മച്ചിങ്ങ അഥവാ വെള്ളയ്ക്കയിലാണു മണ്ടരിയുടെ ആക്രമണം ആദ്യമായി ഉണ്ടാകുക. മച്ചിങ്ങയുടെ തോടിനുള്ളിൽ ഇളംമഞ്ഞ നിറത്തിലുള്ള പാടുകളായി രോഗലക്ഷണം ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ക്രമേണ ഈ പാടുകൾ തവിട്ടുനിറത്തിലാകുന്നു. മൂന്നു മാസംവരെ മച്ചിങ്ങയുടെ ഇളംപ്രായത്തിൽ ഈ കീടം ചാറ് ഊറ്റിക്കുടിക്കുന്നു. ഇതോടെ തേങ്ങയുടെ തൊണ്ടു വിണ്ടുകീറി നെടുനീളത്തിൽ വിള്ളലുകളായിത്തീരുന്നു. തേങ്ങ കുരുടിച്ചു വികൃതമായി പൊതിച്ചെടുക്കാൻ കഴിയാത്തവിധം ചെറുതാകുകയും ചെയ്യുന്നു. ചകിരിയാക്കി മാറ്റാനാകാത്തവിധം തൊണ്ട് ഉപയോഗശൂന്യമാകുന്നുവെന്നതും ധനനഷ്ടത്തിന് ഇടയാക്കുന്നു.
മണ്ടരിനിയന്ത്രണത്തിനു രാസവിഷവസ്തുക്കളും ജൈവകീടനാശിനികളും ശുപാർശ ചെയ്തിട്ടുണ്ട്. ഇവയിൽ രാസവിഷവസ്തുവായ ഡൈക്കോഫോൾ ഗുരുതരമായ പരിസ്ഥിതിപ്രശ്നം സൃഷ്ടിക്കുമെന്നതിനാൽ ഉപയോഗിക്കാൻ കർഷകർ വിമുഖത കാട്ടുന്നു. ഇതിനു പകരമായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതമാണ് ജൈവകീടനാശിനിയായി പ്രയോഗിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം വെളുത്തുള്ളിച്ചാറും 20 മി.ലീ. വേപ്പെണ്ണയും 5 ഗ്രാം ബാർസോപ്പും ഇളക്കിച്ചേർത്ത് ഈ മിശ്രിതം തയാറാക്കാം. ഇതു തെങ്ങിൻമണ്ടയിൽ, ചൊട്ട വിരിഞ്ഞു പരാഗണം നടന്നുകഴിഞ്ഞ് തളിക്കുകവഴി കീടത്തെ നശിപ്പിക്കാം.
അടുത്തുള്ള തെങ്ങുടമസ്ഥർ എല്ലാവരും ഒന്നായി പ്രതിവിധി നടപ്പിലാക്കിയാലേ മണ്ടരി ബാധയിൽനിന്നു നമ്മുടെ തെങ്ങുകളെ രക്ഷിക്കാനാകൂ.