കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനം 100 കോടി ക്ലബിലെത്തിയ പുലിമുരുകന്റെ കലക്ഷനെയും ബാധിക്കുന്നു. ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം തന്നെയാണ് ഇക്കാര്യം മനോരമ ഒാൺലൈനിനോട് പറഞ്ഞത്.
ഈ സിനിമയുടെ ലാഭത്തിൽ ഒരുരൂപ പോലും പണമായി നേരിട്ട് എന്റെ കൈയിൽ ലഭിച്ചിട്ടില്ല. പൈസയുടെ ബുദ്ധിമുട്ട് അറിഞ്ഞ് തന്നെയാണ് വളർന്നത്. എന്നാൽ ഈ പ്രഖ്യാപനത്തിൽ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. കേന്ദ്രഗവൺമെന്റിന്റെ പ്രഖ്യാപനം നല്ലതുതന്നെയാണ്. നടപടി വന്നതോടെ രണ്ടു ദിവസം തിയറ്ററുകളിൽ കലക്ഷൻ വലിയ തോതിൽ ഇടിഞ്ഞിരുന്നു.’ ടോമിച്ചൻ മുളകുപാടം പറഞ്ഞു.
റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പുലിമുരുകന്‍ മലയാളത്തിലെ ആദ്യത്തെ നൂറു കോടി ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുതിയ സാമ്പത്തിക പ്രഖ്യാപനം നടത്തുന്നത്. 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. അപ്രതീക്ഷിത സാമ്പത്തിക പരിഷ്‌കരണം പൊതുജനങ്ങളെ ബാധിക്കുന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഇതിൽ ഏറ്റവും രസകരം പുലിമുരുകൻ ട്രോളുകളായിരുന്നു. നൂറുകോടി നേടിയ ഈ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഈ പണം ചില്ലറയാക്കാന്‍ എന്തു ചെയ്യുമെന്ന തരത്തിലാണ് ട്രോളുകള്‍ പ്രചരിച്ചത്. ട്രോളുകളൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ മറുപടി ഉണ്ട്.
‘ട്രോളുകളെക്കുറിച്ച് ആളുകൾ പറയുന്നതുകേട്ടിരുന്നു. ഇതിനെ തമാശയായി മാത്രം കാണുന്നു. കാരണം അതിൽ യാതൊരു വാസ്തവവുമില്ല. ഞാനൊരു തിയറ്റർ ഉടമ അല്ല, ഒരു സിനിമാനിർമാതാവാണ്. തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന കലക്ഷനുകൾ എനിക്ക് നേരിട്ട് കൊണ്ടെത്തിക്കുകയല്ല. അവര്‍ അതാത് അക്കൗണ്ടുകളിലേക്കാണ് പണം ഇടുന്നത്. എല്ലാ പണമിടപാടുകളും അക്കൗണ്ട് വഴി സുരക്ഷിതമായി നടക്കുകയാണ് ചെയ്യുക. പുലിമുരുകന്റെ കാര്യത്തിലും അങ്ങനെത്തന്നെ.’’ അദ്ദേഹം കൂട്ടിച്ചേർത്തു.
പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന അടുത്ത ചിത്രത്തിൽ ദിലീപ് ആണ് നായകൻ. സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. നവാഗതനായ അരുൺ ഗോപിയാണ് സംവിധാനം.