ആണിന്റെ ഭ്രാന്തും പെണ്ണിന്റെ നിസ്സഹായതയും ആവിഷ്കരിക്കുന്ന രീതി മലയാളത്തിലുണ്ട്. ഈ തത്വങ്ങളുടെയെല്ലാം പൊളിച്ചടുക്കലായിരിക്കും ലീല. ശുദ്ധമായ നര്‍മം അതാണ് ഈ സിനിമയുടെ ആകർഷണം. കറുത്ത ഫലിതം അല്ലെങ്കിൽ ബ്ലാക്ക് ഹ്യൂമർ സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നു. ആസ്വദിച്ച് മനസ്സ് നിറഞ്ഞ് ലീലയെ നിങ്ങൾക്ക് കാണാനാകും. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉണ്ണി ആർ മനോരമ ഒാൺലൈനോട് പറയുന്നു.
ആൺ നായകത്വത്തെ തിരുത്തുന്ന ലീല
സിനിമയ്ക്ക് വേണ്ടി അല്ലാതെ ഞാൻ എഴുതിയ കഥകളിൽ തിരക്കഥയാക്കുന്ന ആദ്യ ചിത്രമാണ് ലീല. കഥയിൽ നിന്നൊരു മാറി നടപ്പ്. പൂർണമായ പൊളിച്ചെഴുത്തുകൾ ആവശ്യമായിരുന്നു. സി.എൻ.ശ്രീകണ്ഠൻ നായരുടെ നാടകമായ കാഞ്ചനസീത അരവിന്ദൻ സിനിമായാക്കിയപ്പോൾ ഭാഷാന്തരത്തിലുള്ള വ്യത്യാസം കൊണ്ടുവരാൻ കഴിഞ്ഞു.
ഇവിടെയും പുതിയൊരു ലീലയെ ആകും ആസ്വാദകന് കാണാനാകുക. നായകന്റെ വിജയങ്ങൾ കൊട്ടിഘോഷിക്കുന്ന സമ്പ്രദായമാണ് മലയാളസിനിമയിൽ നിലവിലുളളത്. നിലവിലുള്ള ആൺ നായകത്വത്തെ തിരുത്തുന്ന സിനിമയാകും ലീല.
കുട്ടിയപ്പന്റെ ഭ്രാന്തുകൾ
അത്ഭുതപ്പെടുത്തുന്ന ലോജിക്കുകൾ ഉള്ള വ്യക്തിയാണ് കുട്ടിയപ്പൻ. ലോകത്തെ തലകീഴായി കാണുന്ന ആളുകൾ പറയുന്ന ലോജിക്ക്. അവർ പറയുന്നത് കേട്ടാൽ നമുക്ക് തന്നെ തോന്നും, ‘ ഇയാൾ പറയുന്നത് ശരിയാണല്ലോ എന്ന്’. ഭ്രാന്തൻ തോന്നലുകളും രസികൻ സ്വഭാവവുമാണ് കുട്ടിയപ്പനെ മറ്റു നായകന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ബിജു മേനോനും കുട്ടിയപ്പനും
രഞ്ജിത്തിനൊപ്പം അദ്ദേഹത്തിന്റെ ഫ്ലാറ്റിലിരുന്നാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നടൻ സുരേഷ് കൃഷ്ണയാണ് ബിജു മേനോന്റെ പേര് കുട്ടിയപ്പനായി നിർദ്ദേശിക്കുന്നത്. പിന്നീട് ഞങ്ങൾ അദ്ദേഹത്തെ തന്നെ തീരുമാനിക്കുകയും ചെയ്തു. അഞ്ച് വർഷം മുൻപേ രഞ്ജിത് ഈ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ച് നടന്നിരുന്നു. അന്ന് എന്റെ ഭാര്യ ചോദിച്ചതാണ് ഇതിൽ ബിജു മേനോനെ നായകനാക്കി കൂടെ ? എന്ന്. ഉണ്ണി ഒാർക്കുന്നു.
കഥയിലെ കുട്ടിയപ്പൻ മറ്റാരോ ആണ്. അതിനൊരു കാരക്ടറൈസേഷൻ ഞാൻ നൽകിയിട്ടില്ല. ഇവിടെ കുട്ടിയപ്പനെ ബിജു മേനോൻ ഗംഭീരമാക്കിയെന്ന് തന്നെ പറയാം. എക്സ്ട്രാഓർഡിനറി പെർഫോമൻസ് ആണ് സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്. ഡയലോഗ് ഡെലിവറിയിലും രൂപഭാവങ്ങളിലും കെട്ടിലും മട്ടിലുമെല്ലാം നെറ്റിപ്പട്ടം കെട്ടിയ ആനയെപ്പോലെ ഇങ്ങനെ നിൽക്കും. ബിജു മേനോൻ മാത്രമല്ല വിജയരാഘവന്റെ പിള്ളാച്ചൻ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലാകും. അത്രയ്ക്ക് മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവച്ചത്. ഇന്ദ്രൻസ്, ജഗദീഷ് എന്നിവരും നിങ്ങളുടെ പ്രിയപ്പെട്ടവരാകും.
മലയാളിയുടെ സദാചാരവും ലീലയും
മലയാളികള്‍ ഉള്ളടത്തോളം കാലം സദാചാര ചിന്തകളും അവരോടൊപ്പമുണ്ടായേക്കാം. ഡിങ്കോയിസം തൊട്ട് രാഷ്ട്രീയസാമൂഹ്യവ്യവസ്ഥകളിലെ അവസ്ഥകൾ വരെ ലീലയിൽ പ്രതിപാദിക്കുന്നുണ്ട്. കഥാകാരനെ സംബന്ധിച്ചിടത്തോളം വിശ്വാസവും സ്വാതന്ത്ര്യവും അവന് ഏറ്റവും പ്രധാനപ്പെട്ടതാണ്. മലയാളസിനിമയിൽ എഴുത്തുകാരനെ താഴ്ത്തിക്കെട്ടുന്ന ഒരു പ്രവണത നിലനിൽക്കുന്നുണ്ട്. മലയാളസിനിമയിൽ വളരെക്കുറച്ച് സംവിധായകർ മാത്രമാണ് എഴുത്തുകാരന് പരിഗണന നൽകുന്നുള്ളൂ. ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളുടെയും എഴുത്തുകാരെപ്പറ്റി ഏതെങ്കിലും ഒരു സംവിധായകൻ പറയാറുണ്ടോ?
VATTOLAM VANIYARE | LEELA Movie Song
രഞ്ജിത്തും അദ്ദേഹത്തിന്റെ തിരക്കഥാകൃത്തും
കഥാകാരന് അർഹിക്കുന്ന പ്രാധാന്യം നൽകുന്ന സംവിധായകനാണ് രഞ്ജിത്. അദ്ദേഹത്തിന്റെ ഭൂതകാലത്ത് കൃത്യമായ പ്രതിഫലം ലഭിക്കാതിരുക്കകയും ഒരുപാട് അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മളോട് കാണിക്കുന്ന ബഹുമാനത്തിൽ അത് മനസ്സിലാക്കാൻ സാധിക്കും. അത് നമ്മുടെ ചിന്തകളെയും ഇഷ്ടങ്ങളെയും ഉണർത്തും.
സിബി മലയിൽ, ലാൽജോസ് തുടങ്ങിയവർ എഴുത്തുകാരെ ഒരുപാട് പിന്തുണയ്ക്കുന്ന സംവിധായകരാണ്. മുന്നറിയിപ്പ് ചെയ്യുന്ന സമയങ്ങളില്‍ വേണുവിൽ നിന്നും ഈ സ്വാതന്ത്ര്യം എനിക്ക് ലഭിച്ചിരുന്നു. സിനിമയുടെ പോസ്റ്ററുകളിൽ പോലും എന്റെ േപരുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു.
ഇത് എന്റെ മാത്രം അല്ല, എഴുത്തുവംശത്തിനു വേണ്ടിയുള്ള ആവശ്യമാണ്. എഴുത്തുകാരന് അവന് അർഹിക്കുന്ന പരിഗണന നൽകണം. രാജീവ് രവി പോലുള്ള സംവിധായകൻ സന്തോഷ് ഏച്ചിക്കാനത്തെ പോലുള്ളൊരു നല്ല എഴുത്തുകാരനെ അപമാനിക്കുന്ന നിലപാടിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. 'ഒരട്ടിക്ക് എഴുതിവെച്ചിട്ടുണ്ടായിരുന്നു അതെല്ലാം ഞാനെടുത്ത് കളഞ്ഞു' എന്ന് സന്തോഷ് എച്ചിക്കാനത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് ഞാൻ നൽകിയ മറുപടിയിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്കർ പോലുള്ളവർ പിന്തുണയുമായെത്തി.
മലയാളസിനിമയിൽ ശക്തായ തിരക്കഥയുടെ അഭാവം ഇപ്പോഴുമുണ്ട്. ഇവിടെ ആരും തിരക്കഥ വിൽക്കാനുണ്ടോയെന്ന് വിളിച്ച് കച്ചവടം നടത്തുന്നില്ല. പുതിയ എഴുത്തുകാരെ മറച്ചുപിടിക്കുന്ന സമീപനമാണ് ഇവിടുത്തെ സംവിധായകർ ആദ്യം മാറ്റേണ്ടത്.
വെള്ളം ചേർക്കാത്ത സിനിമ
വെളളം ചേർക്കാത്ത സിനിമയെന്ന് ലീലയെ വിശേഷിപ്പിക്കാം. കച്ചവടവാണിജ്യസിനിമകളുടെ ചേരുവകൾ ഒന്നും ചേർക്കാത്ത നല്ല സിനിമയുടെ ശ്രമത്തിന്റെ ഭാഗമായി രൂപപ്പെട്ട ചിത്രം. ഈ സിനിമയുടെ ഫൈനൽ എഡിറ്റിങ്ങും മറ്റും കഴിഞ്ഞ ശേഷം ചിത്രസംയോജകനായ മനോജ് എന്നെ വിളിച്ചു. നല്ല രസായിട്ടുണ്ടല്ലോ എന്നു പറഞ്ഞു. ചിത്രം കണ്ട ശേഷം രഞ്ജിത് പറഞ്ഞ അഭിപ്രായവും എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ‘കൊള്ളാല്ലേ, നല്ല സിനിമയായിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അണിയറപ്രവർത്തകർ
ഒരു നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുന്നതിന്റെ സന്തോഷത്തേക്കാൾ ഇരട്ടിയാണ് അതിൽ കൂടെനിന്നവർ തന്ന പിന്തുണ. സംവിധായകന്റെ മനസ്സറിഞ്ഞ് ജോലിചെയ്ത ആളാണ് സിനിമയുടെ ഛായാഗ്രാഹകനായ പ്രശാന്ത് രവീന്ദ്രൻ. എസ് കുമാറിന്റെ അസോഷ്യേറ്റായിരുന്ന പ്രശാന്തിന്റെ ആദ്യ ചിത്രമാണ് ലീല. അതുപോലെ സിനിമയുടെ എഡിറ്റർ മനോജ്, ശബ്ദലേഖകന്‍ ഹരികുമാര്‍, സംഗീതം നൽകിയിരിക്കുന്ന ബിജിപാൽ, സൗണ്ട് ഇഫക്റ്റ്സ് െചയ്തിരിക്കുന്ന കാക്കമുട്ടൈ അംഗങ്ങൾ ഇവരോടെല്ലാം ഈ ഘട്ടത്തിൽ നന്ദി പറയുന്നു.
ക്ലൈമാക്സ്
കഥ വായിച്ചു തീരുമ്പോൾ നിങ്ങൾക്കുണ്ടായ അതേ ആഘാതം ഇൗ സിനിമയും സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയില്ല.