ADVERTISEMENT

ആകാരമാണോ പോഷകഗുണമാണോ പ്രധാനം? പോഷകഗുണമാണെന്നു തോന്നുന്നവര്‍ക്കു കാട്ടുപാവൽ നട്ടുവളർത്താം. വിപണിയിൽ കിട്ടുന്ന വലിയ പാവയ്ക്കയേക്കാള്‍ പോഷക, ഔഷധ ഗുണങ്ങളിൽ മുന്‍പനാണ് ഈ കുഞ്ഞൻ കാട്ടുപാവല്‍. ആന്റി ഓക്സിഡന്റ് കൂടുതലുള്ള കാട്ടുപാവൽ പ്രമേഹത്തിനു പരമ്പരാഗത ഔഷധവുമാണ്.  

നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസിന്റെ തൃശൂർ വെള്ളാനിക്കരയിലുള്ള പ്രാദേശിക കേന്ദ്രത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 കാട്ടുപാവൽ ഇനങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ ഇനങ്ങൾക്കു പുറമെ തമിഴ്നാട്, കർണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മിസോറം എന്നിവിടങ്ങളിൽനിന്നുള്ള, വിളവേറിയ ഇനങ്ങളുമുണ്ട്. താൽപര്യമുള്ളവർക്ക് കാട്ടുപാവലുകളുടെ വിത്തുകൾ ചെറിയ തോതിൽ ഇവിടെ ലഭിക്കും. 

കാലാവസ്ഥാമാറ്റം സുസ്ഥിരകൃഷിയിൽ ആഘാതമുണ്ടാക്കുന്നതുമൂലം വിള വൈവിധ്യവല്‍ക്കരണത്തിനു പ്രാധാന്യമേറുകയാണ്. എരുപ്പാവൽ, മണിത്തക്കാളി, കാട്ടുപടവലം എന്നിങ്ങനെ വിളകളുടെ വന്യബന്ധുക്കൾ കാലാന്തരത്തിൽ കൃഷിയില്‍ പ്രചാരത്തിലായ പല ഉദാഹരണങ്ങളും ഉണ്ട്. കര്‍ഷകരുടെ നിരന്തരമായ തിരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെയും നാട്ടുവിളകളുമായുള്ള സങ്കരണം മൂലവുമാണ് ഇവ വിളകളായി മാറുന്നത്.   

‘മോമോർഡിക കരൻഷ്യ’ (Momordica Charantia) എന്നു ശാസ്ത്ര നാമമുള്ള പാവലിന് നാട്ടുപാവൽ, വന്യ ബന്ധുവായ കാട്ടുപാവൽ എന്നീ  രണ്ടിനങ്ങളാണുള്ളത്.  നമ്മള്‍ കാട്ടുകയ്പയെന്നു വിളിക്കുന്ന കാട്ടുപാവല്‍  ഇന്ത്യയുടെ പല ഭാഗങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. കേരളത്തിൽ ‘കാണി’ ആദിവാസികള്‍ കുട്ടത്തിപ്പാവലെന്നും, അരം കാണി വർഗക്കാർ നാടൻ പാവലെന്നും, മലയരയന്മാർ ഉണ്ടപ്പാവലെന്നും വിളിക്കുമ്പോള്‍ മറ്റു പ്രദേശങ്ങളിൽ ചുണ്ടപ്പാവൽ, കാട്ടുപാവൽ, നെയ്പാവൽ, കുണ്ടുപാവൽ എന്നുമൊക്കെ അറിയപ്പെടുന്നു. കർണാടകയിൽ സിദ്ധിവർഗക്കാർ‌  ‘ചിക്കുഹഗലി’ എന്നും ഹസ്സൻ ജില്ലയിലുള്ളവർ ‘രുദ്രാ ക്ഷഹഗലി’ എന്നും തമിഴ്നാട്ടിൽ ‘ചെതി പാവയ്, ചിന്ന പാവയ്’ എന്നും കിഴക്കൻ ഭാരതീയർ ‘ഉച്ചെ’ എന്നും ഇതിനെ  വിളിക്കുന്നു. വളരുന്ന ആവാസവ്യവസ്ഥയുടെ പ്രത്യേകതകളോ മറ്റ് വിശേഷ ഗുണഗണങ്ങളോ സ്വഭാവ വിശേഷങ്ങളോ ആണ് ഈ പേരുകൾക്കു കാരണം. 

ചെറിയ തോതിലെങ്കിലും കാട്ടുപാവൽ കൃഷി ചെയ്യുന്നത് കിഴക്കൻ സംസ്ഥാനങ്ങളിലും   മധ്യപ്രദേശിലുമാണ്. ആന്‍ഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും തമിഴ്നാട്ടിലും കർണാടകയിലും ഇതിനെ അപ്രധാന/ വംശീയ (minor/ethnic) പച്ചക്കറിയായി കണക്കാക്കുന്നു.

ഇവയുടെ ഇലകൾ പിഴിഞ്ഞെടുത്ത സത്ത് ത്വക്കിൽ ഉണ്ടാകുന്ന മുറിവ്, പൊള്ളൽ, പ്രാണികൾ/ തേനീച്ചകൾ കുത്തിയാലുണ്ടാവുന്ന ചൊറിച്ചിൽ എന്നിവയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. നാട്ടുപാവലിനോട് ഏറെ സാമ്യമുണ്ടെങ്കിലും ഇവയുടെ കായ്കളും വിത്തുകളും നാട്ടുപാവലിനെക്കാൾ  ചെറുതാണ്. പച്ചക്കറിപ്പരുവത്തിലുള്ള 100 ഗ്രാം കായ്കളിൽ മാംസ്യം (2.1ഗ്രാം), കൊഴുപ്പ് (1.0ഗ്രാം), ധാതുക്കൾ (1.40ഗ്രാം)  എന്നിങ്ങനെ അടങ്ങിയിരിക്കുന്നു.

kattu-paval-1
കാട്ടുപാവൽ തോട്ടം

കൃഷിരീതി

വിത്തുകൾ മുളയ്ക്കാൻ അല്‍പം പ്രയാസമുള്ളതുകൊണ്ട് ചൂടുവെള്ളത്തിൽ (50 ഡിഗ്രി സെല്‍ഷ്യസ്) 4 മണിക്കൂർ മുക്കിവയ്ക്കുന്നത് മുളയ്ക്കല്‍ ത്വരിതപ്പെടുത്തുന്നു. ഇതിനായി തിളച്ച വെള്ളത്തിലേക്ക് അതേ അളവിൽ തണുത്ത വെള്ളവും കൂടി ഒഴിച്ച് കാസറോളിനുള്ളിൽ വിത്തുകൾ കുതിർത്തു വച്ചതിനു ശേഷം നടണം. ചില്ലുകൾ നാട്ടി പടർത്തിയോ വല ഉപയോഗിച്ചുണ്ടാക്കിയ നെടുനീളൻ പന്തലിലോ (Vertical Pandal) വള്ളികൾ പടർത്താം. മഴക്കാലത്ത് ഉയരമുള്ള തടങ്ങളിലും മറ്റു കാലങ്ങളിൽ ചാലുകളിലും  അടിവളമായി പഴകിപ്പൊടിഞ്ഞ ഉണക്കച്ചാണകം ചേർത്ത് വിത്ത് നടാം.  പൂർണ വളർച്ചയെത്തിയ ചെടികൾക്ക് പന്തലിപ്പ് കൂടുതലായതിനാൽ പച്ചപ്പരവതാനി വിരിച്ചതുപോലെ വളരും. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ട്രൈക്കോഡെർമ–സ്യൂ ഡോമോണാസ് എന്നിവ 20ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിത്തളിച്ചാൽ വളർച്ച ത്വരിത പ്പെടുന്നതായും കുമിൾരോഗങ്ങൾക്കെതിരെ ചെടികളുടെ പ്രതിരോധശേഷി വർധിക്കുന്നതായും കണ്ടിട്ടുണ്ട്. 

രോഗ,കീടങ്ങള്‍ പൊതുവെ കുറവാണെങ്കിലും കായീച്ചയുടെ ശല്യവും മൊസൈക് രോഗവും കാണാറുണ്ട്. ചെടികളുടെ ചുവടുഭാഗത്ത് മുഴുവനും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാൽ കളശല്യം കുറയ്ക്കാം. 

ഒരു ചെടിയിൽനിന്ന് 30–130 കായകൾ ലഭിക്കുന്നു. കായയുടെ തൂക്കം 2.50 ഗ്രാം മുതൽ 20 ഗ്രാം വരെ എത്താറുണ്ട്. ചുവടൊന്നിന് ഈ വ്യത്യാസമനുസരിച്ച് നാലഞ്ചു മാസം നീളുന്ന കാലയളവിൽ, 1.5 മുതൽ 2.5 കിലോ വരെ വിളവ് കാര്യമായ മുതൽമുടക്കില്ലാതെ കിട്ടും.  

വിലാസം: നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് പ്രാദേശികകേന്ദ്രം, വെള്ളാനിക്കര, തൃശൂര്‍. ഫോണ്‍: 9447889787

English summary: Recent Advances in Momordica charantia

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT