കുഞ്ഞുമോൾക്ക് തുണ മിക്ക കർഷക കുടുംബങ്ങളുടെയും നിത്യച്ചെലവു നടത്തുന്ന വിള
Mail This Article
സമ്മിശ്രക്കൃഷിയിൽ ഒരു വിളയെയും തള്ളിപ്പറയാനാവില്ലെങ്കിലും കുഞ്ഞുമോള്‍ ജോസിന്റെ കണ്ണിൽ കൂടുതൽ മാർക്ക് കൊക്കോയ്ക്കും ജാതിക്കും. കാലങ്ങളായി വിലയിൽ കാര്യമായ ചാഞ്ചാട്ടമില്ല, ആഴ്ചവരുമാനത്തിന് ഉതകുകയും ചെയ്യും ഇരുവിളകളും. മികച്ച വിളവുള്ള അമ്പതോളം കൊക്കോയിൽനിന്ന് ആഴ്ചയിൽ ശരാശരി 3000 രൂപ കയ്യിലെത്തും. ഇടുക്കി ജില്ലയിലെ മിക്ക കർഷക കുടുംബങ്ങളുടെയും നിത്യച്ചെലവു നടത്തുന്നത് കൊക്കോയെന്നു കുഞ്ഞുമോൾ. ജാതിയും സമാനമായ സഹായം നൽകുന്നു.
മത്സ്യവും പോത്തും പശുവും നെല്ലും വാഴയും കുരുമുളകും കിഴങ്ങിനങ്ങളുമെല്ലാം ചേർന്ന കൃഷിയിടത്തിൽനിന്ന് വിലയിടിവിന്റെ പേരിൽ ഒന്നിനെയും മാറ്റി നിർത്താത്ത കുഞ്ഞുമോൾ പക്ഷേ സമീപകാലത്ത് കാപ്പിത്തോട്ടത്തില്‍ ചെറിയൊരു പങ്കു വെട്ടിനീക്കി. എത്ര കാത്തിരുന്നിട്ടും വിലയും കൂലിച്ചെലവും തമ്മില്‍ അന്തരം കൂടുകയല്ലാതെ കുറയുന്നില്ല എന്നു വന്നപ്പോൾ കാപ്പിയുടെ എണ്ണം കുറച്ചു, ഏലത്തിന്റെ എണ്ണം കൂട്ടി. മിഥുനം–കർക്കിടക മാസത്തിൽ വിളവെടുപ്പു തുടങ്ങിയാൽ 40 ദിവസം ഇടവിട്ട് ചുരുങ്ങിയത് എട്ടു തവണ വിളവെടുക്കാം എന്നതാണ് ഏലത്തിന്റെ മെച്ചം.
ഏതാനും പച്ചക്കറിയിനങ്ങൾക്കോ വാഴക്കുലയ്ക്കോ മാത്രം തറവില പ്രഖ്യാപിച്ചതുകൊണ്ട് മുഴുവൻസമയ കർഷകർക്കു നേട്ടമില്ലെന്നു കുഞ്ഞുമോൾ. സാധാരണ കർഷകർ ആശ്രയമായിക്കാണുന്ന എല്ലായിനങ്ങൾക്കും തറവില ഉറപ്പാക്കണം. ശരാശരി 250 രൂപ കൃഷിച്ചെലവു വരുന്ന നേന്ത്രന് 30 രൂപ എന്ന തറവില തീർത്തും അപര്യാപ്തമെന്നും കുഞ്ഞുമോൾ.
വിലാസം: കർഷകശ്രീ കുഞ്ഞുമോൾ ജോസ്, നടുവിലേപുരയ്ക്കൽ, പാറത്തോട്, ഇടുക്കി
ഫോൺ: 9446417361