റിങ് മാസ്റ്റർ സിനിമയിൽ നായികയെക്കാൾ മൂല്യമുള്ള നായ്ക്കുട്ടിയെയും അതിന്റെ വിഐപി പരിവേഷമുള്ള യജമാനനെയും കണ്ടു കയ്യടിച്ചവരാണു നമ്മൾ. അതിന്റെ ഒട്ടും ചെറുതല്ലാത്ത പതിപ്പ് കടവന്ത്രയിലുണ്ട്. മുഹമ്മദ് അനസ് എന്ന ഈ ചെറുപ്പക്കാരന്റെ നായ്ക്കുട്ടി മാത്രമല്ല, പൂച്ചയും കോഴിയും തത്തയുമെല്ലാം ഇന്നു സിനിമാ താരങ്ങളാണ്. . അലങ്കാരപ്പക്ഷികളോടും അരുമ മൃഗങ്ങളോടുമുള്ള ഇഷ്ടമാണ് ഈ ചെറുപ്പക്കാരനെ കേരളമെമ്പാടുമുള്ള പെറ്റ് ഷോകളിൽ ഇഷ്ടതാരമാക്കുന്നത്.
പറവൂരിലെ കുട്ടിക്കാലത്തു മുത്തശ്ശിയുടെ പൂച്ചകളോടു തുടങ്ങിയ ഇഷ്ടമാണ് ഇന്നു നൂറുകണക്കിനു പൂച്ചകളിലും നായ്ക്കുട്ടികളിലും തത്തകളിലും കോഴികളിലുമൊക്കെ ചെന്നെത്തി നിൽക്കുന്നത്. വിവാഹം കഴിഞ്ഞപ്പോൾ സ്വന്തമായൊരു ബിസിനസിനെക്കുറിച്ച് ആലോചന തുടങ്ങി. ഏറ്റവും ഇഷ്ടമുള്ള കാര്യം തന്നെ ബിസിനസായി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഭാര്യ ആശ ധൈര്യം കൊടുത്തു. അങ്ങനെ രണ്ടു നായ്ക്കുട്ടികളിൽ പെറ്റ് ട്രേഡ് ആരംഭിച്ച അനസ് ഇന്നു തന്റെ ഓമന മൃഗങ്ങളും പക്ഷികളുമായി സിനിമാരംഗം വരെയത്തി. തേജോഭായി ആൻഡ് ഫാമിലി എന്ന പൃഥ്വിരാജ് ചിത്രത്തിനു പൂച്ചയെ നൽകിക്കൊണ്ടാണു തുടക്കം.
ചാർലി, സ്വപ്നസഞ്ചാരി, സൗണ്ട് തോമ, ലേഡീസ് ആൻഡ് ജെന്റിൽമാൻ, പട്ടം പോലെ, ഇയ്യോബിന്റെ പുസ്തകം തുടങ്ങി ഒട്ടേറെ സിനിമകൾ. ഇതിൽ ചാർലിയിലും പട്ടം പോലെയിലും അനസും മുഖം കാണിച്ചു. മക്കൾ സനയ്ക്കും സാക്കിക്കുമൊപ്പം നൂറുകണക്കിനു പക്ഷിമൃഗാദികളും അനസിന്റെയും ആശയുടെയും ഓമനകളായി ഈ വീട്ടിലുണ്ട്. ഈ മേഖലയിൽനിന്നു മികച്ച വരുമാനമുണ്ടാക്കുന്ന അനസ് ഇന്നു കൊച്ചിയിൽ കിട്ടാവുന്നതിൽ മികച്ച പെറ്റ് കൺസൽറ്റന്റുമാണ്.