ചോദ്യം ഉത്തരം ∙ മൃഗസംരക്ഷണം
Q. എന്റെ പശുവിനു കന്നിപ്രസവത്തിൽത്തന്നെ അകിടിന് നീരുവന്നു. പ്രസവിച്ചയുടൻതന്നെ ഒരു വശത്തെ അകിടിൽനിന്നു പഴുപ്പുകലർന്ന നിറത്തിൽ പിരിഞ്ഞു കട്ടയായി വരികയും ചെയ്തു. കന്നിപ്രസവത്തിൽ പശുക്കൾക്ക് അകിടുവീക്കം വരാൻ എന്താണു കാരണം.
പി. ബാലകൃഷ്ണൻ, പുല്ലുവഴി
ചെനയുള്ള കിടാരികൾക്ക് അകിടുവീക്കം വരാൻ സാധ്യതയില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ കിടാരികളിൽ ചെനയുള്ള അവസാന നാളുകളിൽ അകിടുവീക്കം വരുന്നതായി കാണുന്നു. അതിനാൽ ചെനയുടെ അവസാന നാളുകളിൽ അവയുടെ അകിടിൽ എവിടെയെങ്കിലും അസാധാരണ വീക്കമോ മറ്റോ ഉണ്ടോയെന്നു നോക്കണം. അകിടിലെ സ്രവം തേൻപോലെയല്ലാതെ, പഴുപ്പുകലർന്ന രീതിയിൽ കണ്ടാൽ വെറ്ററിനറി ഡോക്‌ടറെ സമീപിച്ച് ഉചിതമായ ആന്റിബയോട്ടിക് ചികിത്സ നൽകണം. അകിടിൽ ഏതെങ്കിലും മുറിവോ ക്ഷതമോ കണ്ടാൽ അവിടെ മരുന്നു പുരട്ടണം. ഡെയറി ഫാമിലെ കിടാക്കൾ ചെനയുള്ള പശുക്കളുടെ അകിട് ചപ്പാൻ ഇടയാകരുത്. തൊഴുത്തിൽ ശുചിത്വവും ഉണങ്ങിയ അന്തരീക്ഷവും ഉറപ്പാക്കണം. ഈച്ചശല്യം ഒഴിവാക്കണം. പ്രാണികൾ അകിടിൽ മുറിവേൽപ്പിക്കാൻ ഇടയാകരുത്. ഉരുക്കൾക്കു പ്രതിരോധശേഷി ലഭിക്കാൻ സെലനിയം, സിങ്ക്, ജീവകം എ അടങ്ങിയ ധാതുക്കൾ നൽകണം.
കുരലടപ്പൻ രോഗം
Q. കന്നുകാലികളിലെ കുരലടപ്പൻ രോഗത്തിന്റെ ലക്ഷണങ്ങൾ, കാരണം, പ്രതിവിധി എന്നിവ നിർദേശിക്കാമോ?
വിഷ്ണു പ്രകാശ്, പായിപ്പാട്
കുരലടപ്പൻ രോഗം കിടാരികളിലും കറവപ്പശുക്കളിലും കൂടുതലായി കണ്ടുവരുന്നു. പാസ്ചറില്ല (Pasterulla) ഇനത്തിൽപ്പെടുന്ന ബാക്ടീരിയയാണ് രോഗകാരി. രോഗാണുക്കൾക്ക് മണ്ണിൽ വളരെക്കാലം തങ്ങിനിൽക്കാൻ കെൽപ്പുണ്ട്. മഴക്കാലത്തിന്റെ ആരംഭത്തിൽ പച്ചപ്പുല്ല് പശു ആർത്തിയോടെ തിന്നുമ്പോൾ വായിലുള്ള ചെറിയ പോറലുകളിലൂടെ മണ്ണിലെ രോഗാണുക്കൾ ഉരുവിന്റെ ഉള്ളിൽ കടക്കും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചുകഴിയുമ്പോൾ പനി ശക്തമാകും. കീഴ്ത്താടയിലും തൊണ്ടയ്ക്കു ചുറ്റും ശക്തമായ നീര് ഉണ്ടാകും. ഭക്ഷണം കഴിക്കാൻ പ്രയാസം, ശ്വാസതടസ്സം, വായിൽനിന്ന് ഉമിനീർ പ്രവാഹം എന്നിവ ലക്ഷണങ്ങൾ. രക്തപരിശോധന വഴി രോഗം കൃത്യമായി നിർണയിക്കാം. സൾഫാ ഇനത്തിൽപ്പെടുന്ന മരുന്ന് കുത്തിവച്ചാൽ ഉരുക്കൾ സുഖം പ്രാപിക്കും. രോഗം വരാതിരിക്കാൻ മഴക്കാലത്തിനു മുമ്പായി പ്രതിരോധ കുത്തിവയ്പ് പശുക്കൾക്കു നൽകണം. ഓയിൽ അഡ്ജുവെന്റ്, ബ്രോത്ത് ഇനത്തിൽപ്പെടുന്ന പ്രതിരോധ കുത്തിവയ്പ് പശുക്കൾക്കു നൽകാം. തൊഴുത്തിന്റെ വൃത്തി ഉറപ്പാക്കുകയും വേണം.
ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ: 9447399303