ADVERTISEMENT

‘അഞ്ചടി ഏഴിഞ്ച് ഉയരമുണ്ടായിരുന്നു അമ്മച്ചിക്ക്. ചന്ദനപ്പള്ളി പറക്കോട്ടുകാരിയായ സുന്ദരിക്കുട്ടി, അന്നമ്മ. അത്രയും ഹൈറ്റുള്ള ആണുങ്ങളെ കിട്ടാൻ അക്കാലത്ത് പ്രയാസമാണ്. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ആറടി രണ്ടിഞ്ചുള്ള ഓമല്ലൂർക്കാരൻ കെ.ജി.ഡാനിയലിനെ കണ്ടെത്തുന്നത്. അപ്പനും അമ്മയ്ക്കും കൂടി ഏഴു മക്കളാണ്. നാലു പെണ്ണും മൂന്നാണും. അപ്പന്റേം അമ്മയുടേയും ഉയരമാണ് എനിക്ക് കിട്ടിയത്, ആറടി രണ്ടിഞ്ച്.’

 

രാജു ഡാനിയൽ എന്ന എക്സ് - പട്ടാളക്കാരൻ, ആറടി രണ്ടിഞ്ചുള്ള ആകാരപ്പെരുമയുമായി ജോഷിയുടെ ‘രക്ത’ത്തിലൂടെ മലയാള സിനിമയിലേക്ക് കാൽ വയ്ക്കുന്നത് 1981 ലാണ്. അക്കൊല്ലമാണ് ശക്തി സാമന്തയുടെ ‘ബർസാത് കി ഏക് രാത്’ പുറത്തിറങ്ങുന്നത്. അതിലെ നായകനും ആറടി രണ്ടിഞ്ചായിരുന്നു– എസിപി അഭിജിത് റായ്. അന്നുമിന്നും ബോളിവുഡിന്റെ താരരാജാവ് അയാളാണ്– വൺ ആൻഡ് ഒൺലി അമിതാഭ് ബച്ചൻ. 

 

രാജു ഡാനിയൽ വളർന്ന് ക്യാപ്റ്റൻ രാജുവായി, പക്ഷേ അമിതാഭ് ബച്ചനായില്ല. മലപ്പുറം കത്തി മുതൽ അൾട്രാ മോഡേൺ മെഷീൻ ഗൺ വരെ ഉണ്ടായിരുന്ന പെട്ടിയും തൂക്കി നായകനു പിന്നാലെ ഒരു ചലച്ചിത്രായുസ്സ് മുഴുവൻ അയാൾ നടന്നു തീർത്തു. സുന്ദരവില്ലനെന്നും സുകുമാര വില്ലനെന്നുമുള്ള പാപ്പരാസിപ്പട്ടം കിട്ടാൻ പട്ടാളത്തടിയുമായി പടം തേടി വന്നതായിരുന്നില്ല അയാൾ. പക്ഷേ, മലയാള സിനിമ അയാൾക്കു നൽകിയത് അതു മാത്രമായിരുന്നു. 

captain-raju-2

 

ഉടൽപെരുപ്പത്തിന്റെ കഥ പറയുമ്പോഴെല്ലാം ചന്ദനപ്പള്ളിയിലെ റേഷൻ കടയിൽ പോയി അരിയും ഗോതമ്പും ചുമന്ന് കൊണ്ടുവന്ന കുട്ടിക്കാലത്തെ ഓർക്കും രാജുച്ചായൻ; രാത്രികളിൽ മുടങ്ങാതെ ഇരുപത് ചപ്പാത്തിയും അരക്കിലോ ബീഫും കഴിപ്പിച്ച അന്നമ്മച്ചേട്ടത്തിയേയും!! ചപ്പാത്തി തിന്നണോ, സ്കൂൾ വിട്ട് വന്നാലുടൻ പോയി അരിയും ഗോതമ്പുമെത്തിക്കണം. തീർന്നില്ല, ചപ്പാത്തിക്കുള്ള ഗോതമ്പ് സ്വയം കുഴയ്ക്കണം. പണികൾ ധാരാളമായിരുന്നു: വിറക് വെട്ടിക്കീറണം, നെല്ല് കുത്തിക്കാൻ കൊണ്ടു പോകണം, ആട്ടുകല്ലിലിട്ട് മാവരയ്ക്കണം ...!! അസ്വസ്ഥത വല്ലോമുണ്ടെന്ന് തോന്നിയാൽ, ‘നീ ഒനാസിസിന്റെ മോനല്ല, പാവപ്പെട്ട സ്കൂൾ മാഷിന്റെ മോനാണ്’ എന്നമ്മച്ചേട്ടത്തി ഓർമിപ്പിക്കും. സഹികെട്ടൊരു ദിവസം ചോദിച്ചു: ‘അമ്മച്ചീ, ആരാണീ ഒനാസിസ്?’

ജോൺ എഫ്. കെന്നഡിയുടെ ഭാര്യയായിരുന്നു ഒനാസിസ്, കോടീശ്വരി. അമ്പരപ്പോടെ നോക്കിനിന്നു. ഒനാസിസിനെയല്ല, ഒനാസിസിന്റെ കഥ പറഞ്ഞ ഗ്രാമീണയായ അമ്മച്ചിയെ!  

 

പത്തനംതിട്ടനിന്നു ഡെറംഗ്ദരയിലെ റെജിമെന്റിലെത്തിയിട്ടും ‘മേജർ അന്നമ്മ’യെക്കാൾ മുന്തിയ ട്രെയിനർമാരെ രാജു കണ്ടിട്ടില്ല. രാജു ഡാനിയൽ പിന്നെ ക്യാപ്റ്റൻ രാജുവായി. അരിങ്ങോടരും കൃഷ്ണദാസും പവനായിയും നിക്കോളാസുമെല്ലാമായി. ഉറുമിയുമായി വന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിച്ചു. എന്നിട്ടും നനഞ്ഞ ഏറുപടക്കങ്ങളെ ബോംബെന്നു വിശേഷിപ്പിച്ചെറിയാൻ പത്തഞ്ഞൂറ് പടങ്ങൾക്കപ്പുറത്തും അയാൾ തുടർച്ചയായി നിയോഗിക്കപ്പെട്ടു. നായകന്റെ പച്ചക്കറിക്കച്ചോടം ബോംബു വച്ച് തകർത്തിട്ടും ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ട കോൺസ്റ്റബിൾ നായകൻ ക്യാപ്റ്റനെ തോൽപിച്ച് കയ്യടികൾ വാരിക്കൂട്ടി സിഐഡിയായി. തന്റെ ട്രാൻസിസ്റ്റർ ബോംബ് റേഡിയോക്കടയിൽ തൂക്കി വിറ്റ നായകനു മുമ്പിൽ ആറടി രണ്ടിഞ്ചുടലിന്റെ പെരുമ തോറ്റുതോറ്റ് തൊപ്പിയിട്ടു കൊണ്ടേയിരുന്നു. ക്യാപ്റ്റൻ രാജു - ബാബു ആന്റണി ശ്രേണിയിൽ ഉടലിനെ അടയാളപ്പെടുത്തി മോളിവുഡിൽ രക്ഷപ്പെട്ട ഒരേ ഒരാൾ സുരേഷ് ഗോപിയാണ്. എന്നിട്ടും രാജുച്ചായന് പരിഭവമുണ്ടായിരുന്നില്ല. ‘ഒരു തെണ്ടിയുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് തള്ളാവുന്ന’ വണ്ടിയുമായി അയാൾ വീണ്ടും വന്നു. പക്ഷേ, സിഐഡി മൂസ എന്ന നായകന് ആ വണ്ടി കൂടി കൊടുത്ത് അയാൾ പിൻവാങ്ങി. 

 

ക്യാപ്റ്റൻ രാജുവിനെ ഓർക്കുമ്പോൾ എനിക്കെപ്പഴും ഓർമ വരിക സിഐഡി മൂസയിലെ കരംചന്ദിനെയാണ്. മൂസയും ശിങ്കിടികളും ആശാന്റെ അദ്ഭുതലോകം കണ്ട് കണ്ണുമിഴിച്ചിരിപ്പാണ്. മുറി നിറയെ ആജ്ഞാനുവർത്തികളായ യന്ത്രങ്ങളാണ്. ചായ കുടിച്ച കപ്പുകൾ മെഷീൻ വന്ന് മൂടുന്നു. ‘വൗ ! കപ്പുകളെല്ലാം യന്ത്രം തന്നെ കഴുകി വയ്ക്കുമല്ലേ ?’

‘ഇല്ല. ഗെസ്റ്റുകളെല്ലാം പോയ ശേഷം മൂടി തുറന്ന് ഞാൻ തന്നെ കഴുകി വയ്ക്കും !’ 

 

ചായ തരാൻ കരംചന്ദില്ലാത്തതു കൊണ്ട് പാൻജോസ് ഗാർഡനിലെ 1 - A യിൽ ഇപ്പോൾ ചെല്ലാറില്ല. 9447XXXXX എന്ന നമ്പറിൽ ഡയൽ ചെയ്യാറില്ല. ഇടയ്ക്കിപ്പഴും ഞാനോർക്കും രാജുച്ചായനെ, യുദ്ധം ജയിക്കാതെ മടങ്ങിയ ക്യാപ്റ്റനെപ്പോലെ തോന്നും അപ്പോഴൊക്കെ; ആനയെ മയക്കിയ അരിങ്ങോടർ മുറിച്ചുരികയ്ക്കു വീണ പോലെ.

 

English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar- Captain Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com