‘ആഘോഷങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സിനിമയുടെ പ്രചോദനം പലപ്പോഴും ആഘോഷങ്ങളിൽ കടന്നു കൂടിയിട്ടുമുണ്ട്.’ എന്നാൽ എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
‘തെറ്റ് എന്തായാലും അത് മറ്റുള്ളവരുടെ മേൽ പഴിചാരുന്നത് നല്ലതല്ല. അതിൽ ഞാന്‍ വിശ്വസിക്കുന്നുമില്ല. സിനിമ ആയാലും മറ്റെന്തു തന്നെ ആയാലും നല്ലതും ചീത്തയും തിരിച്ചരിയാനുള്ള വിവേകമാണ് വേണ്ടത്. നല്ലതിനെ ഉൾക്കൊള്ളുകയും ചീത്തയെ തള്ളുകയും ചെയ്യുക. കോളജിലെ കുട്ടികൾക്ക് ഉതൊക്കെ ഉൾക്കൊള്ളാനുള്ള പ്രായം ആയിട്ടുണ്ടെന്നു തന്നെയാണ് കരുതുന്നത്.
ആഘോഷത്തിന്റെ ഭാഗമായി അവർ എന്തെങ്കിലും ചെയ്തോട്ടെ. ഇതിനു മുൻപും ഇത്തരം ആഘോഷങ്ങളൊക്കെ നടക്കുന്നുണ്ടായിരുന്നു. ആ കാലത്തെ സിനിമകളുടെ പ്രതിഫലനങ്ങൾ അന്നത്തെ ആഘോഷങ്ങളിലും ഉണ്ടായിരുന്നു. അന്നൊന്നും സോഷ്യല്‍മീഡിയയും വാര്‍ത്താമാധ്യമങ്ങളും ഇത്രത്തോളം വലുതായിട്ടില്ല. അതുകൊണ്ടാകാം അതൊക്കെ വലിയ സംഭവമായി കൊട്ടിഘോഷിക്കപ്പെടാതെ പോയത്.
സിനമാസ്റ്റൈലിൽ ആഘോഷങ്ങൾ നടത്തുന്നതിലും അതുപോലെ വസ്ത്രം ധരിക്കുന്നതിലുമൊക്കെ തെറ്റ് ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. സിനിമയ്ക്ക് അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട്. സിനിമ സിനിമയാണെന്നും ജീവിതം ജിവിതമാണെന്നും തിരിച്ചറിയാനുള്ള ബോധമാണ് എല്ലാവർക്കും വേണ്ടത്. ആ ബുദ്ധി ഇല്ലാത്തത് ആരുടെ പ്രശ്നമാണ്. അതാണ് ഇവിടെ ചിന്തിക്കേണ്ടത്.
ഓണാഘോഷത്തിന്റെ ആ ഒരു എക്സൈറ്റ്മെന്റിൽ ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോൾ നടന്നതെല്ലാം. അപകടം ഒരിക്കലും മനഃപൂർവം ഉണ്ടാക്കിയതായിരിക്കില്ല. പക്ഷേ അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അപകടം നടന്ന സമയം വിദ്യാര്‍ഥികള്‍ കള്ള് കുടിച്ചിട്ടാണോ വണ്ടി ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. അങ്ങനെ ആണെങ്കിൽ അത് തെറ്റാണ്. അത്തരം കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്.
സിനിമയില്‍ മാത്രമല്ല പുതിയ ഫാഷൻ കണ്ടാല്‍ അതുപോലെ വസ്ത്രം വാങ്ങാനും ധരിക്കാനും മിക്കവരും ഇഷ്ടപ്പെടുന്നുണ്ട്. ഒരു സിനിമ കാരണമാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പറയുന്നതിനോട് എനിക്കു യോജിക്കാൻ സാധിക്കില്ല.’ രഞ്ജി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.