വൈറ്റിലയിൽ നഗരമധ്യത്തിൽ ജനിച്ചുവളർന്ന സന്ധ്യ നാട്ടിൻപുറത്തെ ക്ഷീര കർഷകയായി മാറിയതെങ്ങനെയെന്നു പലരും അദ്ഭുതപ്പെടാറുണ്ട്. ഇരട്ടക്കുട്ടികൾക്കു രാസവസ്തു കലരാത്ത ശുദ്ധമായ പാൽ നൽകാൻ രണ്ടു തവണയായി വാങ്ങിയ പശുക്കളാണ് സന്ധ്യയെ ക്ഷീര കർഷകയാക്കിയത്. പിന്നീടു പശുവളർത്തൽ ജീവനോപാധിയായി. 14 വർഷമായി ഈ രംഗത്ത്. പ്രതിദിനം 120 ലീറ്റർ പാൽ വരെ വിറ്റ ദിവസങ്ങളുണ്ട്. ആലുവ കിഴക്കെ കടുങ്ങല്ലൂർ ജയസദനിൽ പ്രദീപിന്റെ ഭാര്യയാണ് സന്ധ്യ.
നാലു മക്കൾ. പ്ലസ് വണ്ണിനു പഠിക്കുന്ന അശ്വിനും അഭിനവും ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിനന്ദും അഗ്നീഷും. 11 സെന്റിൽ വീടും തൊഴുത്തും കഴിഞ്ഞുള്ള സ്ഥലത്ത് ആടുകളെയും കോഴികളെയും വളർത്തുന്നുണ്ട്. പാലിനു മാത്രമേ വില വാങ്ങൂ. ചാണകവും ഗോമൂത്രവും നാട്ടുകാർക്കു സൗജന്യമായാണ് നൽകുന്നത്. ജൈവ കീടനാശിനി ഉണ്ടാക്കാനും മരണാനന്തര പൂജകൾക്കും ഗോമൂത്രം തേടി ഒട്ടേറെയാളുകൾ എത്തുന്നു.