Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗന്ധ ഇലക്കറിവിളകൾ

curry-leaf കറിവേപ്പ്

ചോദ്യം ഉത്തരംവിളകൾ

Q. നിത്യഭക്ഷണത്തിൽ സാധാരണയായി ഉപയോഗിക്കുന്നതും ഭക്ഷ്യവസ്തുക്കൾക്കു സുഗന്ധം പകരുന്നതുമായ ഇലച്ചെടികൾ കേരളത്തിൽ കൃഷി ചെയ്യാനാകുമോ.

സുധാ മോഹനൻ, മോഹനസൗധം, മാലൂർ

കറിവേപ്പ്, മല്ലി, പുതിന എന്നിവയാണ് നമ്മൾ സാധാരണ ഉപയോഗിക്കുന്ന സുഗന്ധ ഇലക്കറികൾ.

കറിവേപ്പില: രുചിക്കും ഹൃദ്യമായ ഗന്ധത്തിനുമാണ് ഇതു കറികളിൽ ചേർക്കുന്നത്. കറിവേപ്പിലയ്ക്കു സുഗന്ധത്തിനൊപ്പം പോഷക, ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിൻതൊലി വിഷഹരമാണ്. പച്ചിലകൾ ചവച്ചുതിന്നുന്നത് വയറുകടി ശമിപ്പിക്കും. ഇലകൾ വറുത്തും വേരു ചതച്ചും തിന്നുന്നതു വൃക്കരോഗങ്ങൾക്കു മരുന്നാണ്.

‌കേരളത്തിൽ കറിവേപ്പ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ല. എന്നാൽ വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ ചെടികൾ വളർത്താവുന്നതാണ്. വിത്ത് കിളിർപ്പിച്ചുള്ള തൈയോ വേരിൽനിന്നു വളരുന്ന തൈയോ നടാം. മഴക്കാലാരംഭത്തിൽ കുഴികളെടുത്തു നടണം. അധികം ഉയരത്തിൽ വളരാതിരിക്കാൻ ചെടിയുടെ അഗ്രമുകുളം ഇടയ്ക്കിടെ നുള്ളിക്കളയണം. നട്ട് ഒരു വർഷമാകുമ്പോഴേക്കു വിളവെടുപ്പ് തുടങ്ങാം.

മല്ലി: തനതു മണത്തിനും രുചിക്കും അപ്പോൾ പറിച്ചെടുത്ത് വേരു കളഞ്ഞ ചെടി ഉപയോഗിക്കണം. ഭക്ഷണത്തോടൊപ്പം പാകം ചെയ്തും സാലഡായും ഉപയോഗിക്കാം.

നല്ല നീർവാർച്ചയുള്ള സ്ഥലത്തെ വളക്കൂറുള്ള മണ്ണിൽ വേണം കൃഷി. ജൂൺ–ജൂലൈ, നവംബർ– ഡിസംബർ മാസങ്ങളാണ് മുഖ്യ നടീൽകാലം. നല്ല വിളവ് കിട്ടുക തണുപ്പുകാലത്താണ്.

മല്ലിവിത്തു രണ്ടായി പിളർന്നുവേണം വിതയ്ക്കാൻ. പിളരാത്തതു കിളിർക്കില്ല. 10–12 ദിവസംകൊണ്ട് വിത്തു കിളിർക്കും. മുളയ്ക്കുന്നതു വരെ വിത്തുകൾ കൃത്യമായി നനയ്ക്കണം. കിളിർപ്പ് 20–25 ദിവസമായാൽ വിളവെടുക്കാം.

പുതിന: ഭക്ഷണസാധനങ്ങൾക്കു സുഗന്ധം നൽകുന്ന പുതിന (മിന്റ്) തണ്ട് മുറിച്ചു നട്ടാണു കൃഷി ചെയ്യുന്നത്. നിലത്തു പടർന്നുവളരുന്ന ചെടിയുടെ ഓരോ മൂട്ടിൽനിന്നും വേരുകൾ പൊടിക്കുന്നു. ജൈവവളങ്ങൾ ചേർത്താൽ വർഷം മുഴുവൻ പുതിനയില പറിച്ചെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കി ഒഴിച്ചാൽ ചെടി തഴച്ചുവളരും.

തെങ്ങ് നഴ്സറി പരിചരണം

coconut-seedlings

Q. നല്ല വിളവു നൽകിക്കൊണ്ടിരിക്കുന്ന ലക്ഷണമൊത്തതും കരുത്തോടെ വളരുന്നതുമായ ഏതാനും തെങ്ങുകൾ ഞങ്ങളുടെ പ്രദേശത്തുണ്ട്. ഇവയിൽനിന്നുള്ള വിളവ് വിത്തുതേങ്ങയ്ക്കായി ശേഖരിച്ചിട്ടുമുണ്ട്. ഇനി തൈകൾക്കായി ഒരു നഴ്സറി തയാറാക്കണമെന്നു കരുതുന്നു. അതെങ്ങനെ ചെയ്യണമെന്ന് അറിയണം.

ആർ.പി. കുഞ്ഞൻ, കണിയാരത്ത് വീ‌ട്, പെരുവയൽ

കീടരോഗബാധ ഏൽക്കാതെ കരുത്തോടെ വളരുന്ന തെങ്ങിൽനിന്നു ശാസ്ത്രീയമായി സംഭരിച്ചുള്ള വിത്തുതേങ്ങയുടെ തൈകൾ നടുന്നതിനായി നഴ്സറി തയാറാക്കണം. നനസൗകര്യമുള്ളതും എന്നാൽ വെള്ളം കെട്ടിനിൽക്കാത്തതുമായ നിരപ്പായ സ്ഥലത്താവണം നഴ്സറി. മണ്ണ് മണൽ കലർന്നതും ഇളക്കമുള്ളതുമായാൽ നന്ന്.

ശ്രദ്ധിക്ക‍േണ്ടത്: തവാരണ നല്ല നീർവാർച്ചയുള്ളതാകണം. ചിതൽശല്യത്തിനെതിരെ മുൻകരുതൽ എടുക്കണം. അത്യാവശ്യമെങ്കിൽ വിദഗ്ധോപദേശം വാങ്ങി ജൈവ, രാസ ചിതൽനാശിനികൾ ഉപയോഗിക്കുകയുമാവാം.

സൗകര്യമായ നീളത്തിലും വീതിയിലും വാരങ്ങളെ‌ടുത്താകണം വിത്തുതേങ്ങ പാകേണ്ടത്. നാലു വരിയിൽ പാകാൻ 160 സെ.മീറ്ററും 5 വരി പാകാൻ 200 സെ.മീറ്ററും വീതിയുള്ള വാരങ്ങൾ എടുക്കണം.

രണ്ടു നിരകൾക്കായി 40 സെ.മീറ്ററും രണ്ടു തേങ്ങകൾ തമ്മിൽ 30 സെ.മീറ്ററും അകലത്തിൽ വേണം പാകാൻ.

രണ്ടു വാരങ്ങൾ തമ്മിൽ 75 സെ.മീ. അകലം ഉണ്ടാകണം. തവാരണയ്ക്കു തിരഞ്ഞെടുക്കുന്ന സ്ഥലത്തു മതിയായ അളവിൽ സൂര്യപ്രകാശം ലഭിക്കണം. തണൽ അധികമാകുകയുമരുത്. നനസസൗകര്യം വേണം. തവാരണയ്ക്കു യോജിച്ചതു മണൽമണ്ണാണ്. തവാരണകളിൽ മഴക്കാലാരംഭത്തോടെ വിത്തുതേങ്ങകൾ പാകാം.

പാകുന്ന രീതി: ചാലുകൾ 25 സെ.മീ താഴ്ചയിലെടുത്ത് അതിൽവേണം വിത്തുതേങ്ങ പാകാൻ. പാകിയ ശേഷം തേങ്ങയുടെ മോടുഭാഗം മണ്ണിനു മുകളിൽ കാണത്തക്ക വിധം മണലിട്ടു മൂടണം. പാകുന്ന സമയം തേങ്ങയിൽ വെള്ളം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

നഴ്സറി സംരക്ഷണം: ആവശ്യാനുസൃതം തണൽ നൽകണം, വേലി കെ‍ട്ടി സംരക്ഷണം നൽകുകയും വേണം.

മഴയില്ലെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയ്ക്കണം. ലഭ്യമെങ്കിൽ വാരങ്ങളി‍ൽ പുതയിടണം. കളവളർച്ച കണ്ടെങ്കിൽ പറിച്ചു നീക്കണം. ചിതൽശല്യത്തിനു തക്കതായ പ്രതിവിധി കൈക്കൊള്ളണം. കുമിൾബാധ കണ്ണിൽപെട്ടാൽ ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തളിക്കണം. പാകിക്കഴിഞ്ഞാൽ വിത്തുതേങ്ങ മുളയ്ക്കാൻ എട്ട് ആഴ്ച എടുക്കും. നല്ല തേങ്ങകൾ എല്ലാം അഞ്ചു മാസത്തിനകം തന്നെ മുളയ്ക്കും. ആറു മാസമായാലും മുളയ്ക്കാത്തവയെല്ലാം ഇളക്കി നീക്കണം. പരിശോധനയിൽ തീരെ കരുത്തില്ലാത്തവയും നീക്കം ചെയ്യേണ്ടതാണ്.

മിത്രകീടങ്ങൾ

pest-of-tomato-tuta-absoluta2 Representative image

Q. ശത്രുകീടങ്ങളും മിത്രകീടങ്ങളും തമ്മിലുള്ള അന്തരമെന്ത്. കീട‍നിയന്ത്രണത്തിനു മിത്രകീടങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം.

മേരി ജോസഫ്, മേരിത്തോട്ടം, കുണ്ടല്ലൂർ.

പ്രകൃതിയിൽ കാണുന്ന എല്ലാ കീടങ്ങളും വിളകൾക്കു ഭീഷണിയല്ല. നാശകാരികളായ കീടങ്ങളെ തുരത്താൻ പല മാർഗങ്ങൾ ഇന്നുണ്ട്. ഇവയിൽ പരിസ്ഥിതി സൗഹൃദപരവും ചെലവു കുറഞ്ഞതുമായ മാർഗമാണ് മി‍ത്രകീടങ്ങളെ ഉപയോഗിച്ചുള്ളത്. വിളകളുടെ ശത്രുകീടങ്ങളെ നശിപ്പി‍ക്കുന്ന കീ‌ടങ്ങളാണ് മിത്രകീടങ്ങൾ. ഇവയെ ആവശ്യാനുസരണം ഉൽപാദിപ്പിച്ചു ശത്രുകീട നിയന്ത്രണത്തിന് ഉപയോഗിക്കാം. ഉദാ: പച്ചക്കറികളെ ബാധിക്കുന്ന വെള്ളീച്ചയെ നശിപ്പിക്കുന്ന കീടമാണ് പച്ചനിറത്തിൽ സുതാര്യമായ ചിറകുകളോടെയുള്ള ഗ്രീൻ ലേസ് വിങ് ബഗ്. ഇവയുടെ മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ വെള്ള‍ീച്ചകളെ തിന്നുന്നു. മുഞ്ഞ, ഇലപ്പേൻ, മീലിമൂട്ട എന്നിവയെയും ഇവ നശിപ്പിക്കും.

ഒരേക്കർ സ്ഥലത്തേക്ക് ഈ മിത്രകീടത്തിന്റെ ആയിരം മുട്ടകൾ വേണ്ടിവരും. ഇത്രയും എണ്ണം മുട്ടകളടങ്ങിയ ടിന്നുകൾ ഇന്നു ലഭ്യമാണ്. മുട്ട വിരിഞ്ഞുതുടങ്ങുന്നതോ‌ടെയോ അതിനു മുമ്പോ മുട്ടകൾ ചെടികളിൽ നിക്ഷേപിക്കണം. അതിനു ടിന്നിന്റെ വായ് മൂടിക്ക‍െട്ടിയ തുണി അഴിച്ച് ഉള്ളിലുള്ള മുട്ടകളെ കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടഞ്ഞിട്ടാൽ മതി. അതിരാവിലെയോ വൈകിട്ടോ ഇടുന്നതാണ് നന്ന്. കീടാക്രമണാരംഭത്തിൽതന്നെ ഇതു ചെയ്യണം.

പയറിലെ മുഞ്ഞബാധയ്ക്കെതിരെ നീറു(മിശറ്)കളെ ഉപയോഗിക്കാം. ഇവ കൂടുകൂട്ടിയിട്ടുള്ള മരങ്ങളുമായി കയർകൊണ്ട് പയർചെടികളെ ബ‍ന്ധപ്പെടുത്തിയോ നീറുകൂടുകൾ പൊട്ടിച്ചെടുത്തു ചെ‌ടികളിൽ കുടയുകയോ ചെയ്താൽ മതി, അവ മുഞ്ഞകളെ തിന്നുതീർക്കും.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in

Your Rating: