Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ളാഷ്, എന്നെ ചതിച്ചു തലയിൽ വച്ച സിനിമ: ടോമിച്ചൻ മുളകുപാടം

tomichan-mulakupadam ടോമിച്ചൻ മുളകുപാടം

25 കോടി മുടക്കി മലയാളത്തിൽ ഒരു സിനിമ നിർമിക്കുക ചില്ലറ കാര്യമല്ല. കാരണം സിനിമ വിജയമായാൽ പോലും ഇൗ മുടക്കുമുതൽ തിരിച്ചു കിട്ടാൻ പ്രയാസമാണ്. തിയറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന പുലിമുരുകൻ നിർമിച്ച ടോമിച്ചൻ മുളകുപാടത്തിന് പക്ഷേ ലാഭമല്ലായിരുന്നു പ്രധാനം. നല്ല സിനിമ നിർമിക്കുകയെന്നതായിരുന്നു. ‌വിജയിച്ചാൽ പോലും ഇൗ സിനിമ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുമെന്ന കണക്കപ്പിള്ളകളുടെ കൂട്ടലും കിഴിക്കലും കാറ്റിൽ പറത്തി പുലിമുരുകൻ കോടികൾ വാരുകയാണ്. കലക്ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കി ചിത്രം മുന്നേറുമ്പോൾ നിർമാതാവ് ടോമിച്ചൻ മുളകുപാടം മലയാളികൾക്ക് ബ്രഹ്മാണ്ഡ സിനിമ നൽകാനായതിന്റെ സന്തോഷം മനോരമ ഒാൺലൈനുമായി പങ്കു വയ്ക്കുന്നു...

ലാൽ സാറിന്റെ മീശ പിരിയൻ പടം

ഞാനും വൈശാഖും ഉദയ്കൃഷ്ണയും പോക്കിരിരാജ എന്ന പ്രോജക്ട് കഴിഞ്ഞു നിൽക്കുകയാണ്. അന്നാണ് ലാൽ സാറിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ചർച്ച ഉടലെടുക്കുന്നത്. ആറാം തമ്പുരാനിലും നരസിംഹത്തിലുമൊക്കെ കണ്ട ആ മീശ പിരിയൻ ലാൽ സാറിനെ ജനങ്ങൾക്ക് മുന്നിൽ ഒന്നുകൂടി അവതരിപ്പിക്കുന്ന ഒരു കിടിലൻ പടം. അതായിരുന്നു എന്റെ മനസ്സിലും അവരുടെ മനസ്സിലും ഉണ്ടായിരുന്നത്.

ഇത്ര വലിയൊരു നടനെ ഉപയോഗിച്ച് ചെയ്യുമ്പോൾ അതൊരിക്കലും മറക്കാനാകാത്ത സിനിമയായിരിക്കണം എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു. അതിന്റെ ബഡ്ജറ്റിൽ ആയാലും ക്വാളിറ്റിയിൽ ആയാലും അതൊട്ടും കുറയരുതെന്നൊരു വാശിയും ഉണ്ടായി. ഈ സിനിമ ഇത്രയും നാൾ നീണ്ടുപോയതും ഇതുകൊണ്ടു തന്നെയാണ്. സിനിമയുടെ എല്ലാ മേഖലയിലും ഈ ക്വാളിറ്റി കൊണ്ടുവരാൻ സാധിച്ചു. ഈ സിനിമ വലിയൊരു വിജയമായി മാറാൻ കാരണമായതും ഇക്കാര്യങ്ങൾ തന്നെയാണ്.

മോഹൻലാലും പുലിമുരുകനും

ലാൽ സാർ ഈ പ്രോജക്ട് ഏറ്റെടുത്തതു മുതൽ ഇതിന്റെ ഒരു ഭാഗമായി മാറിയിരുന്നു. സാധാരണ അദ്ദേഹം സെറ്റിലെത്തി അഭിനയിച്ച ശേഷം തന്റെ ഭാഗം തീർന്നാൽ ഉടൻ തന്നെ പോകുകയാണ് പതിവ്. എന്നാൽ ഈ ചിത്രത്തിനൊപ്പം ആറുമാസവും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. സെറ്റിലെത്തി എല്ലാവരോടുമൊപ്പം കുടുംബാംഗമായി അദ്ദേഹം നിന്നു.

tomichan-udhay

തുടക്കം മുതൽ അവസാനം വരെ ഒരേ സ്പിരിറ്റിലാണ് അദ്ദേഹം ചിത്രത്തിൽ പ്രവർത്തിച്ചത്. അവസാനമായപ്പോഴൊക്കെ ഈ സിനിമയുടെ ചിത്രീകരണം തീർന്നെന്ന് തന്നോട് പറയരുതെന്ന് ലാൽ സാർ പറയുമായിരുന്നു. ഇനിയും എന്തെങ്കിലും ചെയ്യാൻ ഉണ്ടാകും. ഉണ്ടെങ്കിൽ പറയണം. ഞാൻ വരും. ഇതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. തിരക്കുകൾക്കിടയിലും ആറു മാസത്തോളം തുടർച്ചയായി പല ബുദ്ധിമുട്ടുകളും സഹിച്ച് മോഹൻലാൽ ഒപ്പം നിന്നു. അതും സ്വന്തം ആരോഗ്യം പോലും മറന്ന്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് പല രംഗങ്ങളും ചെയ്തത്. അദ്ദേഹവുമൊത്ത് ഇതിലും വലിയൊരു സിനിമ ചെയ്യണമെന്നുണ്ട്.

ധൈര്യം പകർന്ന പീറ്റർ

ഏഷ്യയിൽ തന്നെ വന്യമൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിച്ച എണ്ണംപറഞ്ഞ സിനിമയിലൊന്നാണ് പുലിമുരുകൻ. പീറ്റർ ഹെയ്ൻ എന്ന ഫൈറ്റ്മാസ്റ്റർ ആണ് പുലിമുരുകന്റെ വിജയത്തിലെ മറ്റൊരു പ്രധാനപങ്കാളി. പല നിർണായക നിമിഷങ്ങളിലും എനിക്ക് ധൈര്യം തന്ന വ്യക്തിയാണ് പീറ്റർ. സത്യത്തിൽ പീറ്ററിന് പോലും കടുവയുമായുള്ള ആക്​ഷൻ രംഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു. ആ വെല്ലുവിളി ഉള്ളതുകൊണ്ടാണ് അദ്ദേഹം ഈ പ്രോജക്ട് ഏറ്റെടുക്കുന്നത് തന്നെ.

mohanlal-peter-5

രാജമൗലിയുടെ വലിയ ചിത്രമായ ബാഹുബലി 2വിന്റെ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നാണ് പീറ്റർ ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഒരേസമയം രണ്ടു ചിത്രങ്ങൾ. എന്നാൽ അതിന്റേതായ യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടില്ല. ആക്​ഷൻ രംഗങ്ങളിൽ അഭിയിക്കുന്നതിൽ ലാൽ സാറിന്റെ പാടവം കണ്ട് അറിഞ്ഞതിന് ശേഷമാണ് ഡ്യൂപ്പ് പോലും വേണ്ടെന്ന തീരുമാനം പീറ്റർ എടുക്കുന്നത്. എന്നാൽ നടന്മാരുടെയും മറ്റുള്ളവരുടെയും എല്ലാ സേഫ്റ്റി മെഷേർസും അദ്ദേഹവും ടീമും കൃത്യമായി നോക്കിയിരുന്നു. പീറ്റർ ഹെയ്ൻ പകർന്ന ആത്മ വിശ്വാസത്തിൽ നിന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ സീനുകൾ സിനിമയിൽ പിറന്നത്.

ഫസ്റ്റ്ഡേ ഫസ്റ്റ്ഷോ

ഈ സിനിമ റിലീസ് ചെയ്ത ദിവസം ടെൻഷൻ ഉണ്ടായിരുന്നു. എങ്ങനെയാകും ഇത് ആളുകൾ സ്വീകരിക്കുക എന്നറിയില്ലല്ലോ? അവരാണല്ലോ ഒരു സിനിമയുടെ വിധി നിർണയിക്കുന്നത്. സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞ് ഉണ്ടായത്. കേരളം ഒന്നടങ്കം ചിത്രം ഏറ്റെടുത്തു.

പത്തുകോടിയുടെ റിസ്ക് ഫാക്ടർ മനസ്സിൽ കണ്ടു തന്നെയാണ് ഈ പ്രോജക്ടിലേക്ക് ഞാൻ ഇറങ്ങിത്തിരിക്കുന്നത്. മാത്രമല്ല സംവിധായകൻ വൈശാഖിലും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ആദ്യം തീരുമാനിച്ച ബഡ്ജറ്റിൽ നിന്ന് ഇരട്ടിയിലേക്ക് നീങ്ങി. കാര്യങ്ങൾ മനസ്സിൽ കണ്ടപോലെ നടക്കുന്നില്ല. അപ്പോഴൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ എത്ര മുടക്കിയാണെങ്കിലും തീർക്കുമെന്ന്.

tomichan-mulakupadam-2

ആറുകോടിക്ക് മുകളിൽ മുടക്കിയാണ് 2010ൽ പോക്കിരിരാജ നിർമിച്ചത്. അന്ന് ആ സിനിമയുടെ സാറ്റലൈറ്റ് പലരും പറഞ്ഞിട്ടും ഞാൻ കൊടുത്തില്ല. സിനിമ പുറത്തിറങ്ങി ഞാൻ മനസ്സിൽ കണ്ട തുകയ്ക്ക് തന്നെ സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയി. പുലിമുരുകന്റേതു തന്നെ യഥാര്‍ഥത്തിൽ ചെലവായത് ഇപ്പോൾ പറഞ്ഞതിലും കൂടുതലാണ്.

ഒന്നരകോടിയുടെ പ്രമോഷൻ

Pulimurugan Promotion Video @ Kodungoor ,Pala Road

പ്രമോഷന്റെ കാര്യത്തിൽ മലയാളസിനിമ വളരെ പിന്നിലാണ്. മാർക്കറ്റിങ് സിനിമയുടെ ഒരു അഭിഭാജ്യ ഘടകമായി കാണുന്ന ഒരാളാണ് ഞാൻ. പുലിമുരുകന്റെ പ്രമോഷന് വേണ്ടി മാത്രം ചിലവാക്കിയത് ഒന്നര കോടി രൂപയാണ്. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് സിനിമയ്ക്കായി ഇത്ര വലിയൊരു പത്രപരസ്യം വരുന്നത്. ഒരു പേജ് മുഴുവൻ പുലിമുരുകൻ.
ആ ഒറ്റപേജ് പരസ്യത്തിൽ ഞെട്ടിയത് കേരളം മുഴുവനാണ്. അതുതന്നെ ആയിരുന്നു എന്റെ ഉദ്ദേശവും. ഇതുകാണുന്നവൻ ഇതെന്ത് സാധനം എന്നു ചിന്തിക്കും. അല്ലെങ്കിൽ മറ്റുള്ളവരോട് പറയും. അവിടെയാണ് ഇത് വലിയൊരു സംഭവമായി തീരുന്നത്. അല്ലാതെ ഇത്ര വലിയൊരു സിനിമ ചെയ്ത് നാലാളറിയാതെ തിയറ്ററുകളിലെത്തുമ്പോൾ ആ സിനിമയുടെ വലിപ്പം തന്നെ കുറയുകയാണ്. വേറൊരാൾ പത്തുരൂപയ്ക്ക് മേടിക്കുന്ന ഒരു സാധനം ഞാൻ നൂറുരൂപയ്ക്ക് മേടിക്കും. അപ്പോള്‍ അതിന് അതിന്റേതായ വില ഉണ്ടെന്ന് ആൾക്കാരെ ബോധ്യപ്പെടുത്തേണ്ടത് ഞാൻ തന്നെയാണ്.

ബാഹുബലി പോലെയുള്ള ചിത്രങ്ങൾ ഇവിടെ വലിയ സംഭവമാകുന്നതും ഈ മാർക്കറ്റിങ് തന്ത്രങ്ങൾ കൊണ്ടാണ്. മൂന്നൂകോടിക്ക് മുകളിൽ രൂപയാണ് പ്രമോഷന് വേണ്ടി മാത്രം ഇക്കൂട്ടർ ചിലവഴിക്കുന്നത്.

പരാജയങ്ങളെ അതിജീവിച്ചത് ?

ഒരു പരാജയത്തിൽ നിന്നാണ് സിനിമയിലെ എന്റെ തുടക്കം. ലാൽ സാറിനെ നായകനാക്കി ഫ്ലാഷ് എന്ന സിനിമയാണ് ആദ്യമായി നിർമിക്കുന്നത്. ദുബായിയിൽ ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. സിനിമാ വ്യവസായത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല. സത്യത്തിൽ അന്ന് എന്നെ ചില വ്യക്തികൾ ചേർന്ന് ചതിക്കുകയായിരുന്നു.

mohanlal-peter-6

പലരും വേണ്ടെന്ന് വച്ച് ഉപേക്ഷിച്ച ചിത്രമാണ് എന്റെ തലയിൽ കെട്ടിവച്ചത്. ഇക്കാര്യം ഞാൻ അറിയുന്നത് വളരെ വൈകിയാണ്. സിനിമ വലിയ പരാജയമായി. ഒരുപാട് സാമ്പത്തിക നഷ്ടം ഉണ്ടായി. അന്ന് ബിസിനസ് നല്ലരീതിയിൽ പോയിരുന്നതുകൊണ്ട് മാത്രം പിടിച്ചു നിന്നു. എന്റെ സ്ഥാനത്ത് പണം പലിശക്കെടുത്ത് ചിത്രം നിർമിക്കുന്ന നിർമാതാവ് ആയിരുന്നെങ്കിലോ? പക്ഷേ ലാൽ സാർ അന്നും കൂടെ നിന്നു. ഇതിന് പകരം നമുക്കൊരുമിച്ച് മറ്റൊരു ചിത്രം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പുലിമുരുകന്റെ ചിത്രീകരണത്തിനിടയിലും സാമ്പത്തിക ഞെരുക്കം സംഭവിച്ചിട്ടുണ്ട്. ബിസിനസിനെയും ഇത് ഒരുപാട് ബാധിച്ചു. സിനിമയുടെ ചിത്രീകരണം ഒരു വർഷം നീണ്ടു പോയിരുന്നു. ഇവൻ സാമ്പത്തികമായി പൊട്ടിപാളീസായെന്നു പോലും എന്റെ നാട്ടിലുള്ളവരിൽ ചിലർ അടക്കം പറഞ്ഞു. പുലിമുരുകനെന്നോ മറ്റോ പേരുള്ള ഒരുപടം ചെയ്ത് അയാൾ ആകെ തകർന്നെന്നായിരുന്നു പറഞ്ഞുപരത്തിയത്. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും ഞാൻ ശ്രദ്ധിക്കാൻ പോയിട്ടില്ല. ഇതൊന്നും എന്നെ ബാധിച്ചിട്ടുമില്ല, ഇതെല്ലാം ഒരു വാശിയായി എടുത്തു. എന്റെ ആദ്യ ചിത്രത്തിൽ സംഭവിച്ച പരാജയത്തിന്റെയും ചതിയുടെയുമൊക്കെ മധുരപ്രതികാരം കൂടിയാണ് പുലിമുരുകന്റെ വിജയം.

ഒപ്പം നിന്നവർ

ഭാര്യ റോസക്കുട്ടി ആയിരുന്നു എന്റെ ഏറ്റവും വലിയ ധൈര്യം. ഒരു കാര്യത്തിലും നോ പറഞ്ഞിട്ടില്ല. പല വിഷമഘട്ടങ്ങളിലും ആശ്വസിപ്പിക്കാൻ അവൾ ഒപ്പമുണ്ടായിരുന്നു.

tomichan-mulakupadam-family

ഒരുപാട് കോൺഫിഡൻസ് ഉള്ള സംവിധായകനാണ് വൈശാഖ്. സിനിമ പൂർത്തിയാക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. അതൊക്കെ നേരിട്ട് മനസ്സിലാക്കിയ ആളാണ് ഞാൻ. ഈ സിനിമ തുടങ്ങി പൂർത്തിയാകുന്നതുവരെ ഊണിലും ഉറക്കത്തിലുമെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ പുലിമുരുകനായിരുന്നു. സാമ്പത്തികമായിട്ടും മാനസികമായിട്ടുമൊക്കെ ധാരാളം പ്രശ്നങ്ങൾ കടന്നു വന്നെങ്കിലും എല്ലാവരുടെയും കൂട്ടായ്മയാണ് ചിത്രത്തെ വൻ വിജയത്തിൽ എത്തിച്ചത്.

മലയാളം ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രമായിരുന്നു മനസിൽ. പരാജയപ്പെട്ടാലും തളരില്ല എന്ന ഉൾക്കരുത്തുണ്ടായിരുന്നു. ചിത്രം തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലേക്ക് കൂടെ പരിഭാഷ നടത്തിയിട്ടുണ്ട്. വലിയ തുകയാണ് ഇതിന്റെ മൊഴിമാറ്റ അവകാശത്തിന് വേണ്ടി പലരും പറയുന്നത്. ഇതുവലിയൊരു ബിസിനസ് തന്നെയാണ്. പലരും അതു തിരിച്ചറിയുന്നില്ല.

കുടുംബത്തെക്കുറിച്ച് ?

അബുദാബിയിൽ ബിസിനസാണ്. കുടുംബത്തോടെ അവിടെയാണ്. ഭാര്യ റോസക്കുട്ടി. മുന്നു മക്കളുണ്ട്. റോമിൻ, ജിഷ, റോഷൻ. റോമിനെ നിങ്ങൾ അറിയും. പുലിമുരുകനിൽ ലാലിന്റെ ചെറുപ്പം അഭിനയിച്ച നടൻ. ലാലിന്റെ ചെറുപ്പകാലത്തെ പുലിവേട്ടയിൽ ഒപ്പം നിൽക്കുന്ന മാമൻ(ബലരാമൻ). ഇളയ മകനും ചിത്രത്തിൽ മുഖം കാട്ടി.