ADVERTISEMENT

നെല്ലും പശുവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ മലപ്പുറം പരപ്പനങ്ങാടി ഉള്ളണം കളരിക്കല്‍ വീട്ടില്‍ വി.സി. ജൈസലിനു ചൂണ്ടിക്കാണിക്കാന്‍ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന 80 ഏക്കര്‍ പാടമുണ്ട്. 

അവിടെ കതിരു വന്നുകൊണ്ടിരിക്കുന്ന പച്ചപ്പു നിറഞ്ഞ നെല്‍ക്കൃഷി. കുറച്ചു മാറി 20 പശുക്കളുള്ള വലിയൊരു ഫാം. പാടവും ഫാമും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ് ജൈസല്‍ എന്ന മുപ്പത്തഞ്ചുകാരന്റെ കാര്‍ഷിക വിജയം. 80 ഏക്കര്‍ സ്ഥലത്തെ നെല്ല്, 5000 നേന്ത്രന്‍, 2000 റോബസ്റ്റ, 20 പശുക്കള്‍, 40 ആടുകള്‍ ഇതെല്ലാമാണ് ജൈസലിന്റെ പൂരകകൃഷി. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചു വളരുന്നത്. 

dairy-farm-1
ജൈസല്‍

ആദ്യം ജൈസലിന്റെ പാടത്തേക്കു വരാം. ഒറ്റ സീസണില്‍ മാത്രമേ ഇവിടെ നെല്‍ക്കൃഷി ചെയ്യാന്‍ കഴിയൂ. നവംബറില്‍ വിത്തിട്ടാല്‍ മാര്‍ച്ചില്‍ കൊയ്യും. പിന്നെ പയറു വിതയ്ക്കും. ജൂണില്‍ മഴക്കാലം തുടങ്ങിയാല്‍ വെള്ളമിറങ്ങാന്‍ ആറു മാസമെടുക്കും. 

പിതാവ് അബ്ദുറഹിമാന്‍ ഹാജിയും കൃഷിക്കാരനായിരുന്നു. ചെറുപ്പംമുതലേ ജൈസലിനു കൃഷിയൊരു ഹരമായി. അങ്ങനെയാണ് പാട്ടത്തിനെടുത്ത സ്ഥലമടക്കം 80 ഏക്കറില്‍ നെല്ലുണ്ടാക്കിയത്. ഉമയാണ് വിത്ത്. നെല്ലിനു വേണ്ട പ്രധാന വളം വിത്തിടുന്നതിനു മുന്‍പേ ഉണ്ടാക്കും. ചാണകവും ആട്ടിന്‍കാഷ്ഠവും ചാരവും നന്നായി ഇളക്കിച്ചേര്‍ത്ത് കൂനയാക്കി മൂടിയിടും. 40 ദിവസം കൊണ്ട് ഇതെല്ലാം ചേര്‍ന്നു നല്ലൊരു ജൈവവളമായിരിക്കും. മണ്ണൊരുക്കം മുതലേ ഈ വളം ചേര്‍ത്തുകൊടുക്കും. 

നെല്ലു കൊയ്താല്‍ വൈക്കോല്‍ പകുതി മാത്രമേ വില്‍ക്കൂ. ബാക്കിയെല്ലാം സ്വന്തം ഫാമിലേക്കുള്ളതാണ്. 14 കറവയുള്ളതടക്കമാണ് 20 പശുക്കള്‍. എച്ച്എഫ് ഇനത്തിലുള്ളതാണു പശുക്കളെല്ലാം. ദിവസവും 150 ലീറ്റര്‍ പാല്‍ വില്‍പനയ്ക്കുണ്ടാകും.  

ലീറ്ററിന് 60 രൂപ തോതിലാണു പായ്ക്കറ്റ് വില്‍പന. പായ്ക്കറ്റ് പാലിന് അനുദിനം ആവശ്യക്കാര്‍ കൂടിവരുന്നതിനാല്‍ പ്രത്യേക ലേബലില്‍ തന്നെ പാല്‍ വില്‍ക്കാനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. 

ആടുകളെ തുറന്നുവിട്ടാണു വളര്‍ത്തുന്നത്. ഇറച്ചിപ്രായമെത്തുമ്പോള്‍ വില്‍ക്കും. 

വേനല്‍ക്കാലത്തു പശുക്കള്‍ക്കു തീറ്റകൊടുക്കാന്‍ ചോളം കൃഷി ചെയ്യും. കുല വരുന്നതിനു മുന്‍പു തന്നെ കൊയ്‌തെടുക്കും. പശുക്കള്‍ക്ക് പച്ചയില കൊടുക്കാന്‍ വേണ്ടിയാണിത്. 

9000 വാഴകള്‍ക്കുള്ള പ്രധാന വളവും ജൈസല്‍ ഉണ്ടാക്കുന്ന ജൈവവളം തന്നെയാണ്. നാട്ടിലുള്ള വാഴകര്‍ഷകര്‍ക്കു നല്ല വിപണി വില ലഭിക്കാനായി ജൈസലിന്റെ നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരണം നടക്കുകയാണ്. കൂടുതല്‍ വില ലഭിക്കുന്നിടത്ത് സൊസൈറ്റി തന്നെ വാഴക്കുലയെത്തിച്ച് കര്‍ഷകര്‍ക്കു നല്ല വില ഉറപ്പാക്കും.

മഴക്കാലത്തെ ആറുമാസം പാടം തരിശിടാതെ മീന്‍ വളര്‍ത്താനുള്ള വലിയൊരു പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 2 സ്ഥലത്ത് മീന്‍കുഞ്ഞുങ്ങളെ വളര്‍ത്താനായി കുളം തയാറായി കഴിഞ്ഞു. 

പരപ്പനങ്ങാടി നഗരസഭയില്‍ എവിടെ തരിശുഭൂമിയുണ്ടെങ്കിലും അവിടെയൊക്കെ കൃഷി ചെയ്യാന്‍ താന്‍ ഒരുക്കമാണെന്നാണ് ജൈസല്‍ പറയുന്നത്. ജൈസലിന്റെ കൃഷിയിലെ ആവേശം ഉള്‍ക്കൊണ്ട് കൂടുതല്‍പേര്‍ കൃഷിക്കിറങ്ങി. 

ഫോണ്‍: 9895242882

English summary: Integrated Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com