Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുമക്കിളി ആണോ പെണ്ണോ?

pet-birds-male-and-female അരുമ പക്ഷികൾ

മരച്ചില്ലകളിൽ ചേർന്നിരുന്ന് കൊക്കുരുമ്മി പ്രണയസല്ലാപം നടത്തുന്ന ഇണക്കിളികൾ ലോകത്തിലെ സുന്ദരദൃശ്യങ്ങളിലൊന്നാണ്.

ആ ദൃശ്യം ആസ്വദിക്കാൻ ഇണകളിലെ ആണും പെണ്ണും ഏതെന്നു തിരിച്ചറിയേണ്ടതില്ല. എന്നാൽ ആണിനെയും പെണ്ണിനെയും തിരിച്ചറിയുകയെന്നത് അലങ്കാരപ്പക്ഷികളുടെ പ്രജനന സംരംഭത്തിൽ ഏറെ നിർണായകമാണ്.

ആണിനെയും പെണ്ണിനെയും തിരിച്ചറിയൽ ചില അരുമപ്പക്ഷികളിൽ കാഴ്ചയിൽ തന്നെ സാധ്യമാണെങ്കിലും തത്തകളിലും മറ്റും ഇതു പ്രയാസമേറിയ കാര്യമാണ്.

വിലയേറിയ അലങ്കാരപ്പക്ഷികളെ പ്രജനനത്തിനായി വാങ്ങുമ്പോൾ ജോടി ആണും പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പക്ഷിവളർത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പക്ഷി പരിപാലന സംരംഭകർക്ക് അരുമപക്ഷികളിലെ ലിംഗനിർണയ മാർഗങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.

ഇണ ചേർത്തില്ലെങ്കിലും പെൺപക്ഷികൾ മുട്ടയിടും. എന്നാൽ ഇണചേർന്നവയുടെ മുട്ടകൾ മാത്രമേ വിരിയുകയുള്ളൂ.

ആൺ പെൺ പക്ഷികളുടെ എണ്ണത്തിൽ നിശ്ചിത അനുപാതം പാലിക്കേണ്ടത് പ്രജനനത്തിൽ വിശേഷിച്ച്, പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കോളനി പ്രജനനരീതിയിൽ അനിവാര്യമാണ്.

പ്രജനനത്തിനായി പക്ഷികളെ ഇണകളാക്കി വേർതിരിക്കുമ്പോൾ അവ ആണും പെണ്ണുമാണെന്ന് ഉറപ്പിക്കുകയും വേണം. അനുപാതം കൃത്യമായാൽ അധികം വരുന്നവയെ വിൽക്കുകയും ചെയ്യാം.

ആണിനും പെണ്ണിനും അവയുടെ ശാരീരിക, സ്വഭാവ സവിശേഷതകൾ അനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗനിർണയം സഹായിക്കും. പ്രത്യേക രോഗാവസ്ഥകൾ തിരിച്ചറിയാനും ലിംഗനിർണയം പ്രധാനമാണ്. പക്ഷിയെ പേരിട്ടു വിളിക്കണമെങ്കിൽ പോലും ലിംഗം തിരിച്ചറിയേണ്ടതുണ്ട്.

ലിംഗനിർണയം തത്തകളിൽ ഏറെ പ്രധാനമാണ്. തത്തകളിൽ ഒരേ ലിംഗത്തിൽപ്പെട്ടവർതന്നെ ഇണകളായി പെരുമാറുന്നതും പരസ്പരം കൊക്കുരുമ്മി ഉല്ലസിക്കുന്നതും പതിവാണ്. ഇവ രണ്ടും പിടകളാണെങ്കിൽ മുട്ടയിടുകയും ചെയ്യും. പക്ഷേ ഈ മുട്ടകൾ വിരിയില്ല.

മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണചേരണമെന്നില്ല. തമ്മിലുള്ള പൊരുത്തം ഇവയ്ക്കു പ്രധാനമാണ്. അതിനാൽ തന്നെ വളരെ ചെറുപ്പത്തിലേ ലിംഗനിർണയം നടത്തേണ്ടതുണ്ട്.

ആണും പെണ്ണും തമ്മിലുള്ള ചേർച്ച കൃത്യമായ നിരീക്ഷണത്തിലൂടെയേ കണ്ടെത്താനാവുകയുള്ളൂ. നീണ്ടകാലം ഒരുമിച്ചു പാർക്കുന്ന തത്തകളിൽ പരസ്പരം കൊക്കുരുമ്മിയിരുന്ന് ഇണചേരാൻ ശ്രമിക്കുന്നതുപോലും പലപ്പോഴും ചേർച്ചയുടെ ലക്ഷണമാകണമെന്നില്ല

ചില പക്ഷിയിനങ്ങളിൽ ആണും പെണ്ണും തമ്മിൽ രൂപവ്യത്യാസമുണ്ടാകില്ല. ബാഹ്യപ്രത്യുൽപാദന അവയവങ്ങളില്ലാത്ത പക്ഷികളിലും ലിംഗനിർണയം ബുദ്ധിമുട്ടാണ്. ശബ്ദ വ്യത്യാസം, വലുപ്പവ്യത്യാസം, സ്വഭാവസവിശേഷതകൾ, ചിറകുകളുടെയും തൂവലിന്റെയും വർണവ്യതിയാനങ്ങൾ എന്നിവ അനുസരിച്ചാണ് സാധാരണ ഇനങ്ങളിൽ ലിംഗവ്യത്യാസം കണ്ടെത്തുക.

എന്നാൽ ഇത്തരം സൂക്ഷ്മവ്യത്യാസങ്ങൾ തിരിച്ചറിയാൻ ദീർഘകാലത്തെ അനുഭവ സമ്പത്തുകൊണ്ടേ കഴിയുകയുള്ളൂ. കാഴ്ചയിൽ ആണിനെയും പെണ്ണിനെയും തിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളിൽപോലും വർഷത്തിൽ എല്ലാ സമയത്തും ഇതു സാധ്യമല്ല. പ്രജനനകാലത്ത് കടും നിറത്തിലുള്ള വർണങ്ങൾ അണിയുന്ന ആൺപക്ഷി അതിനുശേഷം തൂവലുകൾ നഷ്ടപ്പെട്ട് പെൺപക്ഷികളുടേതുപോലെയാകുന്നു.

പിടകളിൽ മുട്ടയിടുന്ന സമയമാകുമ്പോൾ നടത്തുന്ന ഇടുെപ്പല്ല് പരിശോധന ലിംഗനിർണയത്തിനു സഹായിക്കാറുണ്ട്. പിടകളിൽ മുട്ടയിടുന്നതിനു തൊട്ടു മുൻപുള്ള സമയത്ത് ഇടുപ്പെല്ല് വിസ്തൃതമാകുന്നതായി കാണുന്നു. പക്ഷേ ഈ പരിശോധനപോലും മുട്ടയിടുന്ന കാലത്തു മാത്രമേ ഫലപ്രദമാകുകയുള്ളൂ.

പ്രജനനസമയത്തെ സ്വഭാവവ്യതിയാനങ്ങളാണ് ആൺ-പെൺ തിരിച്ചറിയലിനു സഹായിക്കുന്ന മറ്റൊരു ഘടകം. ആൺപക്ഷികൾ ഈ സമയത്ത് വർണങ്ങളിൽ കുളിച്ച് സുന്ദരന്മാരാകുന്നു. പൂവൻമാർ ഈണത്തിൽ പാടുകയും ഇണയെ ആകർഷിക്കാൻ നൃത്തം വയ്ക്കുകയും മരചില്ലകളിൽ ഊയലാടുകയും ചെയ്യും. പെൺ പക്ഷികളാകട്ടെ, ഈ സമയത്ത് മുട്ടയിടാൻ അറയൊരുക്കുകയും അടയിരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ഇവയൊന്നും പക്ഷിക്കുഞ്ഞുങ്ങളുടെ ലിംഗനിർണയത്തിനു സഹായകരമല്ല.

ബഡ്ജറിഗറുകളിൽ നാസ്വാദ്വാരത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗത്തിന്റെ നിറവ്യത്യാസമാണ് ലിംഗനിർണയത്തിനു സഹായകം. പ്രായപൂർത്തിയെത്തിയ ആൺപക്ഷികളിൽ ഈ ഭാഗത്തിന് കടും നീല അല്ലെങ്കിൽ പർപ്പിൾ നിറവും കുഞ്ഞുങ്ങളിൽ പിങ്ക് നിറവുമായിരിക്കും. പെൺപക്ഷിയിലാകട്ടെ, പ്രജനനസമയത്ത് കടുത്ത തവിട്ടുനിറമായിരിക്കും.

ഗ്രേ കെത്തറ്റിലുകളിൽ മഞ്ഞനിറത്തിലുള്ള മുഖവും കവിളിലെ കടുത്ത ഓറഞ്ച് പൊട്ടും പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നു. പിടയിലാകട്ടെ ചോക്കലേറ്റ് മുഖവും കവിളിൽ മങ്ങിയ ഓറഞ്ച് പുള്ളിയും വാലിൽ മഞ്ഞ, വെള്ള വരകളുമുണ്ടാകും. എന്നാൽ കുഞ്ഞുങ്ങളിൽ ഈ വ്യത്യാസമില്ല.

ഫിഞ്ചുകളിൽ ആൺപക്ഷി മനോഹരമായി പാടുന്നു. പ്രത്യേക നിറവും വരകളുമൊക്കെ ദേഹത്തുണ്ടാകും. സീബ്രാ ഫിഞ്ചുകളിൽ കൊക്കിന്റെ നിറം ആൺപക്ഷികൾക്കു ചുവപ്പും പെൺപക്ഷികൾക്കു മങ്ങിയ ഓറഞ്ചുമാണ്. എന്നാൽ മൂന്നുമാസം പ്രായം വരെ ഇത് തിരിച്ചറിയാനാവില്ല. മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും പ്രത്യക്ഷത്തിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്..

ഇണകളെ എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ഇനമാണ് എക് ലക്റ്റസ് തത്തകൾ ഇവയിൽ പൂവന് കടും പച്ചനിറവും പിടയ്ക്ക് ചുവപ്പുനിറവും. ഇത് മൂന്നാഴ്ച പ്രായത്തിൽ തന്നെ തിരിച്ചറിയാം.

ബാഹ്യപ്രകൃതിയും സ്വഭാവസവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിർണയം നടത്തുന്നതിന്റെ പരിമിതികൾ ഒഴിവാക്കാൻ രണ്ടു മാർഗങ്ങളാണ് എൻഡോസ്കോപ്പിയും ഡി എൻ‍ എ ലിംഗനിർണയവും എൻഡോസ്കോപ്പ് ഉപയോഗിച്ച് പ്രത്യുൽപാദന അവയവങ്ങൾ നേരിട്ട് നിരീക്ഷിച്ച് ലിംഗനിർണയം നടത്തുന്ന രീതിയാണ് ആദ‍്യത്തേത്.

അനസ്തീഷ്യയും സർജറിയുമൊക്കെ ആവശ്യമായതിനാൽ ഇതിനു പ്രചാരം കുറവാണ്. പ്രായപൂർത്തിയെത്തിയ പക്ഷികളിലേ ഈ മാർഗം ഫലപ്രദമാകുകയുള്ളൂതാനും. ഡി എൻ എ ലിംഗ നിർണയമാണ് ഇന്ന് ഏറ്റവും പ്രചാരമുള്ള മാർഗം. ഏതു പ്രായത്തിലും ഇതു സാധ്യമായതിനാൽ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിർണയം നടത്തി ഇണകളായി വളർത്താം.

മക്കാ, കൊന്യൂർ, കൊക്കറൂ, ആഫ്രിക്കൻ ഗ്രേ പാരറ്റ്, ആമസോൺ തത്തകളുടെ ലിംഗനിർണയം ഈ രീതിയിൽ കൃത്യമായി നടത്താം. തൂവലുകൾ, ഒരു തുള്ളി രക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡി എൻഎ സെക്സിങ്ങിന് ഉപയോഗിക്കുന്നത്.

പക്ഷിയുടെ നെഞ്ചുഭാഗത്തുനിന്നു ശേഖരിക്കുന്ന ഇടത്തരം വലുപ്പമുള്ള തൂവലുകളും ഉപയോഗിക്കാം. പൊഴിച്ചിടുന്ന തൂവലുകൾ ഉപയോഗിക്കരുത്. പക്ഷിയുടെ നഖം മുറിച്ചോ, വിരലിൽ കുത്തിയോ ശേഖരിക്കുന്ന രക്തം പ്രത്യേക കാർഡിൽ വീഴിച്ച് ഉണക്കിയശേഷം പരിശോധനയ്ക്ക് അയയ്ക്കാം. വിരിഞ്ഞിറങ്ങി 3-4 മണിക്കൂറിനുള്ളിൽ ശേഖരിക്കുന്ന മുട്ടത്തോടുകൾ (ഉള്ളിലെ സ്തരത്തിൽ ചെറിയ രക്തക്കുഴലുകളും അവയിൽ രക്തവും ഉണ്ടാകും) പരിശോധനയ്ക്ക് അയയ്ക്കാം.

ഇത്തരം വസ്തുക്കൾ കൊറിയറിൽ അയച്ചുകൊടുത്താൽ പല സ്വകാര്യലാബുകളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരിശോധനാഫലം അറിയിക്കും. ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് പരിശോധന സൗകര്യവുമൊക്കെ വാഗ്ദാനം ചെയ്യുന്ന ലബോറട്ടികളുമുണ്ട്. 99.9 ശതമാനം വരെ കൃത്യമായ ഫലം ഇതുവഴി ലഭിക്കും. വിശ്വസ്തരായ ബ്രീഡർമാർ പക്ഷികളെ വിപണനം ചെയ്യുന്നത് ഡി എൻ എ സെക്സിങ്ങിന്റെ സർട്ടിഫിക്കറ്റ് കൂടി നൽകിയാണ്.

ഫോൺ 9446203839

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.