നാളികേരത്തിൽനിന്ന് 216 ഗ്രാം കൊപ്രയും തെങ്ങൊന്നിന് 20.5 കിലോ കൊപ്രയും ലഭിക്കുന്നു.

ലക്ഷഗംഗ: ടി x ഡി സങ്കരം. ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷം. ഗംഗബോന്തം പിതൃവൃക്ഷം. പ്രതിവർഷ വിളവ് ശരാശരി 108 നാളികേരം.

തൈനടീലും പരിചരണവും

സങ്കരയിനങ്ങൾക്കു തൈകള്‍ തമ്മില്‍ ശുപാർശ ചെയ്തിട്ടുള്ള അകലം 7.5 മീറ്ററാണ്. തൈത്തെങ്ങുകൾക്ക് ആദ്യ രണ്ടു–മൂന്ന് വർഷം നല്ല പരിചരണം നൽകണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയിൽ (കാറ്റാടിക്കഴ) കെട്ടിനിർത്തുക. മഴക്കാലത്ത് തൈക്കുഴിയിൽ വെള്ളം ഊർന്ന് കെട്ടിനിൽക്കാൻ ഇടനൽകാതിരിക്കുക. തൈയുടെ കടഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക, വേനൽമാസങ്ങളിൽ തണൽ നൽകുക. നനയ്ക്കുകയും വേണം.

വേനൽമാസങ്ങളിൽ നാലു ദിവസം കൂടുമ്പോൾ 4.5 ലീറ്റർ വെള്ളം ഒഴിക്കണം. കുഴികളിൽ വളരുന്ന കളകൾ പറിച്ചു നീക്കണം. തൈ വളരുന്നതനുസരിച്ച് വശങ്ങളിൽനിന്നു മണ്ണ് വെട്ടി തടത്തിലിട്ട് കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വർഷം ഇങ്ങനെ ചെയ്യുമ്പോൾ തൈക്കുഴി വളർച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടമായി തീരും.

fertilizer-chart-coconut

സംയോജിത വളപ്രയോഗം

ശരിയായ വളർച്ചയ്ക്കും നേരത്തേ പുഷ്പിക്കുന്നതിനും നല്ല ഉൽപാദനം ലഭിക്കുന്നതിനും തൈകൾ നട്ട് ആദ്യ വർഷംതന്നെ വളം നല്‍കണം. നട്ട് മൂന്നു മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം. തെങ്ങിന് രാസവളം ചുരുങ്ങിയത് രണ്ട് തവണകളായി വീതിച്ചു നൽകുന്നതാണ് ഉചിതം. കാലവർഷത്തിനു മുൻപ് (മേയ്–ജൂൺ മാസങ്ങളിൽ) ശുപാർശ ചെയ്തിട്ടുള്ള വളത്തിന്റെ മൂന്നിൽ ഒരു ഭാഗം കുഴിയിൽ തൈയ്ക്കു ചുറ്റും ഇട്ട് മണ്ണിൽ ഇളക്കിച്ചേർക്കണം. രണ്ടാമത്തെ വളപ്രയോഗം തുലാവർഷത്തിനു മുമ്പ് (ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ) ചെയ്യണം. ഈ സമയത്ത് 3–5 കിലോ ജൈവവളം (ആദ്യവർഷം 3 കിലോ, രണ്ടാം വര്‍ഷം 5 കിലോ, പിന്നീടുള്ള വര്‍ഷങ്ങളില്‍ 10 കിലോ വീതവും) കൂട്ടിച്ചേർത്ത് കുഴിയുടെ ഉൾഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം ബാക്കി രാസവളം ചേർക്കാം.

കീട, രോഗനിയന്ത്രണം

തൈത്തെങ്ങുകളെ ആക്രമിക്കുന്ന പ്രധാന കീടമാണു കൊമ്പൻചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലും സങ്കരയിനങ്ങളിലും ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നു. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാൽ തൈകൾ പൂർണമായും നശിക്കാനിടയാകും. അതിനാൽ ചെല്ലിക്കെതിരായ പരിഹാരമുറകൾ കൃത്യസമയത്തുതന്നെ ചെയ്യണം. കീടാക്രമണം തടയാൻ മുൻകരുതലായി 250 ഗ്രാം പൊടിച്ച മരോട്ടിപ്പിണ്ണാക്ക് അല്ലെങ്കിൽ വേപ്പി‍ൻപിണ്ണാക്ക് തുല്യ അളവ് മണലു കൂട്ടിക്കലർത്തിയ മിശ്രിതം നാമ്പോലക്കവിളിൽ ഇട്ടുകൊടുക്കണം. ഫെർട്ടറ / ഫിപ്രോണിൽ എന്ന കീടനാശിനി 3–5 ഗ്രാം സുഷിരങ്ങളിട്ട ചെറു പോളിത്തീൻ കവറുകളിലാക്കി ഓലക്കവിളിൽ വയ്ക്കുന്നതു ഫലപ്രദം.

നാമ്പുചീയൽ, ഇലപ്പുള്ളിരോഗങ്ങൾ എന്നിവയും തൈത്തെങ്ങുകളിൽ കാണാറുണ്ട്. ഇതിന് മുൻകരുതലായി ഒരു ശതമാനം ബോർഡോമിശ്രിതം തളിക്കണം. ചിതൽശല്യമുണ്ടെങ്കിൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഒരു ച.മീറ്റർ സ്ഥലത്തു രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഉപയോഗിക്കണം. എലിശല്യമുണ്ടെങ്കിൽ വിഷം / കെണി ഉപയോഗിച്ച് നിയന്ത്രിക്കണം.

ശുപാർശ ചെയ്തിട്ടുള്ള സങ്കരയിനങ്ങളുടെ ഗുണനിലവാരമുള്ള തൈകൾ ആവശ്യാനുസരണം ലഭിക്കുന്നില്ല എന്നതൊരു പ്രശ്നമാണ്. സങ്കരയിനം തൈകൾ ഉൽപാദിപ്പിക്കാൻ സർക്കാർ മേഖലയിൽ നാല് ഏജൻസികളാണ് പ്രവർത്തിക്കുന്നത്. (സിപിസിആർഐ, നാളികേര വികസന ബോർഡ്, കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്). ഇവ കൂടാതെ നാഷനല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ അക്രെഡിറ്റേഷനുള്ള സ്വകാര്യ നഴ്സറികളിലും ഗുണനിലവാരമുള്ള തൈകൾ ലഭിക്കും. കൃത്യമായി പരിചരണം നല്‍കിയാല്‍ സങ്കരയിനങ്ങൾ 30 മാസത്തിനുള്ളിൽ (രണ്ടര വർഷം) പുഷ്പിക്കും.

വിലാസം: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, പ്രാദേശിക കേന്ദ്രം, കായംകുളം. ഫോൺ: 0479 2442160