Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേജർ രവിയാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹൻലാൽ : ബെന്യാമിൻ

benyamin

സംവിധായകൻ മേജർ രവിയാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹൻലാൽ എന്ന് സാഹിത്യകാരൻ ബെന്യാമിൻ. രാജ്യസ്നേഹത്തെക്കുറിച്ചുള്ള ചർച്ചകളുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ അഭിപ്രായപ്രകടനം. പട്ടാളത്തെ ആദരിക്കുന്നതോടൊപ്പം സേനയുടെ അധികാരത്തിന് പരിധി ഉണ്ടാകേണ്ടതുണ്ട്. പട്ടാളം ജനാധിപത്യത്തിനു മേൽ ആധിപത്യം സ്ഥാപിച്ച രാഷ്ട്രങ്ങളില്‍ എല്ലാം ഭീതിതമായ അവസ്ഥയാണ് ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രവിവർമ്മ തമ്പുരാന്റെ ശയ്യാനുകമ്പ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെന്യാമിൻ.

ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ വർഗ്ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമം ഇന്ന് നടന്നുവരുന്നുണ്ട്. ഭരണകൂട പിന്തുണയോടെയുള്ള വർഗ്ഗീയ ധ്രുവീകരണം ഇന്ന് നടക്കുന്നുണ്ട്. അത് അഴിമതിയേക്കാൾ വലിയ ആപത്താണ്. എന്നാൽ ഭൂരിപക്ഷ വർഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയേയും എതിർക്കണമെന്നും ഇത്തരം ഭിന്നിപ്പുകളുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ബെന്യാമിൻ പറഞ്ഞു.

പുരസ്കാരങ്ങൾ തിരികെ നൽകിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം ചില വിഷയങ്ങൾ ജനങ്ങളുടെ മുന്നിലേക്കു കൊണ്ടുവരാനുള്ള ഒരു മാർഗ്ഗമായിരുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യയും പെരുമാൾ മുരുകന്റെ എഴുത്ത് അവസാനിപ്പിച്ചുകൊണ്ടുള്ള നിലപാടും ഇതു പോലെ സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു. എന്നാൽ പുരസ്കാരങ്ങൾ തിരിച്ചു നൽകുന്നതിൽ മാത്രം പ്രതിഷേധങ്ങൾ അവസാനിക്കാതെ അവയ്ക്ക് തുടർച്ച ഉണ്ടാകേണ്ടതുണ്ട് എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് ജനങ്ങള്‍ ഇന്ന ഒത്തു ചേരുന്നത്. മനുഷ്യനെന്ന നിലയിൽ ഒത്തുചേരാൻ പൊതു ഇടങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊക്കെ എതിരെയാണ് എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍ എന്ന് ബെന്യാമിൻ ചൂണ്ടിക്കാട്ടി.

കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പക്ഷത്തു നിൽക്കുക എന്നതാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ആ സാഹചര്യത്തിൽ ബീഫ് ഫെസ്റ്റ് പോലെയുള്ള പരിപാടികൾ നടത്തപ്പെടുന്നതിനെ താൻ ഒരു കാലത്തും പിന്തുണക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.