ADVERTISEMENT

ക്ഷീരകർഷകൻ എന്ന മേൽവിലാസംകൂടി സ്വീകരിക്കാൻ ബിൽഡിങ് കോൺട്രാക്ടര്‍ പെരുമ്പാവൂർ സോമരാജപുരം ശ്രീകുമാർ തയാറാവുമ്പോൾ, അതിനെ മലയാളിയുടെ മാനോഭാവത്തിൽ വന്ന മാറ്റത്തിന്റെ അടയാളമായിക്കാണണം. കീടനാശിനിയടിക്കാത്ത പച്ചക്കറിയും മായം കലരാത്ത പാലും കഴിക്കാനുള്ള ആഗ്രഹത്തിന്റെ അടയാളം.

രണ്ടരയേക്കർ പുരയിടത്തിൽ ജാതിയാണ് ശ്രീകുമാറിന്റെ മുഖ്യവിള. ഇടയ്ക്ക് അതിനു ചാണകം വാങ്ങിയിടുമ്പോൾ വീട്ടുകാർ മൂക്കു ചുളിക്കുമായിരുന്നെന്നു ശ്രീകുമാർ. കൃത്രിമ കാലിത്തീറ്റ കഴിക്കുന്ന പശുവിന്റെ ചാണകത്തിന് അസുഖകരമായ ഗന്ധം. ചില ജൈവകൃഷിക്കാരിൽനിന്നു നാടൻപശുവിന്റെ പരിപാലനവും അതിന്റെ ചാണകത്തിനുള്ള പോഷകമേന്മയും അറിഞ്ഞപ്പോൾ മടിച്ചില്ല, കൊടകരയിൽനിന്നൊരു വെച്ചൂർ പശുവിനെ സ്വന്തമാക്കി ശ്രീകുമാർ. വെച്ചൂർ വന്നപ്പോൾ തുടക്കത്തിൽതന്നെ രണ്ടു ഗുണം ലഭിച്ചു. ജാതിക്കിടയിൽ വളരുന്ന പുല്ലു വെട്ടാൻ മുൻപു പണം മുടക്കണമായിരുന്നു. വെച്ചൂർ മേയാൻ തുടങ്ങിയതോടെ ആ ചെലവ് ഒഴിവായി. ചാണകത്തെക്കുറിച്ചുള്ള പരാതിയും തീര്‍ന്നു.

വളർത്തല്‍ എളുപ്പവും ചെലവു തുച്ഛവുമെന്നു മനസിലായതോടെ നാടൻ പശുക്കളുടെ എണ്ണം കൂട്ടി. കാസർകോട് കുള്ളൻ, ബഞ്ചാര കുള്ളൻ, വടകര കുള്ളൻ, പെരിയാർവാലി, കൃഷ്ണ, കപില, ഗിർ എന്നിങ്ങനെ ഇന്നു  തൊഴുത്തിൽ 14 നാടൻ പശുക്കൾ.  എണ്ണം കൂട്ടും മുൻപുതന്നെ വരുമാനവും വന്നു തുടങ്ങിയെന്നു ശ്രീകുമാർ. ലീറ്ററിന് 100 രൂപ വില നിശ്ചയിച്ചിട്ടും നാടൻ പാലിന് ആവശ്യക്കാരെത്തി. ഒന്നോ ഒന്നരയോ ലീറ്റർ പാലാണ് ഒരു പശുവിൽനിന്നു ലഭിക്കുക. നിലവിൽ, വീട്ടാവശ്യം കഴിഞ്ഞ് ദിവസം കുറഞ്ഞതു രണ്ടു ലീറ്റർ പാൽ വിൽക്കാം. കൂടുതൽ പശുക്കൾ കറവയിലുള്ളപ്പോള്‍ പാലിന് ആവശ്യക്കാർ കുറവെന്നു കണ്ടാൽ നെയ്യ്  ആക്കും. 25–30 ലീറ്റർ പാൽ ഉറയൊഴിക്കുമ്പോഴാണ് ഒരു കിലോ നെയ്യ് ലഭിക്കുക. കിലോയ്ക്ക്  2500 രൂപ വിലയിട്ടിട്ടും ആവശ്യക്കാരേറെ. സാധാരണ നെയ്യും നാടൻപശുവിന്റേതും തമ്മിൽ ഗുണമേന്മയിൽ അത്രയ്ക്കുണ്ട് വ്യത്യാസമെന്നും അതു തിരിച്ചറിയുന്ന ഉപഭോക്താക്കൾ ഏറെയുണ്ടെന്നും ശ്രീകുമാർ. 

desi-cow-1
ശ്രീകുമാർ നാടൻ പശുവിനൊപ്പം

അടുത്ത ഘട്ടത്തിൽ ചാണകത്തിനും ഡിമാൻഡ് വന്നു. ജൈവകൃഷിയും അടുക്കളത്തോട്ടവുമെല്ലാം പ്രചാരം നേടിയതോടെ നാടൻപശുവിന്റെ ചാണകം തിരഞ്ഞ് ആവശ്യക്കാരെത്തിത്തുടങ്ങി. വേനലിൽ, മുറ്റത്ത് ഒരു പാളി കരിയില വിരിച്ച് മുകളിൽ പച്ചച്ചാണകം കോരിയിടും. അതിനു മുകളിലേക്ക് ഒരാഴ്ച ഗോമൂത്രം കോരിയൊഴിക്കും. വീണ്ടും മുകളിൽ ഒരടുക്ക് കരിയില. തുടർന്ന് ചാണകം പടുതകൊണ്ടു മൂടിയിടും. 40 ദിവസംകൊണ്ട് നന്നായി പൊടിഞ്ഞു കിട്ടുന്ന ഈ കമ്പോസ്റ്റ്, 20 കിലോ വീതം ചാക്കിൽ നിറച്ച് ഒന്നിന് 150 രൂപ നിരക്കിൽ വിൽപന. 

നാടൻപശു വന്നതുകൊണ്ട് കെട്ടിടനിർമാണത്തിന് തെല്ലും തടസം വന്നിട്ടില്ലെന്നു ശ്രീകുമാർ. കാരണം, അവയ്ക്കു വേണ്ടി ചെലവിടുന്നത് പരിമിതമായ സമയം മാത്രം. നാടൻ പൈക്കളുടെ ചെറു വയറു നിറയാൻ അധികമൊന്നും വേണ്ട. പറമ്പിലെ പച്ചപ്പുല്ലാണ് പ്രധാന തീറ്റ. അധികം വിലയില്ലാത്ത അരി വാങ്ങി കഞ്ഞി വച്ചു നൽകുന്നതാണു മറ്റൊന്ന്. വീട്ടിലെയും അയൽവീട്ടിലെയും കഞ്ഞിവെള്ളം ശേഖരിച്ച് അതിൽ തവിടും ചോളപ്പൊടിയും കുഴച്ചു നൽകുന്നത് അധിക പോഷകം. അയൽ സംസ്ഥാനത്തുനിന്നുള്ള ചിലയിനങ്ങൾക്കു മാത്രം തേങ്ങാപ്പിണ്ണാക്കും പരുത്തിപ്പിണ്ണാക്കും നിർബന്ധം. 

എത്ര ചെലവിട്ടാലും മാസം 1000–1200 രൂപയിലൊതുങ്ങും ഒന്നിന്റെ ചെലവ്. നന്നായി മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാൽ മൂല്യവർധിത ഉൽപന്നങ്ങളുമായി ചെറുതല്ലാത്ത വരുമാനം നാടൻ പശു നൽകുമെന്നും ശ്രീകുമാർ. ഒപ്പം, നാട്ടുകാർക്കും വീട്ടുകാർക്കും ആരോഗ്യ ഭക്ഷണവും.

ഫോൺ: 9388961525

English summary: Profit from Desi Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com