Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവർ എന്നെ ക്രൂരമായി വേദനിപ്പിച്ചു’; ആശുപത്രികിടക്കയിൽ നിന്ന് ബാബുരാജ്

baburaj-movie

നടൻ ബാബുരാജിന് വെട്ടേറ്റു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്നാറിലെ സ്വന്തം പുരയിടത്തിലുള്ള കുളം വറ്റിക്കാൻ ചെന്ന് ബാബുരാജ് അയൽവാസിയുമായി തർക്കത്തിൽ ഏർപ്പെടുകയും എതിർകക്ഷി വാക്കത്തിയെടുത്ത് ബാബുരാജിനെ വെട്ടുകയും ചെയ്തുെവന്നായിരുന്നു വാർത്ത വന്നത്. ഈ വാർത്തയിലെ സത്യാവസ്ഥ എന്താണ് ? ബാബുരാജ് തന്നെ നടന്ന സംഭവത്തെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുന്നു...

വെട്ടിനു പിന്നിലെ സത്യമെന്ത്? ബാബുരാജ് പറയുന്നു

‘ഈ വസ്തു മൂന്നുവർഷം മുമ്പ് മുഴുവൻ വിലയും കൊടുത്ത് ഞാൻ വാങ്ങിയതാണ്. പക്ഷേ ആധാരം റജിസ്റ്റർ ചെയ്യാൻ ചെല്ലുമ്പോഴാണ് അറിയുന്നത് ഇദ്ദേഹമല്ല ഈ സ്ഥലത്തിന്റെ ഉടമയെന്ന് ഞാൻ അറിയുന്നത്. ഇദ്ദേഹത്തിന്റെ പേര് സണ്ണി തോമസ് എന്നാണ്. അച്ഛന്റെ പേര് തോമസ് സണ്ണിയും.

Baburaj ബാബുരാജിനെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലെത്തിക്കുന്നു. ചിത്രങ്ങൾ: ടോണി ഡൊമിനിക്ക്

സണ്ണിയുടെ വസ്തു എന്നാണ് ഇൗ സ്ഥലം അറിയപ്പെട്ടതും. അതിനാൽ വാങ്ങിയ കാലത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നുമില്ല. ആധാരം രജിസ്റ്റർ ചെന്നപ്പോൾ മാത്രമാണ് ഈ നൂലാമാലകളെ കുറിച്ചൊക്കെ അറിയുന്നത്. തോമസ് സണ്ണിയുടെ നാലുമക്കൾക്കും അവകാശമുള്ള ഭൂമിയാണിത്. അവരാരും അറിയാതെയാണ് ഇദ്ദേഹം ഭൂമി വിറ്റത്. ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയിൽ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ട്.

baburaj-hospital-1 ബാബുരാജിനെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലെത്തിക്കുന്നു. ചിത്രങ്ങൾ: ടോണി ഡൊമിനിക്ക്

ഞാൻ കുളം വറ്റിക്കാൻ ചെന്നതൊന്നുമല്ല. വെള്ളം കുറഞ്ഞപ്പോൾ മോട്ടർ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു. ആ കുളത്തിൽ നിന്നും രണ്ടുവർഷമായിട്ട് അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നു വെള്ളമെടുത്തിരുന്നതും. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്തു. ഇദ്ദേഹം പ്രശ്നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ഞാൻ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാൻ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.

baburaj-hospital ബാബുരാജിനെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലെത്തിക്കുന്നു. ചിത്രങ്ങൾ: ടോണി ഡൊമിനിക്ക്

മകളുടെ കല്യാണത്തിനു വേണ്ടിയാണ് ഭൂമി വിൽക്കുന്നതെന്നൊക്കെ പറഞ്ഞപ്പോൾ അയാളിൽ നിന്നു വാങ്ങിയതാണ് ഇൗ ഭൂമി. നാട്ടുകാർക്കെല്ലാം അറിയാം ഇതൊക്കെ. കൊടുത്ത പൈസകൊണ്ട് അദ്ദേഹം മകളുടെ കല്യാണം നടത്തി. ഇദ്ദേഹം പള്ളിയിലെ കപ്യാരായിരുന്നു. നല്ല ആളായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ ആരോടും സഹകരിക്കില്ല. ഇതിനിടെ ഇദ്ദേഹത്തിന് ഒരു കാർ അപകടം ഉണ്ടായി. ആ സമയത്ത് 50,000 രൂപ ഞാൻ കൊടുത്തതുമാണ്.

തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണ് ഈ സംഭവത്തോടനുബന്ധിച്ച് വരുന്നത്. ബാബുരാജ് ഒരു ആവശ്യവുമില്ലാതെ കുളം വറ്റിക്കാൻ പോയി എന്നതല്ല യഥാർഥ സംഭവം. പരുക്ക് കാര്യമായിത്തന്നെയുണ്ട്. നെഞ്ചിലെ മസിലിനാണ് വേട്ടേറ്റത്. രാജഗിരി ആശുപത്രിയിൽ ആണ് ഇപ്പോൾ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ബാബുരാജ് എന്നു കേൾക്കുമ്പോഴേ എല്ലാവർക്കും എന്തോ കുഴപ്പംപിടിച്ച പോലെയാണ്. എന്നെ ഏറ്റവും വിഷമിപ്പിച്ചതും അതാണ്. നമ്മൾ ഒരാൾക്ക് സഹായം ചെയ്ത് വസ്തുവാങ്ങി. അത് കേസിലും പെട്ടു. പൈസ കൊടുത്തു വാങ്ങിയ സ്ഥലത്തെ കുളം വറ്റിയ്ക്കാന്‍ ചെന്നപ്പോൾ വെട്ടും കൊണ്ടു. എന്നിട്ട് ഞാനെന്തോ ചെയ്ത മട്ടിൽ വാർത്തകളും വന്നു. സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേ എന്ന അപേക്ഷ മാത്രമേയുള്ളൂ.

അതിന് ശേഷം ചില ചാനലുകളിൽ വളരെ മോശമായി എന്നെക്കുറിച്ച് പറയുകയായിരുന്നു. അത് വളരെയധികം വിഷമിപ്പിച്ചു. വെട്ടേറ്റ് ഓപ്പറേഷൻ തിയറ്ററിൽ ഇത്രയും വേദനയും സഹിച്ചിരിക്കുമ്പോൾ ഞാൻ എന്തോ വലിയ കുറ്റം ചെയ്ത പോലെയായിരുന്നു അവരുടെ പ്രതികരണം. എന്നെ മാത്രമല്ല എന്റെ ഭാര്യയെയും കുടുംബത്തെയും മോശമായി ചിത്രീകരിച്ചു. ഇതിനൊക്കെ എന്തൊക്കെയോ താൽപര്യങ്ങൾ ഉണ്ട്. അതെന്താണെന്ന് മനസ്സിലാകുന്നില്ല. ഇതാർക്കും സംഭവിക്കാവുന്ന കാര്യമാണ്. സത്യം എന്താണെന്ന് അറിഞ്ഞിട്ട് മാത്രം വിശ്വസിക്കാൻ ശ്രമിക്കുക. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഒരാഴ്ച കഴിഞ്ഞാൽ ആശുപത്രി വിടാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ബാബുരാജ് പറഞ്ഞു.