ADVERTISEMENT

വന്യജീവികൾ ജീവിതം ദുസഹമാക്കിയതോടെ കേരളത്തിലെ കർഷകർ ബുദ്ധിമുട്ടിലാണ്. പലേടത്തും പ്രതിഷേധവുമായി കർഷകർ തെരുവിലിറങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ വന്യജീവികളുടെ പെരുപ്പം നിയന്ത്രിക്കാൻ സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ അവിടുത്തെ പരിസ്ഥിതിക്കും ജനജീവിതത്തിനും കോട്ടം തട്ടാത്ത വിധത്തിലുള്ളവയാണ്. ന്യൂസിലൻഡിൽ മയിലുകളും മാനുകളുമെല്ലാം പരിധിയിൽ കവിഞ്ഞ് പെരുകിയപ്പോൾ കൊന്ന് എണ്ണം കുറയ്ക്കാൻ സർക്കാർ ഇടപെട്ടു. ഓസ്ട്രേലിയയിലും ഇത്തരത്തിൽ ഒട്ടേറെ ഇല്ലായ്മചെയ്യൽ നടന്നിട്ടുണ്ട്. അതിലൊന്നാണ് ഒട്ടകശല്യം മൂലം അവയെ കൊന്നൊടുക്കിയത്. 

ഓസ്‌ട്രേലിയൻ ഒട്ടകങ്ങൾ അവിടെ ഉണ്ടായവ അല്ല. 19–ാം നൂറ്റാണ്ടിൽ ഇന്ത്യയിൽനിന്നു ബ്രിട്ടീഷുകാർ എത്തിച്ചതാണ്. പിന്നീട് മോട്ടോർ വാഹന കാലം വന്നപ്പോൾ അവയെ ഉപേക്ഷിക്കുകയും അവ കാടുകയറി കാടൻ ഒട്ടകങ്ങൾ ആയി മാറി പെറ്റു പെരുകുകയും ചെയ്തു. പൂച്ചകളുടെ കാര്യത്തിലും മുയലുകളുടെ കാര്യത്തിലും ഇതേ പറ്റു പറ്റിയവരാണ് ഓസ്‌ട്രേലിയക്കാർ.

മുയലിനെ തടുക്കാൻ ഭൂഖണ്ഡത്തിനു കുറുകെ വേലി കെട്ടുക, പൂച്ചകളെ കൊല്ലാൻ പുരസ്കാരം പ്രഖ്യാപിക്കുക എന്നീ മാർഗങ്ങൾ സ്വീകരിച്ചവരാണവർ. സ്വദേശവാസി അല്ലാത്ത മൃഗങ്ങളൊക്കെ വരുത്തുന്ന ഭീകരത അനുഭവിച്ചുകൊണ്ടിരിക്കുന്ന അവർക്ക് എന്തു ചെയ്യണമെന്ന് ധാരണയുണ്ട്. 

ഈ ഒട്ടകങ്ങളെ നിയന്ത്രിക്കാൻ അവർ ശ്രമം തുടങ്ങിയട്ട് പതിറ്റാണ്ടുകളായി. ജീവനോടെയും ഇറച്ചിയായുമൊക്കെ കയറ്റുമതി ചെയ്യുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചുനോക്കി. പക്ഷ‌േ ഫലമില്ല. ഒടുവിൽ ഓസ്‌ട്രേലിയ‌യിലെ ആദിമ വാസികൾ താമസിക്കുന്ന പ്രദേശങ്ങളിലും ഒട്ടകങ്ങൾ ആക്രമണം തുടങ്ങി. ജനജീവിതം ദുസ്സഹമാക്കി. ആകെ ഈ ആദിമവാസികൾ വളരെ കുറച്ചേ ഉള്ളു. അവരെ അവരുടെ പ്രദേശത്തുതന്നെ സംരക്ഷിച്ചു  പൊരുകയാണ്. അതുകൊണ്ട് തന്നെ ഒട്ടകങ്ങളുടെ എണ്ണം കുറയ്ക്കാമെന്ന് സർക്കാർ പറഞ്ഞു. കുറേ പേർ പ്രതിഷേധമായി രംഗത്തിറങ്ങി. സർക്കാർ 10,000 എണ്ണം എന്ന ലക്ഷ്യം വച്ച് ഇല്ലായ്മ ചെയ്തു. ആ രാജ്യത്തെ ഏതാണ്ട് ഒന്നൊഒന്നര ശതമാനം വരുന്ന ആദിമവാസിളുടെ സംരക്ഷണം എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിൽ. പിന്നെ പ്രകൃതി സംരക്ഷണം.

ഇനി കേരളത്തിലേക്കു തിരികെ വരാം. ആന, മയിൽ, കുരങ്ങ്, പന്നി എന്നിങ്ങനെ കർഷകര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വന്യജീവികളുടെ പട്ടിക നീളും. കേരളത്തിൽ മഴയുടെ രീതി മാറിയതോടെ വരണ്ട ഭൂപ്രദേശങ്ങളിൽ ജീവിക്കുന്ന മയിലുകൾ ഇങ്ങോട്ട് വന്നു. ഒപ്പം നാട്ടിൽ കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങൾ ഇവയുടെ ഇരയായ ഓന്ത്, പാമ്പ് എന്നിവയും ഇവയുടെ വ്യാപനത്തിനു കാരണമായി. മറ്റൊന്ന് ഇവയെയും ഇവയുടെ മുട്ടയും ആഹാരമാക്കുന്ന കുറുക്കൻ, കാട്ടുപൂച്ച, കീരി ഇനത്തിൽപ്പെട്ട ജീവികൾ നാട്ടിൻപുറങ്ങളിൽ വിരളമായി. ഒപ്പം സംരക്ഷണവും.

ഇതിനോടു ചേർത്തു നിർത്തിത്തന്നെ വേണം കാട്ടുപന്നിയുടെ കാര്യവും പരിഗണിക്കാൻ. നാട്ടിലേക്ക് ഇറങ്ങിയാൽ ഇഷ്ടംപോലെ ഭക്ഷണം കിട്ടും എന്നതിലുപരി, പന്നിയുടെ പ്രകൃത്യാലുള്ള ശത്രുക്കളായ പുലി, കടുവ ഇവയുടെ എണ്ണം കുറഞ്ഞു. അഥവാ ഇവ ഉൾക്കാട്ടിൽ ഉണ്ടെങ്കിൽ പോലും പന്നി ജനവാസമുള്ള മേഖലകളിലെ അതിർത്തിയിലുള്ള വനങ്ങളിൽ തമ്പടിച്ചു. അങ്ങനെ നാടിനും ഉൾക്കാടിനും ഇടയിലുള്ള സേഫ് സോണിൽ പന്നികൾ പെറ്റുപെരുകി.

ഇതേ സോണിൽ ഒരു പുലി പോയിട്ട് വലിയ കാട്ടുപൂച്ചയെ കണ്ടാൽ മതി നാട്ടുകാർ ഓടിക്കൂടും പിന്നെ കെണിവച്ചു പിടിക്കും. കാടിനോട് അതിരു പങ്കിടുന്ന റബ്ബർത്തോട്ടങ്ങളിൽ ഒരു പുലി ഇറങ്ങിയാൽ വാർത്തയാണ്. അതേസമയം, പന്നി ഒരു നൂറെണ്ണം ഇറങ്ങിയാലും ഒരു നടപടിയും ഇല്ല. 

പുലി ഒരു ആടിനെ പിടിച്ചാൽ പിന്നെ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇരതേടി ഇറങ്ങില്ല. പന്നിക്ക് ഇര മാത്രമല്ല വ്യായാമം കൂടിയാണ് കൃഷി നശിപ്പിക്കൽ. അതിന് ഇടവേള ഒന്നുമില്ല. കുരങ്ങിന്റെ കഥയും ഇതൊക്കെത്തന്നെ.

കേരള സർക്കാർ ഓരോ പ്രദേശത്തുമുള്ള പന്നിയുടെ/മയിലിന്റെ/കുരങ്ങിന്റെ കണക്ക് എടുക്കുക. ആ കാട്ടിലെ ജൈവ വ്യവസ്ഥ നിലനിൽക്കാൻ ആവശ്യമായ പന്നികൾ/കുരങ്ങുകൾ/മയിലുകൾ എത്ര വേണം എന്ന് വിദഗ്ധർക്ക് നിശ്ചയിക്കാവുന്നതേയുള്ളൂ. അതിനു ശേഷം വിദേശരാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് അവയുടെ പ്രജനന കാലം അല്ലാത്ത നിശ്ചിത മാസങ്ങളിൽ വേട്ടയാടലിന് അനുവാദം കൊടുക്കുക. അതായത് നിശ്ചിത ഭൂപ്രദേശത്തുനിന്നോ വനഭൂമിയിൽനിന്നോ വ്യക്തികൾക്ക് അധികമുള്ള ജീവികളെ വെടിവച്ചു എടുക്കാൻ ലൈസൻസ് കൊടുക്കുക. ഇരയെ വേട്ടക്കാരന് എടുക്കാം. ഇതിനു ലക്ഷങ്ങൾ ഫീസ് ആയി വാങ്ങാം.

English summary: Why Australia killed thousands of camels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com