Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിൽ ജാതി രാഷ്ട്രീയം: രൺജി പണിക്കർ

renji-panicker രൺജി പണിക്കർ

വർഷങ്ങൾക്ക് മുൻപാണ്. ഐവി ശശി ദാമോദരൻ മാസ്റ്റർ കൂട്ടുകെട്ട് സിനിമയിൽ ഹിറ്റുകൾ സൃഷ്ടിക്കുന്നതിന്റെ ആവേശത്തിൽ രണ്ടു ചെറുപ്പക്കാർ സിനിമ പിടിക്കാനിറങ്ങി. ‘മലയായിൽനിന്ന് പോക്കണം കോട്ടിറങ്ങിയ’ ഡോ. പശുപതിയെന്ന കഥാപാത്രം ജനമനസുകളിൽ കടന്നുകയറിയപ്പോൾ അവരുടെ ആദ്യ ഹിറ്റ് പിറന്നു–ഡോ. പശുപതി. സംവിധാനം: ഷാജി കൈലാസ്. തിരക്കഥ:രൺജി പണിക്കർ.

രണ്ടാമത്തെ സിനിമയായ ആകാശകോട്ടയിലെ സുൽത്താന് ശേഷം രൺജി പണിക്കർക്ക് ഒരു വർഷത്തോളം സിനിമയൊന്നും ലഭിച്ചില്ല. അവസാനശ്രമമെന്ന നിലയിൽ രണ്ടു സുഹൃത്തുക്കളും വീണ്ടും ഒത്തു ചേർന്നു. ഒരു സിനിമകൂടിയെടുക്കാം. പരാജയപ്പെട്ടാൽ സിനിമാരംഗം വിടാം. അവർ ഒരുമിച്ചൊരു തീരുമാനത്തിലെത്തി. ‘പക്ഷേ, പശുപതിയെപോലെ ഹാസ്യം ഇനി വേണ്ട,രാഷ്ട്രീയം മതി. നമ്മുടെ സിനിമ രാഷ്ട്രീയമാണ്’–രണ്ടുപേർക്കും അക്കാര്യത്തിൽ ഒരുമനസ്സായിരുന്നു. രാഷ്ട്രീയ സിനിമകൾക്ക് പുതിയ മാനം നൽകി തലസ്ഥാനമെന്ന ഹിറ്റ് സിനിമ പിറക്കുന്നതങ്ങനെയാണ്.

രൺജി പണിക്കർ പിന്നീട് രാഷ്ട്രീയ സിനിമകളുടെ ‘തലസ്ഥാനമായി’, അഭിനേതാവായി,തിരക്കുള്ള നടനായി. ഇപ്പോൾ മോഹൻലാൽ നായകനാകുന്ന ബി.ഉണ്ണികൃഷ്ണന്റെ സിനിമയിൽ അഭിനയിക്കുന്നു.

Renji Panicker | Exclusive Interview | Part 1 | I Me Myself | Manorama Online

‘ഒരു തീരുമാനത്തിന്റെ ഭാഗമായി അഭിനയിച്ച ആളല്ല ഞാൻ‌. 25 വർഷമായി സിനിമയിലുണ്ട്. അതിനുമുൻപ് സിനിമാ പത്രപ്രവർത്തന മേഖലയിലുണ്ട്. ഞാൻ ഉള്ള മേഖലയിലെ തുടർച്ചയായാണ് അഭിനയത്തെ കാണുന്നത്’–രൺജി പറയുന്നു. അപ്പോൾ രാഷ്ട്രീയം? ശക്തമായ രാഷ്ട്രീയമില്ലാതെ മുന്നോട്ടുപോകുന്നതെങ്ങനെയെന്ന് മറുചോദ്യമുയരുന്നു. ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിലെ മാറ്റങ്ങളും,തന്റെ രാഷ്ട്രീയ കാഴ്ചപാടുകളും രൺജി പണിക്കർ തുറന്നു പറയുന്നു.

തുടക്കം ഡോ. പശുപതിയെന്ന ഹാസ്യ സിനിമ. പിന്നീടെപ്പോഴാണ് കരുത്തരായ രാഷ്ട്രീയ കഥാപാത്രങ്ങൾ നിറഞ്ഞ സിനിമകൾ പിറക്കുന്നത്?

ഷാജി കൈലാസിനും എനിക്കും അവസാന ആശ്രയമായിരുന്നു തലസ്ഥാനം. വിജയിക്കുക അല്ലെങ്കിൽ മരിക്കുക എന്ന അവസ്ഥ. അങ്ങനെയാണ് അവസാനശ്രമമെന്ന നിലയിൽ ഒരു സിനിമകൂടി ചെയ്യാൻ തീരുമാനിച്ചതും തലസ്ഥാനം എന്ന സിനിമ പിറക്കുന്നതും. തലസ്ഥാനമൊരുക്കാൻ പ്രേരണയായത് ഐവിശശി–ദാമോദരൻ മാസ്റ്റർ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ സിനിമകളിൽനിന്ന് കിട്ടിയ ഊർജമായിരുന്നു.

renji=panicker-interview

ജീവിച്ചിരിക്കുന്ന നേതാക്കളുമായി സാമ്യമുണ്ടെന്നു തോന്നുന്ന കഥാപാത്രങ്ങൾ,രാഷ്ട്രീയ നേതാക്കളെ ശക്തമായി വിമർശിക്കുന്ന സിനിമകൾ. എങ്ങനെയായിരുന്നു പ്രേക്ഷക പ്രതികരണം?

പോസിറ്റീവായും നെഗറ്റീവായും വിമർശനം ഉണ്ടായിട്ടുണ്ട്. സിനിമയിലെ ചില പരാമർശങ്ങൾ തങ്ങൾക്കെതിരാണെന്ന് തോന്നിയവർ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഭീഷണികളും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് ലാൻഡ് ഫോണിലായിരുന്നു ഭീഷണി സന്ദേശങ്ങളെത്തിയിരുന്നത്. പരിചയക്കാരിൽ പലരും ഒറ്റയ്ക്ക് നടക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ട്. ഒറ്റയ്ക്കുതന്നെ നടന്നു. സിനിമയും,രാഷ്ട്രീവും നൽകിയ കരുത്തായിരുന്ന കാരണം.

∙പിന്നീട്, രാഷ്ട്രീയ സിനിമകൾക്ക് വലിയ ഇടവേള വന്നു?മനപൂർവ്വമെടുത്ത തീരുമാനമായിരുന്നോ?

ചില ആവർത്തനങ്ങൾ.. അതു മടുപ്പിച്ചു. ഒരേ അച്ചിലുള്ള സിനിമകൾ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

∙ശക്തമായ രാഷ്ട്രീയ കഥാപാത്രങ്ങൾ നിറയുന്ന രാഷ്ട്രീയ സിനിമകൾ ഇനിയും പ്രതീക്ഷിക്കാമോ?

തീർച്ചയായും. ഞാൻ ഇനിയും രാഷ്ട്രീയ സിനിമകളെഴുതും. എഴുതാൻ ആഗ്രഹവും രാഷ്ട്രീയ സിനിമകളാണ്. പല ചർച്ചകളും നടക്കുന്നുണ്ട്. ചിലതു പകുതിയിൽ നിൽക്കുന്നു. ചില കഥകൾ രൂപപ്പെടുന്നതേയുള്ളൂ. മകൻ നിതിനു വേണ്ടി എഴുതുന്ന സിനിമയുടെ പണിപ്പുരയിലാണ് ഞാൻ. മമ്മൂട്ടി നായകനായ കസബയ്ക്കുശേഷം നിതിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ. സിനിമയുടെ ഇതിവൃത്തത്തെക്കുറിച്ച് പുറത്തുപറയാറായിട്ടില്ല. കഥ രൂപം കൊണ്ടുവരുന്നതേയുള്ളൂ

renji-panicker

സിനിമയ്ക്ക് പുറമേ ജീവിതത്തിലും കൃത്യമായ രാഷ്ട്രീയപക്ഷമുള്ളയാളാണ്. കേരളത്തിലെ,ദേശീയ തലത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കേരളത്തിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്കുണ്ടായിരുന്ന സന്തുലിതാവസ്ഥ മാറി. കോൺഗ്രസിന്റെ വോട്ടുകൾ ബിജെപി കൊണ്ടുപോയി. കോൺഗ്രസിൽ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് ജാതി അടിസ്ഥാനത്തിലാണ്. ഒരു നേതാവിന്റെ ജാതിയെ ബാലൻസ് ചെയ്യാൻ വേറൊരു ജാതിയിലുള്ള ആളിനെ മറ്റൊരു അധികാര സ്ഥാനത്ത് നിയമിക്കും.
പ്രതിപക്ഷനേതാവ് ഇന്ന ജാതിക്കാരൻ. അല്ലെങ്കിൽ കെപിസിസി പ്രസിഡന്റ് ഇന്ന ജാതിക്കാരൻ–ഇത്തരം വരട്ടുവാദങ്ങൾ മാറണം. ഇത്തവണയെങ്കിലും ജാതി സമ്പ്രദായത്തിൽ കാര്യങ്ങളെ നോക്കിക്കാണരുത്. സുധീരൻ ഒഴിഞ്ഞ സാഹചര്യത്തിൽ ജാതി അടിസ്ഥാനത്തിൽ നേതാവിനെ കണ്ടെത്തുന്നത് ആത്മഹത്യാപരമായിരിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന,ഊർജസ്വലനായ യുവനേതാവാകണം പാർട്ടി തലപ്പത്തേക്ക് എത്തേണ്ടത്. കോൺഗ്രസിൽ കഴിവുള്ള ധാരാളം നേതാക്കളുണ്ട്. വി.ഡി.സതീശൻ,കെ.മുരളീധരൻ,പി.സി.വിഷ്ണുനാഥ് തുടങ്ങി നിരവധി പേർ.

ഇത്തരം നേതാക്കൾക്കുപകരം പെട്ടി എടുക്കുന്ന നേതാക്കളാണ് കോൺഗ്രസിന്റെ ദുരന്തം. സംഘടനാപാടവം ഉള്ള ആളുകൾ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായം. ഇതൊക്കെ മുൻകൂട്ടി കാണാൻ നേതൃത്വത്തിന് കഴിയണം. പാർട്ടിയെ ശക്തിപ്പെടുത്താൻ നേതൃനിരയിലേക്ക് പുതിയ ആളുകൾ വരണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഒരു മുന്നറിയിപ്പായി കാണാൻ കേരളത്തിലെ പാർട്ടി നേതൃത്വം തയ്യാറാവണം.

കോൺഗ്രസിലെ ജാതി രാഷ്ട്രീയം പൂർണമായി മാറണം. അല്ലെങ്കിൽ നേട്ടം ബിജെപിക്കായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനുമേൽ കടന്നുകയറ്റം ഉണ്ടാകുമ്പോൾ ചെറുത്തു നിൽക്കുന്നത് കേരളമാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന് ഒരു വലിയ ധർമ്മം നിറവേറ്റാനുണ്ട്. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും കോൺഗ്രസിന് ഒരു മതേതര മുഖമുണ്ട്.
പക്ഷേ,ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നയങ്ങൾ നടപ്പിലാക്കുകയും അതിനാവശ്യമായ നേതൃത്വം ഉണ്ടാകുകയും ചെയ്തില്ലെങ്കിൽ കോൺഗ്രസിന്റെ സ്ഥാനത്ത് ബിജെപി വരും. പ്രതിപക്ഷം എന്ന നിലയിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ പാർട്ടിക്ക് കഴിയുന്നില്ല. ഈ വീഴ്ചയിൽ നേട്ടമുണ്ടാക്കുന്നത് ബിജെപിയാണ്.

യുവാക്കളെ കൂടെ നിർത്താൻ കോൺഗ്രസിന് കഴിയണം. സാധാരണ കോണ്‍ഗ്രസ് പ്രവർത്തകർ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. വ്യക്തമായ രാഷ്ട്രീയമനസുള്ളവർ. കോൺഗ്രസിൽ ഹിതപരിശോധന നടത്തിയാൽ പുതിയ നേതൃത്വം വരും. പുതിയ ആളുകൾ പാർട്ടിയിലേക്ക് വരും. യുവാക്കളായ കൂടുതൽ നേതാക്കൾ വേണം. അല്ലെങ്കില്‍ പാർട്ടി കൂടുതൽ തകർച്ചയിലേക്ക് പോകും. കോൺഗ്രസിന്റെ നിലനിൽപ്പു പോലും ചോദ്യം ചെയ്യപ്പെടാം.

renji-panikar

∙ ദേശീയ രാഷ്ട്രീയം

കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അവർ നേരിടുന്നത്. പ്രത്യേകിച്ച് യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ. ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രതിപക്ഷമായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഒരിക്കൽ കോൺഗ്രസിന് വലിയ മുൻതൂക്കം ഉണ്ടായിരുന്ന യുപിയിൽപോലും മുൻതൂക്കം നേടാൻ അവർക്ക് കഴിഞ്ഞില്ല. മണിപ്പൂരിലും,ഗോവയിലും തന്ത്രപരമായ സമീപനം സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു.

എന്തിന് പലസംഭവങ്ങൾക്കുമെതിരെ ഉച്ചത്തിലുള്ള പ്രതിഷേധം പോലും പാർട്ടിയിൽനിന്ന് ഉയർന്നുവന്നില്ല. ഏത് പാർട്ടിക്കും നേതാവിനും ഭരണത്തിൽ അപ്രമാദിത്വം ഉണ്ടായാൽ ദുരന്തമുണ്ടാകും. ഏകാധിപത്യസ്വഭാവത്തിലേക്ക് കാര്യങ്ങൾ മാറും. അത്തരമൊരു ദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഫലപ്രഖ്യാപനം ഉണ്ടായപ്പോൾ ഏറ്റവും വേദന തോന്നിയത് ഇറോം ശർമ്മിളയുടെ തോൽവിയിലാണ്. ഒരു ജനതയ്ക്കുവേണ്ടി പോരാടിയിട്ടും അവർക്ക് കിട്ടിയത് നൂറിൽ താഴെ വോട്ടാണ്. മണിപ്പൂരിലെ ജനതയ്ക്കു വേണ്ടി മരിക്കാൻ തയ്യാറായ നേതാവായിരുന്നു ഇറോം. മഹാത്മാ ഗാന്ധിക്ക് ശേഷം ഇത്രയും ത്യാഗം സഹിച്ച നേതാവ് രാജ്യത്തുണ്ടാകില്ല. അവരോട് ജനങ്ങളുടെ നന്ദികേട് കാണുമ്പോൾ ഭയം തോന്നുന്നു.

Your Rating: