പാൽ ചുരത്തുന്ന പ്രതീക്ഷകൾ
Mail This Article
പശുവിനെപ്പറ്റി പത്തു വാക്യങ്ങളെഴുതുക; പാൽ കുടിക്കാത്തവർ അഞ്ചെഴുതിയാലും മതി എന്ന ഗോപ്രിയ ചോദ്യത്തിന് ഉത്തരം എഴുതാത്തവരായി മലയാളം മീഡിയത്തിൽ ആരുമുണ്ടാവാനിടയില്ല. പശു നമുക്കു പാൽ തരുന്നു. പാൽ ഒരു സമീകൃത ആഹാരമാകുന്നു. പാൽ തെറ്റിച്ചാൽ വാൽ ആകും. പശുവിനു കാൽ നാല്. പശുവിന്റെ കുഞ്ഞിനു കിടാവ് എന്നു പേര്.
ഇത്രയുമായാൽ അഞ്ചു വാക്യമായി; മുഴുവൻ മാർക്കു കിട്ടാൻ അതുമതി.
പശുവിനെപ്പറ്റി ഇങ്ങനെ അഞ്ചു വാക്യങ്ങളിൽ ചുരുക്കിപ്പഠിക്കുന്നത് എന്തിനാണെന്ന് അപ്പുക്കുട്ടന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്തുപോലും ചില കന്നുകാലികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം പാൽപോലെ തെളിഞ്ഞുവന്നിരിക്കുന്നു.
നാടൻ പശുക്കളെപ്പറ്റിയുള്ള ബോധവൽക്കരണത്തിനായി രാജ്യത്തെ എല്ലാ സർവകലാശാലകളിലും കോളജുകളിലും കാമധേനു ചെയർ വരികയാണ്. യുജിസി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പശുവിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇനിയിപ്പോൾ സർവകലാശാലകളിലും കോളജുകളിലും പശുപീഠത്തിൽ ഒരുപാടൊരുപാട് ഒഴിവുകൾ വരും. തൊഴിൽ സാധ്യതകളുടെ പാലും തൈരും മോരുമൊഴുകും. അപ്പോൾ നാം ഓർക്കും: പശുവിനെപ്പറ്റി അഞ്ചുവാക്യം എഴുതിപ്പഠിച്ചതിന്റെ ഗുണം. കാമധേനു ചെയർ സിന്ദാബാദ്!
English Summary : Tharangalil Column by Panachi - ‘Kamdhenu Chair’ to teach cow-breeding