ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ അരുണിമ സിന്‍ഹയുടെ ജീവിതം സിനിമയാക്കുന്നു. നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ആണ് അരുണിമയുടെ ജീവിതം അഭ്രപാളികളില്‍ എത്തിക്കുന്നത്.
ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമയുടെ ജീവിതത്തില്‍ ദുരന്തമായെത്തിയത് ഒരു ട്രെയിന്‍ യാത്രയായിരുന്നു. 2011ല്‍ ആ യാത്രക്കിടെ കള്ളന്മാരുടെ ആക്രമണം മൂലം തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചുവീണ അരുണിമയ്ക്ക് നഷ്ടമായത് സ്വന്തം കാല്‍ ആണ്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അരുണിമയുടെ ഒരു കാല്‍ മുട്ടിന് കീഴെ മുറിച്ചുമാറ്റേണ്ടി വന്നു. ഒറ്റക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ ആശുപത്രികിടക്കയില്‍ കിടക്കവേയാണ് അരുണിമ കൊടുമുടി പോലെ ഉറച്ച ഒരു തീരുമാനമെടുത്തത്. ആശുപത്രി വിട്ടാല്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമം തുടങ്ങും. പിന്തുണയ്ക്കാന്‍ ആരുമില്ലായിരുന്നെങ്കിലും അരുണിമക്ക് അതൊരു ദൃഢ നിശ്ചയമായിരുന്നു. പര്‍വതാരോഹണത്തിനുള്ള ആഗ്രഹം അരുണിമ പ്രകടിപ്പിച്ചപ്പോള്‍ പരിശീലകര്‍ പോലും ആദ്യം ആരും വിശ്വസിക്കാന്‍ തയ്യാറായില്ല.
ഝാര്‍ഖണ്ഡില്‍ നിന്നുളള പര്‍വ്വതാരോഹകയായ സൂസന്‍ മേത്തയ്ക്കൊപ്പമാണ് കൃത്രിമക്കാലുമായി അരുണിമ എവറസ്റ്റ് കീഴടക്കാനിറങ്ങിത്തിരിച്ചത്. ആത്മവിശ്വാസം കൊണ്ട് എവറസ്റ്റിന്റെ നെറുകയിലെത്തിയ അരുണിമ സിന്‍ഹയാണ് എവറസ്റ്റ് കീഴടക്കുന്ന ആദ്യ പൂര്‍ണ ശാരീരിക ക്ഷമതയില്ലാത്ത ഇന്ത്യന്‍ സ്ത്രീ.
ട്വിറ്ററിലൂടെയാണ് ഫര്‍ഹാന്‍ തന്നെ പരിചയപ്പെടുന്നതെന്ന് അരുണിമ പറയുന്നു. ‘ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ് മൗണ്ടന്‍ എന്ന തന്‍റെ പുസ്തകം അദ്ദേഹം വായിച്ചെന്നും എനിക്കുണ്ടായ കഷ്ടപ്പാടുകള്‍ ഈ സിനിമയിലൂടെ ലോകത്തെ അറിയിക്കണമെന്നും അദ്ദേഹം തന്നോട് പറഞ്ഞെന്നും അരുണിമ പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.